Enter your Email Address to subscribe to our newsletters

Thrissur, 7 ഡിസംബര്‍ (H.S.)
കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച വയോധികൻ്റെ ഭവനനിർമാണം പൂർത്തീകരിച്ച് സിപിഐഎം. ചേർപ്പ് പുള്ള് സ്വദേശി കൊച്ചുവേലായുധന്റെ ഭവന നിർമാണം പൂർത്തീകരിച്ചതായി സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ അറിയിച്ചു. 75 ദിവസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പിന് ശേഷം ഭവനം കൈമാറും.
ഭാര്യ സരോജിനിയും മൂന്നു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഒറ്റ മുറി കൂരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറി താമസിക്കാൻ കാത്തിരിക്കുകയാണ് വേലായുധൻ. സ്വന്തം വീടെന്നത് അയാളുടെ ദീർഘനാളത്തെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് സിപിഐഎമ്മിന്റെ സഹായത്തോടുകൂടി യാഥാർഥ്യമാകുന്നത്.
സെപ്റ്റംബർ 13നാണ് പുള്ളിൽ നടന്ന പരിപാടിക്കിടെ കൊച്ചുവേലായുധൻ അപമാനിക്കപ്പെട്ടത്. രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കുള്ള സഹായവും തേടിയാണ് കൊച്ചുവേലായുധൻ എംപിക്ക് അപേക്ഷ നൽകിയത്. കൊച്ചുവേലായുധൻ അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. അപേക്ഷ തുറന്ന് പോലും നോക്കാതെയാണ് സുരേഷ് ഗോപി കൊച്ചുവേലായുധനെ പറഞ്ഞുവിടുന്നത്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. വയോധികനെ തിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരാൾ കയ്യിൽ കരുതിയിരുന്ന നിവേദനം പിന്നോട്ട് ചുരുട്ടിവെക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. സുരേഷ് ഗോപിക്കെതിരെ വൻ വിമർശനമാണ് സംഭവത്തിന് ശേഷം ഉയർന്നുവന്നത്. പിന്നാലെ സിപിഐഎം ചേർപ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചുവേലായുധൻ്റെ ഭവനനിർമാണം ഏറ്റെടുക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR