ഭാഷാ ബില്ല്; സിദ്ധരാമയ്യ സ്വീകരിച്ചത് തെറ്റായ നിലപാട് എന്ന് മന്ത്രി രാജീവ്, സംശയം ചോദിക്കാമായിരുന്നു
Kochi, 10 ജനുവരി (H.S.) മലയാള ഭാഷാ ബില്ല് സംബന്ധിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചത് തെറ്റായ നിലപാടാണ് എന്ന് മന്ത്രി പി രാജീവ്. സംശയമുണ്ടെങ്കില്‍ സര്‍ക്കാരിനോട് ചോദിക്കാമായിരുന്നു. പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ല. ഇക്കാര്യത്ത
P Rajeev


Kochi, 10 ജനുവരി (H.S.)

മലയാള ഭാഷാ ബില്ല് സംബന്ധിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചത് തെറ്റായ നിലപാടാണ് എന്ന് മന്ത്രി പി രാജീവ്.

സംശയമുണ്ടെങ്കില്‍ സര്‍ക്കാരിനോട് ചോദിക്കാമായിരുന്നു. പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ല. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയിരുന്നില്ല. തുടര്‍ന്ന് എല്ലാ വശവും പരിശോധിച്ചാണ് പുതിയ ബില്ല് കൊണ്ടുവന്നതും നിയമസഭ ഐക്യത്തോടെ പാസാക്കിയതും. ഭാഷാ ന്യൂനപക്ഷങ്ങളെ ഒരിക്കലും ബാധിക്കാത്ത രീതിയിലാണ് ബില്ല്.

കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാന്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി രാജീവ് വിശദീകരിച്ചു.

മന്ത്രി പി രാജീവിന്റെ കുറിപ്പ് വായിക്കാം:

''2025ലെ മലയാള ഭാഷാ ബില്‍ സംബന്ധിച്ച്‌ കർണാടക മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത് വളരെ തെറ്റായ നിലപാടാണ്. നിയമസഭ 2015ല്‍ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പാസ്സാക്കി രാഷ്ട്രപതിക്കയച്ച ബില്ലിന് അംഗീകാരം കിട്ടിയിരുന്നില്ല. അതിൻ്റെ എല്ലാഭാഗങ്ങളും പരിശോധിച്ചാണ് പുതിയ ബില്‍ ഇത്തവണ നിയമസഭയില്‍ അവതരിച്ചു സഭ ഏകകണ്ഠമായി പാസ്സാക്കി ഗവർണർക്ക് അയച്ചിട്ടുള്ളത്.

കർണാടക മുഖ്യമന്ത്രി പറയുന്ന ഭാഗങ്ങളൊന്നും പുതിയ ബില്ലില്‍ ഇല്ല. ബില്ലിന്റെ അദ്ധ്യായം 3 ലാണ് ഔദ്യോഗിക ഭാഷയുടെ ഉപയോഗത്തെ കുറിച്ച്‌ പറയുന്നത്. അതില്‍ അഞ്ചാം ഖണ്ഡത്തില്‍ പറയുന്നത് ഔദ്യോഗിക ഭാഷ മേഖലയെ കുറിച്ചാണ്, ആറാം ഖണ്ഡത്തില്‍ പറയുന്നത് വിദ്യാഭ്യാസ - ഗവേഷണ മേഖലയെ കുറിച്ചും.

എന്നാല്‍ ബില്ലിന്റെ ഏഴാം ഖണ്ഡത്തില്‍ പറയുന്നത് ഇതര സംസ്ഥാന-ഭാഷ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകള്‍ ആണ്.5-ാം വകുപ്പിലോ 6-ാം വകുപ്പിലോ എന്തുതന്നെയടങ്ങിയിരുന്നാലും,(1) സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷക്കാർ സംസ്ഥാന ഗവണ്‍മെന്റ് സെക്രട്ടറിയറ്റമായും വകുപ്പധ്യക്ഷൻമാരുമായും ഇക്കാര്യത്തില്‍ ഭാഷാന്യൂനപക്ഷ പ്രദേശങ്ങളെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനസർക്കാരിന്റെ എല്ലാ പ്രാദേശിക ഓഫീസുകളുമായുള്ള അവരുടെ കുത്തിടപാടുകളില്‍ അവരുടെ ഭാഷകള്‍ ഉപയോഗിക്കാവുന്നതും അങ്ങനെയുള്ള സംഗതികളില്‍ അയയ്ക്കുന്ന മറുപടികള്‍ അതതു ന്യൂനപക്ഷഭാഷയില്‍ത്തന്നെ ആയിരിക്കേണ്ടതുമാണ്.

(2) മലയാളഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർഥികള്‍ക്ക് ദേശീയപാഠ്യപദ്ധതിക്കനുസൃതമായി അവർക്കിഷ്ടമുള്ളതും സംസ്ഥാനത്തെ സ്കൂളുകളില്‍ ലഭ്യമായതുമായ ഭാഷകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.(3) ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ച്‌ IX-ാം സ്റ്റാൻഡേർഡിലും X-ാം സ്റ്റാൻഡേർഡിലും ഹയർസെക്കൻഡറിതലത്തിലും മലയാളപരീക്ഷ എഴുതുന്നത് നിർബന്ധമല്ലാത്തതാണ്.

കർണാടക മുഖ്യമന്ത്രി പറയുന്നത് പോലെയല്ല കേരളം നിയമസഭ പാസാക്കിയ ബില്‍. 2015ല്‍ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പാസ്സാക്കിയ ബില്ലില്‍ ഭാഷാന്യൂനപക്ഷക്കാരുടെ അവകാശം സംരക്ഷിക്കുന്ന ഈ ഭാഗം ഉണ്ടായിരുന്നില്ല. കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരവരുടെ ഭാഷയില്‍ പഠിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള ബില്ലാണ് ഇപ്പോള്‍ നിയമസഭ പാസാക്കിയിരിക്കുന്നത്.

മലയാളിക്കെതിരെ കർണാടക മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ സംസാരിക്കുമ്ബോള്‍ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശവും ബില്ലില്‍ സംരക്ഷിച്ചിട്ടുണ്ട് എന്ന് പറയേണ്ട ഉത്തരവാദിത്തം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘർഷം ഒരുവിധത്തിലും ഉണ്ടാകരുതെന്ന നിലപാടാണ് ഞങ്ങളുടേത്. കർണാടകയുമായും നല്ല ബന്ധം സൂക്ഷിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത്തരം ഘട്ടത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ സർക്കാരിനോട് ചോദിക്കുകയാണ് കർണാടക സർക്കാർ ചെയ്യേണ്ടത്. അത് ചെയ്യാതെ അനാവശ്യമായ പരസ്യ പ്രസ്താവന നടത്തി ചർച്ചകളെ വഴിതിരിച്ചുവിടാനാണ് കർണാടക സർക്കാർ ശ്രമിക്കുന്നത്. ഇതിന് മൗന പിന്തുണ നല്‍കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്.''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News