Enter your Email Address to subscribe to our newsletters

Trivandrum , 4 ഡിസംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിൽ പീഡന വിഷയത്തിൽ വിഷയത്തിൽ ഇടതു പക്ഷത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. തങ്ങളെ ഉപദേശിക്കുന്നവരോട് എകെജി സെന്ററില്‍ മാറാല പിടിച്ചിരിക്കുന്ന പരാതികള്‍ പൊലീസിന് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് പുറത്താണ്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്നത് രാഹുലിന്റെ തീരുമാനമാണ്. നിങ്ങളിപ്പോള്‍ പറയുന്ന സാങ്കേതികത്വം മുകേഷിന്റെ കാര്യത്തില്‍ ഉന്നയിക്കാനും അത് മുഖ്യമന്ത്രിയോട് ചോദിക്കാനും ആരും ധൈര്യപ്പെട്ടിട്ടില്ലല്ലോ എന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.
യുവതി പരാതി പറയാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും എന്നിട്ടും രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ അവര്‍ ശ്രമിക്കാതിരുന്നത് ഈ വിഷയം തിരഞ്ഞെടുപ്പ് കഴിയും വരെ ലൈവായി നിര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള, ജനങ്ങള്‍ക്കുള്ള ഭരണവിരുദ്ധ വികാരം മുതലായവ ചര്‍ച്ച ചെയ്യാതെ രാഹുല്‍ വിഷയം മാത്രം ചര്‍ച്ചയാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
അതേസമയം പരാതി മണിക്കൂറുകള്‍ പോലും കൈയില്‍ വയ്ക്കാതെ നേരെ പൊലീസിന് കൈമാറുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്തതെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാഹുലിനെതിരെ ലഭിച്ച പുതിയ പരാതി പൊലീസിന് കൈമാറിയ ശേഷം വിശദമായി കൂടിയാലോചന നടന്നെന്നും രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനമെടുത്തെന്നും വി ഡി സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Roshith K