Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഡിസംബര്‍ (H.S.)
മേയറായി അധികാരത്തിലേറിയതിന് പിന്നാലെ വിവി രാജേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിരവധി വിഷയങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. അതിലൊന്നായിരുന്നു തിരുവനന്തപുരത്തെ നൈറ്റ് ലൈഫ്. ബിജെപിയുടെ ഭരണത്തില്‍ നൈറ്റ് ലൈഫ് തുടരുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. സാംസ്‌കാരിക കൂട്ടായ്മകള്‍ നടക്കുന്ന തിരുവനന്തപുരം മാനവീയം വീഥിയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മേയറുടെ അഭിപ്രായം തേടിയത്.
യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് മാനവീയം വീഥി നിര്‍മ്മിച്ചത്. തെരുവ് നാടകങ്ങള്‍, പ്രദര്‍ശനങ്ങള്‍ കലാമേളകള്‍ എന്നിവ നടത്താന്‍ അനുയോജ്യമായ സ്ഥലമാണിത്. ഇവിടുത്തെ നൈറ്റ് ലൈഫും ഏറെ മനോഹരമാണ്. എന്നാല്‍ അടുത്തകാലത്ത് ഈ സ്ഥലവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മാനവീയം വീഥിയില്‍ സംഘര്‍ഷങ്ങള്‍ ഇതിനകം ഉണ്ടായി. മാനവീയം വീഥിയിലെ പ്രവണതകള്‍ പുതുതലമുറയെ നശിപ്പിക്കുന്നതാണെന്ന വ്യാപകമായ പരാതികളും ഉയര്‍ന്നു വന്നിട്ടുണ്ട്.
2023 ലാണ് മാനവീയം വീഥി തുറന്നുകൊടുത്തത്. ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടോളം അടിപിടി കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മ്യൂസിയം പൊലീസിനും മാനവീയം വീഥി കാരണം വലിയ തലവേദനയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കഞ്ചാവ് കേസുകളും ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുവത്സര ദിനത്തില്‍ പൊലീസിന്റെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും ഈ മേഖല.
ഈ പശ്ചാത്തലത്തിലായിരുന്നു തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് തുടരുമോ എന്ന് പുതിയ മേയറോട് അഭിപ്രായം തേടിയത്. മാനവീയം വീഥിക്കും ലൈറ്റ് ലൈഫിനും ഒന്നും ഞങ്ങള്‍ എതിരല്ലെന്നും അതൊന്നും പാടില്ലെന്ന് വ്യക്തിപരമായ അഭിപ്രായം തനിക്കില്ലെന്നും വിവി രാജേഷ് മറുപടി പറഞ്ഞു. ലോകത്ത് എല്ലായിടങ്ങളിലും എന്ന പോലെ മനുഷ്യന് ജീവിതം എന്‍ജോയ് ചെയ്തു മുന്നോട്ടു കൊണ്ടു പോകാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടാകണം. എന്നാല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പരിധികളും നിയന്ത്രണങ്ങളും ഉണ്ടാകണമെന്നാണ് ഞങ്ങളുടെ നിലപാടെന്ന് രാജേഷ് വ്യക്തമാക്കി. ഞങ്ങള്‍ ഇതിനൊന്നും എതിരല്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും പുതിയ മേയര്‍ വ്യക്തമാക്കി.
നൈറ്റ് ലൈഫിന്റെ പ്രധാന കേന്ദ്രമായി നേരത്തെ അവതരിപ്പിക്കപ്പെട്ട മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടായതും കത്തിക്കുത്തിൽ കലാശിച്ചതും വലിയ വിവാദമായിരുന്നു. എല്ലാക്കാലത്തും തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് ആഘോഷങ്ങളിൽ നിയന്ത്രണം വേണമെന്ന നിലപാടായിരുന്നു ബിജെപിക്ക്. ഇപ്പോൾ ബിജെപിയുടെ ഭരണസമിതി അധികാരത്തിൽ എത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് മേയർ വി വി രാജേഷ് സൂചന നൽകിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR