Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഡിസംബര്‍ (H.S.)
ശബരിമലയില്‍ തിരക്കുള്ള ദിവസങ്ങളില്‍ പോലും സുഖദർശനം ഉറപ്പാക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡെന്ന് പ്രസിഡന്റ് കെ.ജയകുമാർ.
ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പോലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദർശനം ഉറപ്പാക്കിയെന്നും കെ. ജയകുമാർ പറഞ്ഞു.
40 ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ ഭക്തർ വന്നുപോയി. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞസീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്.ഭക്തരുടെ വർധിച്ച വിശ്വാസമാണിതില്‍ പ്രതിഫലിക്കുന്നത്.
സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാൻ വരുന്ന ഭക്തർക്കു രുചികരമായ ഭക്ഷണം നല്‍കുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നില്‍.
പരാതികള്‍ അപ്പേപ്പോള്‍ പരിഹരിക്കുന്ന നിലപാടാണ് ബോർഡും എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേർ വരുന്ന സ്ഥലത്ത് പരാതികള്‍ സ്വഭാവികമാണ്. കോടതിയുടെ സമയോചിത നിർദേശങ്ങള്‍ പൂർണമായി പാലിച്ചുപോകുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിർദേശങ്ങള്‍ അപ്പപ്പോള്‍ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമർശനങ്ങള്‍ ഉണ്ടായിട്ടില്ല.
അരവണ പ്രസാദം ആദ്യം മുപ്പതും നാല്‍പതും നല്‍കിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതില്‍ ഭക്തർക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികള്‍ ബോർഡ് സ്വീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച നട അടയ്ക്കുമ്ബോള്‍ മുതല്‍ അരവണയുടെ ഉല്‍പാദനത്തില്‍ വർധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്ബോള്‍ 12 ലക്ഷം ടിൻ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടർന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്‌നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവർക്ക് ജനുവരി 20ന് ശേഷം തപാല്‍മാർഗം അയക്കുന്നതിനുള്ള നടപടികള്‍ ബോർഡ് സ്വീകരിക്കും. ഡിസംബർ 29ന് നടക്കുന്ന ബോർഡ് യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്യും.
മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്ബയില്‍ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേർന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്. 29ന് തിരുവനന്തപുരത്ത്് വനംവകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്‌നങ്ങള്‍ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR