Enter your Email Address to subscribe to our newsletters

Karnataka, 29 ഡിസംബര്‍ (H.S.)
കര്‍ണാടകയിലെ യെലഹങ്കയിലെ 'ബുള്‍ഡോസര്‍ രാജ്'ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ ഇരുട്ടടി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് യ്പ്പനഹള്ളിയില്‍ സൗജന്യമായി വീട് കൈമാറില്ല. വീടിന് ഓരോരുത്തരും 5 ലക്ഷം രൂപ വീതം നല്‍കണം. 11.2 ലക്ഷം രൂപയുടെ വീട് 5 ലക്ഷം രൂപയ്ക്ക് നല്‍കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വിശദമാക്കുന്നത്. ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അര്‍ഹരായവരെ കണ്ടെത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. നിലവില്‍ താമസിച്ചിരുന്ന ഇടം നല്‍കാനാകില്ലെന്നും സിദ്ധരാമയ്യ വിശദമാക്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം
കുടിയൊഴിപ്പിക്കല്‍ വിവാദമായതോടെയാണ് ഫ്ലാറ്റുകള്‍ നല്‍കാന്‍ തീരുമാനം എചുത്തത്. ബൈപ്പന ഹള്ളിയില്‍ 180 ഫ്ലാറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക ഒരുവശത്ത്. ബി.ജെ.പി സര്‍ക്കാരുകളെ ബുള്‍ഡോസര്‍ രാജുകളെ എങ്ങനെ വിമര്‍ശിക്കുമെന്നതു മറ്റൊരു പ്രശ്നം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നില്‍ പുതിയ പ്രതിസന്ധിയാണ് യലഹങ്കയിലെ ഫക്കീര്‍ കോളനി പൊളിക്കലുണ്ടാക്കിയത്. ഇതോടെയാണ് ഇടന്‍ പരിഹാരം വേണമെന്ന നിര്‍ദേശം ഡല്‍ഹിയില്‍ നിന്നുണ്ടായത്.
ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) പുലര്‍ച്ചെ നാല് മണിക്ക് നടന്ന അപ്രതീക്ഷിത ബുള്‍ഡോസര്‍ രാജ് നടപടിയില്‍ മുന്നൂറിലധികം വീടുകളാണ് തകര്‍ക്കപ്പെട്ടത്. മൂവായിരത്തോളം പാവപ്പെട്ട ജനങ്ങളാണ് കൊടും തണുപ്പില്‍ തെരുവിലാക്കപ്പെട്ടത്.
കുടിയൊഴിപ്പിക്കലിന് മുന്‍പ് 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന, സുപ്രീം കോടതിയുടെ നവംബര്‍ 2024ലെ ചരിത്രപരമായ വിധി നിലനില്‍ക്കെയാണ് ബിഎസ്ഡബ്ല്യുഎംഎല്‍ (BSWML) ഉദ്യോഗസ്ഥര്‍ പൊലീസ് സന്നാഹത്തോടെ ഇവിടേക്ക് ഇരച്ചുകയറിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം 150-ഓളം പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കല്‍ വേട്ട. 30 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവര്‍ക്ക് തങ്ങളുടെ വസ്ത്രങ്ങളോ കുട്ടികളുടെ പഠനരേഖകളോ എടുക്കാന്‍ പോലും സമയം നല്‍കിയില്ല. ദരിദ്രരായ ഈ മനുഷ്യരുടെ ഉപജീവനമാര്‍ഗമായ കച്ചവട വണ്ടികള്‍ പോലും അധികൃതര്‍ തകര്‍ത്തെറിഞ്ഞു.
സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റിനായി ഭൂമി വീണ്ടെടുക്കാനാണ് ഈ ക്രൂരതയെന്നാണ് ഔദ്യോഗിക വിശദീകരണം. പിടിച്ചെടുത്ത ഭൂമിക്ക് 80 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥര്‍, ആ ഭൂമിയില്‍ ദശകങ്ങളായി വിയര്‍പ്പൊഴുക്കി ജീവിച്ച മനുഷ്യരെക്കുറിച്ച് മൗനം പാലിക്കുകയാണ്. പ്രാദേശിക എംഎല്‍എയും മന്ത്രിയുമായ കൃഷ്ണ ബൈരെ ഗൗഡയോട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇരകളെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ആരോപണം
---------------
Hindusthan Samachar / Sreejith S