Enter your Email Address to subscribe to our newsletters

Kerala, 22 ഡിസംബര്‍ (H.S.)
തിരുവനന്തപുരം∙ എസ്‌ഐആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ച് സര്‍ക്കാര്‍. 25 ലക്ഷത്തോളം പേര്‍ ഒഴിവാക്കപ്പെട്ടുവെന്നും പലര്‍ക്കും വോട്ടവകാശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് അയച്ച കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.
കത്തില്‍ പ്രക്രിയയുടെ പിഴവുകള്‍ സംസ്ഥാന സർക്കാർ അക്കമിട്ട് നിരത്തിയിട്ടുണ്ട്. തിരുവല്ല എംഎല്‍എ മാത്യു ടി.തോമസും കുടുംബവും ഒല്ലൂര്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എ രാജാജി മാത്യുവും കുടുംബവും കേരളത്തിന്റെ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയും കുടുംബവും അടക്കം സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സ്ഥിതി എന്നിവ കത്തിൽ വ്യക്തമാക്കുന്നു.
2025ലെ എസ്‌ഐആറിനു ശേഷം കേരളത്തില്‍ 2.78 കോടി വോട്ടര്‍മാര്‍ ഉണ്ട്. ഇവരില്‍ എല്ലാവര്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തിട്ടില്ല. വിതരണം ചെയ്യാന്‍ കഴിയാത്ത എന്യൂമറേഷന്‍ ഫോമുകളുടെ വിശദാംശങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. 2025ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും ബിഎല്‍ഒമാര്‍ വഴി എല്ലാ വോട്ടര്‍ക്കും ഫോമുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ വിവരങ്ങള്‍ കമ്മിഷന്‍ ലഭ്യമാക്കണം.
രാഷ്ട്രീയകക്ഷികള്‍ക്കും ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്കും പരിശോധിച്ച് തിരുത്തലുകള്‍ നടത്താന്‍ കഴിയുന്ന തരത്തില്‍, ബൂത്ത് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും ഈ പട്ടിക പ്രസിദ്ധീകരിക്കണം. 2002ല്‍ 18 വയസ്സിന് താഴെയായിരുന്ന, പിന്നീട് വോട്ടര്‍മാരായ വലിയൊരു വിഭാഗത്തെ എസ്‌ഐആര്‍ നടപടിക്ക് ശേഷം നിലവിലുള്ള വോട്ടര്‍മാരുമായി (ബന്ധുക്കളുമായി) മാപ്പ് ചെയ്യണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട, അന്ന് വോട്ട് ചെയ്ത നിരവധി പേര്‍ ഇപ്പോള്‍ ഒഴിവാക്കപ്പെട്ടു. ശേഖരിക്കാന്‍ കഴിയാത്ത എന്യൂമറേഷന്‍ ഫോമുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, ചില ബൂത്തുകളില്‍ ഈ എണ്ണം അസാധാരണമായി ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നിങ്ങനെ പോകുന്നു പരാതികൾ.
---------------
Hindusthan Samachar / Roshith K