Enter your Email Address to subscribe to our newsletters

Kasaragod, 30 ഡിസംബര്‍ (H.S.)
ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി റാപ്പർ വേടൻ അവതരിപ്പിച്ച പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്ക്. കുട്ടികൾ ഉൾപ്പെടെ ഉള്ളവർ കുഴഞ്ഞുവീണു. പരിപാടി സ്ഥലത്തേക്ക് എത്തുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. രാവിലെ ബീച്ചിൽ ചിത്രീകരണത്തിന് അപകടസ്ഥലത്തെ ദൃശ്യം പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റം ഉണ്ടായി. സംഘാടകരാണ് മാധ്യമങ്ങളെ ആക്രമിച്ചത്.
ഇന്നലെ രാത്രി 9.15 ഓടെയാണ് ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി റാപ്പർ വേടൻ വേദിയിലേക്ക് എത്തിയത്. ആദ്യ ഗാനം ആലപിച്ചതിന് തൊട്ടുപിന്നാലെ ആരാധകർ കൂട്ടത്തോടെ വേദിക്ക് മുന്നിലേക്ക് എത്തി. വേടനെ തൊടാനും ഹസ്തദാനം ചെയ്യുന്നതിനുമായി ആളുകൾ ഒരുമിച്ച് സ്റ്റേജിന് അടുത്തേക്ക് എത്തിയതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസ്സം നേരിട്ടു. പിന്നാലെ പ്രായമായവർ കുഴഞ്ഞുവീണു. 15 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇതിനിടയിൽ പരിപാടി കാണാനായി എത്തിയ പൊയിനാച്ചി സ്വദേശി ശിവാനന്ദ് വേദിക്കരികിലെ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു.ബേക്കൽ പാർക്കിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം. പരിപാടിയുടെ ശബ്ദം കാരണം ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്നാണ് ശിവനന്ദൻ്റെ സുഹൃത്തുക്കൾ പറയുന്നത്.
പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ പരിപാടി കാണാൻ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആറു പേർക്ക് ശാരീരിക ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും സംഘാടകർ പറഞ്ഞു. ഇന്ന് രാവിലെ അപകടസ്ഥലത്ത് ചിത്രീകരണത്തിന് എത്തിയ മാധ്യമപ്രവർത്തകർക്ക് നേരയും ആക്രമണം ഉണ്ടായി.
മദ്യപിച്ചെത്തിയ സംഘാടകസമിതി ജീവനക്കാരുടെ ഭാഗത്തുനിന്നാണ് കയ്യേറ്റം ഉണ്ടായത്. മാധ്യമങ്ങളുടെ ക്യാമറ തട്ടിമാറ്റിയ ജീവനക്കാർ ക്യാമറമാൻ ഇന്ദ്രജിത്ത് അമ്പാടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും എന്ന് സംഘാടകസമിതി ഭാരവാഹികൾ ഉറപ്പു നൽകി.
പരിപാടിയിൽ വലിയ രീതിയിൽ ആളുകളുടെ തിരക്കുണ്ടാകുമെന്നും കൂടുതൽ ടിക്കറ്റുകൾ വിൽക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സോൾഡ് ഔട്ടായ ടിക്കറ്റുകൾ വീണ്ടും വില വർധിപ്പിച്ച് വിൽക്കുകയായിരുന്നു. ബീച്ച് പരിസരമായതിനാൽ തന്നെ ആളുകളെ ഉൾക്കൊള്ളുന്നതിൽ തടസമില്ലെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. പരിപാടി നിർത്തിവച്ചതോടെ മുഴുവൻ ആളുകളും പിരിഞ്ഞു പോകണമെന്ന് പൊലീസ് നിർദേശമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR