അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ യു ഡി എഫ് നേതാവ് പി വി അൻവറിന് ഇ ഡി നോട്ടീസ്
Eranakulam, 29 ഡിസംബര്‍ (H.S.) അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പിവി അൻവറിന് നോട്ടിസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഡിസംബർ 31ന് കൊച്ചിയിലെ ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. കള്ളപ്പണം വെളുപ്പ
പി വി അൻവർ


Eranakulam, 29 ഡിസംബര്‍ (H.S.)

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പിവി അൻവറിന് നോട്ടിസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഡിസംബർ 31ന് കൊച്ചിയിലെ ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി.

പിവി അൻവർ ബിനാമി ഇടപാട് നടത്തിയെന്ന ഇഡിയുടെ പ്രാഥമികമായ കണ്ടെത്തലിനെ തുടർന്നാണ് നോട്ടിസ് അയച്ചിരിക്കുന്നത്. അൻവറിൻ്റെ വീട്ടിലുൾപ്പെടെ നടത്തിയ റെയ്‌ഡിൽ ചില വിവരങ്ങൾ കണ്ടെത്തിയിരുന്നു.

2016ൽ 14.38 കോടി ആയിരുന്ന പിവി അൻവറിൻ്റെ ആസ്‌തി. 2021 ആയപ്പോഴേക്കും അത് 64.14 കോടിയായി വർധിച്ചിരുന്നു. ഇത്രയധികം ആസ്‌തി വർധനവ് എങ്ങനെ എന്ന ചോദ്യത്തിന് തൃപ്‌തികരമായ വിശദീകരണം നൽകാൻ പിവി അൻവറിന് കഴിഞ്ഞില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

കെഎഫ്‌സി മലപ്പുറം ശാഖയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മതിയായ ഈടില്ലാതെ ക്രമക്കേട് നടത്തി പിവി അൻവർ വായ്‌പയെടുത്തെന്ന വ്യവസായി മുരുഗേഷ് നരേന്ദ്രൻ്റെ പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് പിവി അൻവറിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

ശേഷം പിവി അൻവറിൻ്റെ മലപ്പുറം ജില്ലയിലെ ഒതായിയിലുള്ള വീട്, സഹോദര പുത്രൻ അഫ്‌താബ് ഷൗക്കത്തിൻ്റെ ഓഫിസ്, അൻവറിൻ്റെ ഡ്രൈവർ സിയാദിൻ്റെ വീട്, മഞ്ചേരിയിലലെ പിവിആർ മെട്രോ വില്ലേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരേ സമയം റെയ്‌ഡ് നടന്നിരുന്നു.

സിആർപിഎഫിൻ്റെ കർശന സുരക്ഷയിലായിരുന്നു റെയ്‌ഡ്. കൊച്ചി, ചെന്നൈ, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്. അൻവറിന് പുറമേ കെഎഫ്‌സി മലപ്പുറം ശാഖയിലെ മൂന്ന്, ഉദ്യോഗസ്ഥർ അൻവറിൻ്റെ ഡ്രൈവർ സിയാദ് എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ വ്യവസായി മുരുഗേഷ് നരേന്ദ്രനെ വിളിച്ചുവരുത്തി ഇഡി മൊഴിയെടുത്തിരുന്നു. കെഎഫ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്നായിരുന്നു മൊഴി. പരാതിക്കാരൻ നൽകിയ രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ അൻവറിൻ്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഇതിനോട് അനുബന്ധിച്ചാണ് റെയ്‌ഡ് നടന്നത്. പിവി അൻവറിനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്‌ചത്തെ ചോദ്യം ചെയ്യൽ നിർണായകമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

എംഎൽഎ ആകുന്നതിന് മുമ്പാണ് കെഎഫ്‌സിയിൽ നിന്ന് വായ്‌പയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു ഇഡി റെയ്‌ഡ് സംബന്ധിച്ച് പിവി അൻവർ നേരത്തെ പ്രതികരിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News