Enter your Email Address to subscribe to our newsletters

Kerala, 7 ഡിസംബര്‍ (H.S.)
കോഴിക്കോട്: മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ഹോർത്തൂസ് പരിപാടിക്കിടെയായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് മുസ്‍ലിം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിൽ ഹജ്ജ് കർമത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുന്നുണ്ടെരിക്കെ പള്ളികളിൽ പ്രവേശന വിലക്കിനെ സംബന്ധിച്ച് ചോദ്യകർത്താവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സ്ത്രീപ്രവേശനത്തെ ഫാത്തിമ നർഗീസ് അനുകൂലിച്ചത്.
സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടൻ തന്നെ ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞു. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ യാഥാസ്ഥിതിക വിഭാഗത്തിൽനിന്ന് ശക്തമായ വിമർശനമുയർന്നതോടെ മുനവറലി രംഗത്തെത്തി.
മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മകളുടെ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു
---------------
Hindusthan Samachar / Roshith K