Enter your Email Address to subscribe to our newsletters

New delhi, 27 ഡിസംബര്‍ (H.S.)
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കുറ്റകൃത്യങ്ങൾ തടയാനായി ഡൽഹി പോലീസ് നടത്തിയ വൻ തിരച്ചിലിൽ നൂറുകണക്കിന് പേർ പിടിയിലായി. 'ഓപ്പറേഷൻ ആഘാത് 3.0' (Operation Aaghat 3.0) എന്ന് പേരിട്ട ഈ നീക്കത്തിലൂടെ സൗത്ത്, സൗത്ത് ഈസ്റ്റ് ഡൽഹി മേഖലകളിൽ നിന്നായി 660ലധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 660ഓളം പേരെ അറസ്റ്റ് ചെയ്തു. കൂടാതെ, പ്രശ്നക്കാരാകാൻ സാധ്യതയുള്ള 850 പേരെ കരുതൽ തടങ്കലിലാക്കി. തോക്കുകൾ, കത്തികൾ, ലഹരിമരുന്നുകൾ, നിയമവിരുദ്ധമായി കടത്തിയ മദ്യം, ലക്ഷക്കണക്കിന് രൂപ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ 350ഓളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. ഇവ ഉടമസ്ഥർക്ക് തിരികെ നൽകും.
വാഹന മോഷണം തടയുന്നതിന്റെ ഭാഗമായി 231 ഇരുചക്ര വാഹനങ്ങളും ഒരു കാറും പിടിച്ചെടുത്തു. സംഘടിത കുറ്റകൃത്യങ്ങൾ തടയുകയായിരുന്നു ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. മയക്കുമരുന്ന് കച്ചവടക്കാർ, മദ്യക്കടത്തുകാർ, സ്ഥിരം കുറ്റവാളികൾ എന്നിവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ വേട്ട നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
പൊതുസ്ഥലത്ത് മദ്യപിച്ചതിനും ചൂതാട്ടത്തിൽ ഏർപ്പെട്ടതിനും നിരവധി പേർക്കെതിരെ കേസെടുത്തു. പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
അനധികൃതമായി സൂക്ഷിച്ച ആയുധ ശേഖരവും പിടികൂടിയിട്ടുണ്ട്. 21 തോക്കുകളും 20 വെടിയുണ്ടകളും 27 കത്തികളുമാണ് പിടികൂടിയത്. ഇവക്ക് പുറമെ 12,258 ലിറ്റർ അനധികൃത മദ്യവും 6 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.
ചൂതാട്ടക്കാരിൽ നിന്ന് 2,30,990 രൂപയും 310 മൊബൈൽ ഫോണുകളും 231 ഇരുചക്ര വാഹനങ്ങളും പിടികൂടി. ഡൽഹി സൗത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് പൊലീസാണ് ഓപ്പറേഷൻ ആഗത് 3.0 എന്ന പേരിൽ റെയ്ഡ് നടത്തിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ മേഖലയിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു.
വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന നടത്താനാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം. ന്യൂ ഇയര്‍ ആഘോഷം അവസാനിക്കുന്നതു നരെ ഇത് തുടരും. ഡല്‍ഹി സ്‌ഫോടനത്തിന്റെ അടക്കം പശ്ചാത്തലത്തിലാണ് കടുത്ത പരിശോധനകള്‍ നടക്കുന്നത്. തിരക്കേറിയ ഭാഗത്തായിരുന്നു ഡല്‍ഹിയില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അതുകൊണ്ട് തന്നെ ഏറെ ആളുകള്‍ എത്തുന്ന പുതുവത്സര ആഘോഷം സുരക്ഷിതമാക്കാനാണ് ശ്രമം.
---------------
Hindusthan Samachar / Sreejith S