Enter your Email Address to subscribe to our newsletters

Kerala, 6 ഡിസംബര്‍ (H.S.)
വിമാന നിരക്ക് വർധനയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്ബനികള്‍ അസാധാരണമായ രീതിയില്‍ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ള നിരക്ക് പരിധികള്‍ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നല്‍കി.
അവസരം മുതലെടുത്തുള്ള വിലവർധനവില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി. നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ നിന്ന് ഉയർന്ന നിരക്കുകള്‍ ഈടാക്കിയാല്‍ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ഏറ്റവും വലിയ ബഡ്ജറ്റ് കാരിയറായ ഇൻഡിഗോയ്ക്ക് പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ് ഡി ടി എല്‍) മാനദണ്ഡങ്ങള്‍ കാരണം ക്രൂ റോസ്റ്ററുകള്‍ പുനഃക്രമീകരിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതോടെ യാത്രക്കാരുടെ ദുരിതം വർധിക്കുകയും ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ നാലിരട്ടിയോളം വർധിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഡല്‍ഹി-മുംബൈ നോണ്‍-സ്റ്റോപ്പ് വിമാന ടിക്കറ്റിന് 65,460 രൂപ വരെയും കൊല്‍ക്കത്ത-മുംബൈ വണ്‍-വേ ടിക്കറ്റിന് 90,000 രൂപ വരെയും നിരക്ക് ഉയർന്നു.
വിപണിയില്‍ വില നിർണയത്തില്‍ അച്ചടക്കം നിലനിർത്താനും യാത്രക്കാരുടെ ചൂഷണം തടയാനുമാണ് ഈ നിർദേശം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. റിയല്‍-ടൈം ഡാറ്റ വഴിയും വിമാനക്കമ്ബനികളുമായുള്ള ഏകോപനത്തിലൂടെയും നിരക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും, നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ നിന്നുള്ള ഏതൊരു വ്യതിചലനവും ഉടനടി തിരുത്തല്‍ നടപടികള്‍ക്ക് കാരണമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സാഹചര്യം പൂർണമായി സാധാരണ നിലയിലാകുന്നത് വരെ ഈ വില പരിധി പ്രാബല്യത്തില്‍ തുടരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR