Enter your Email Address to subscribe to our newsletters

Ernakulam, 27 ഡിസംബര്‍ (H.S.)
ചരിത്രത്തിൽ ആദ്യമായി ടേം വ്യവസ്ഥയില്ലാതെ തൃക്കാക്കര നഗരസഭ ഭരിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. നഗരസഭ രൂപീകരിച്ച ശേഷം ഒരു അധ്യക്ഷനും അഞ്ചു വർഷം പൂർത്തിയാക്കിയിട്ടില്ലെന്നതാണ് തൃക്കാക്കരയിലെ രാഷ്ട്രീയ കൗതുകം. ഇത്തവണ എങ്കിലും അതിന് മാറ്റമുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ. എൽഡിഎഫിന് പതിനെട്ടും, 20 20ക്ക് ഒരു സീറ്റും തൃക്കാക്കര നഗരസഭയിൽ ഉണ്ട്.
ജില്ലാ ഭരണകേന്ദ്രവും ഇൻഫോപാർക്കും സ്മാർട്ട് സിറ്റിയും ഉൾപ്പെടുന്ന തൃക്കാക്കരയാണ് വരുമാനത്തിൻ്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള നഗരസഭ. കൂറുമാറ്റവും കൂറുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കലും തകൃതിയായി നടന്നിരുന്ന തൃക്കാക്കരയിൽ ഒരു അധ്യക്ഷനും അഞ്ചുവർഷം തികച്ച് ഭരിച്ചിട്ടില്ല. 2010 ൽ നഗരസഭ രൂപീകരിച്ചതിന് ശേഷം 2025 വരെയുള്ള കാലയളവിൽ 17 പേരാണ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്. 5 വർഷം തികച്ച് ഭരിക്കാൻ ഇത്തവണത്തെ ചെയർമാനെങ്കിലും കഴിയുമോ എന്നത് അറിയാൻ ആണ് ഇനി കാത്തിരിക്കുന്നത്
തൃക്കാക്കര നഗരസഭ യുഡിഎഫിൻ്റെ ഉരുക്കുകോട്ടയാണ്. എങ്കിലും ഒരു അധ്യക്ഷനേ തന്നെ നിലനിർത്തി ഭരിക്കാൻ യുഡിഎഫിന് ഇത് വരെ കഴിഞ്ഞിട്ടില്ല. പണക്കിഴി വിവാദം, അധികാരത്തിനായുള്ള പിടിവലി, അനധികൃത നിയമനം എന്നിങ്ങനെയുള്ള വിവാദങ്ങളാണ് തൃക്കാക്കര നഗരസഭയിലെ കഴിഞ്ഞ 5 വർഷത്തെ വിവാദങ്ങൾ. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട തർക്കം വേറെയും ഉണ്ട്. കൃത്യമായ മാസ്റ്റർ പ്ലാനോട് കൂടി എല്ലാ വെല്ലുവിളികളേയും മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പുതിയ ഭരണസമിതി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR