യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ തര്‍ക്കം വെളിപ്പെടുത്തി ഷാനിബ്
Thiruvananthapuram, 11 ജനുവരി (H.S.) മൂന്നാം ബലാത്സംഗക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻഡിലായ പശ്ചാത്തലത്തില്‍, ഷാഫി പറമ്ബില്‍ എംപിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.കെ ഷാനിബ് രംഗത്ത്. രാഹുലിനെ
A.K. Shanib


Thiruvananthapuram, 11 ജനുവരി (H.S.)

മൂന്നാം ബലാത്സംഗക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻഡിലായ പശ്ചാത്തലത്തില്‍, ഷാഫി പറമ്ബില്‍ എംപിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.കെ ഷാനിബ് രംഗത്ത്.

രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് ഷാഫി സ്വീകരിക്കുന്നതെന്ന് ഷാനിബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടന്ന സമയത്ത്, രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിനിർത്തണമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിർദ്ദേശത്തെ അവഗണിച്ച ഷാഫി പറമ്ബില്‍, ഉമ്മൻചാണ്ടിയുടെ മനസ്സിനെ വേദനിപ്പിക്കുന്ന രീതിയിലാണ് അന്ന് പ്രതികരിച്ചത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ക്രിമിനല്‍ സ്വഭാവമുള്ള ഒരാള്‍ക്ക് വേണ്ടി ഉമ്മൻചാണ്ടിയെപ്പോലെയുള്ള മുതിർന്ന നേതാക്കളെ പോലും തള്ളിപ്പറയാൻ ഷാഫി തയ്യാറായി. രാഹുലിനെ തിരിച്ചറിയുന്നതില്‍ തനിക്ക് തെറ്റ് പറ്റിയെന്നോ, തിരുത്താൻ തയ്യാറാണെന്നോ ഉള്ള ഒരു പ്രതികരണവും ഇതുവരെ ഷാഫി പറമ്ബിലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

യൂത്ത് കോണ്‍ഗ്രസില്‍ ഭാരവാഹി ആയിരുന്ന സമയത്ത് ഞാൻ ഉള്‍പ്പെടെ കൂടെ ഉള്ള എല്ലാവരും തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികള്‍ ആയത്.എന്നാല്‍ ഇന്ന് നിരവധി ബലാത്സംഗ കേസില്‍ പ്രതിയായ ഇയാള്‍ ഷാഫി പറമ്ബിലിന്റെ പിന്തുണയോടെ നേരിട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവുകയായിരുന്നു.അന്ന് മുതല്‍ ആ അധാർമികവും നീതി രഹിതവുമായ ഇടപെടലിന് എതിരെ ഞങ്ങള്‍ ശബ്ദമുയർത്തിയിരുന്നു.

പിന്നീട് ഇങ്ങോട്ട് സഹപ്രവർത്തകരായ നിരവധി സ്ത്രീകളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ടും ഷാഫി അതിനോട് നിഷേധാത്മകമായിട്ടാണ് പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചർച്ച ഉയർന്നുവന്ന സമയം സാക്ഷാല്‍ ഉമ്മൻചാണ്ടി തന്നെ ഇയാളെ മാറ്റി നിർത്തണം എന്ന് നിർദേശിച്ചിരുന്നു.എന്നാല്‍ ഉമ്മൻചാണ്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രതികരണം ആണ് ഷാഫി നടത്തിയത്. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയില്‍ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മൻചാണ്ടിയെ പോലും അവഗണിച്ച്‌ ശക്തമായി നിന്നയാളാണ് ഷാഫി.

കോണ്‍ഗ്രസുകാരായ ഷഹനാസും,താര ടോജോ അലക്സും സജ്നയും ഒക്കെ ഈ വിഷയത്തില്‍ പറയാൻ പറ്റുന്ന ഭാഷയില്‍ അയാളെ കുറിച്ച്‌ പറഞ്ഞിട്ടും നേരിട്ട് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആക്കാനും, ചാനലുകളില്‍ വിളിച്ച്‌ ചർച്ചക്ക് വിളിപ്പിക്കാനും, പിന്നീട് ഉമ്മൻ ചാണ്ടിയെ അവഗണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎല്‍എ ആക്കാനും ഒക്കെ മുന്നില്‍ നിന്നത് വടകര എംപി ഷാഫിയാണ് .ചാനല്‍ ഇന്റർവ്യു വില്‍ എല്ലാം അയാളെ പെണ്ണു കെട്ടിക്കണം എന്നാലേ ശരിയാവൂ എന്ന് വഷളൻ ചിരിയില്‍ പറയുന്നതും കേരളം കേട്ടിട്ടുണ്ട്. ഒരു പെണ്‍കുട്ടി ഇവന്റെ വലയില്‍ പെട്ട് വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ച്‌ ആ കാര്യത്തെ കുറിച്ച്‌ ഷാഫിയോട് ചോദിച്ചപ്പോള്‍ വേറുതെ അബദ്ധത്തില്‍ പോയി ചാടണ്ട എന്നും ഉപദേശിച്ചത്രേ.

നിരവധി പെണ്‍കുട്ടികളെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നതാണ് അറിയാൻ കഴിയുന്നത്. അതില്‍ തന്നെ കൂടുതല്‍ കേസും ബലപ്രയോഗത്തിലൂടെയായിരുന്നു. പെണ്‍കുട്ടികളുടെ മേലെ ചാടി വീണ് അവരെ ബലാല്‍സംഗം ചെയ്ത് അവരുടെ കഴുത്ത് പിടിച്ച്‌ ശ്വാസം മുട്ടിക്കുക മുഖത്ത് അടിക്കുക മുഖത്തേക്ക് കാർക്കിച്ച്‌ തുപ്പുക ഇതോക്കെയാണ് അയാളുടെ രീതി.

എല്ലാം അറിയുന്ന ഒരാള്‍ ആണ് ഷാഫി. ഇനി ഒന്നും അറിഞ്ഞിരുന്നില്ല എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെയും എല്ലാം പുറത്ത് വന്നതിന് ശേഷം എന്തായിരുന്നു നിലപാട് ? കണ്ണൂർ വിമാനത്താവളത്തില്‍ വന്നിറങ്ങി പ്രതിയുടെ ധാർമികതയെക്കുറിച്ചുള്ള പ്രസംഗം അല്ലേ നടത്തിയത് ?അയാള്‍ സ്വയം ധാർമികത ഉയർത്തിപ്പിടിച്ച്‌ രാജിവെച്ചു എന്ന് പറഞ്ഞ് ന്യായീകരിക്കാൻ അല്ലേ ശ്രമിച്ചത് ? വി ഡി സതീശൻ ആദ്യം എല്ലാ പിന്തുണയും കൊടുത്തെങ്കിലും നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം സതീശനും പൂർണമായി കൈവിട്ടു .സ്വന്തം അസ്ഥിയില്‍ തൊട്ടപ്പോ വി ഡി സതീശന് വേദനിച്ചു. അപ്പോഴെങ്കിലും നിലപാട് മാറ്റി എന്നത് നല്ല കാര്യം.

എന്നാല്‍ ആദ്യത്തെ പരാതിയില്‍ തന്നെ ഇടപെട്ടിരുന്നു എങ്കില്‍ അഞ്ചോ ആറോ പെണ്‍കുട്ടികള്‍ എങ്കിലും രക്ഷപ്പെട്ട് പോയേനെ. ഷാഫി അപ്പോഴും കെ സിയെ കൂട്ട് പിടിച്ച്‌ സതീശന് എതിരെ ഉള്ള നീക്കത്തിന് ഇറങ്ങുകയായിരുന്നു. എല്ലാം പുറത്ത് വന്നതിന് ശേഷവും ആ ക്രിമിനലിന് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേർന്നയാളാണ് ഷാഫി പറമ്ബില്‍. പാലക്കാട് വീടുകളുടെ തറക്കല്ലിടല്‍ ഷോയില്‍ വന്ന നടികളില്‍ ഒരാള്‍ എനിക്ക് ഷാഫി ചേട്ടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ്. ഷാഫി ചേട്ടൻ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല. അതും ഇത്രയും വിവാദങ്ങള്‍ ചർച്ച ചെയ്യപ്പെടുന്ന കാലമാണ് എന്ന് കൂടി ഓർക്കണം.

പാലക്കാട്ടെ ഒരു കെപിസിസി ജനറല്‍ സെക്രട്ടറി ഷാഫിയുടെ നിർദ്ദേശം ഇല്ലാതെ ആ പരിപാടിയില്‍ പങ്കെടുക്കുകയും ഇല്ല. ബലാല്‍സംഗക്കേസും ശബരിമലകേസും കൂട്ടിക്കുഴക്കാൻ ഏറ്റവും അധികം ശ്രമിച്ചയാളാണ് ഷാഫി. ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാൻ കഴിയാതെ പോയി എന്നോ പറയാൻ ഷാഫി തയ്യാറായിട്ടില്ല. നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാണ് ഒന്ന് ഉറങ്ങുന്നത് പോലും. ഈ ഒരൊറ്റ ക്രിമിനല്‍ കാരണം ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളേറെയാണ്. അച്ഛനും അമ്മയും അറിഞ്ഞാല്‍ അവർക്കിതൊന്നും താങ്ങാൻ കഴിയില്ല നെഞ്ച് തകർന്നു മരിച്ച്‌ പോകും

എന്ന് നിലവിളിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്.

അമ്മമാരോടാണ്, ഈ ക്രിമിനലുമായി ഏതെങ്കിലും വിധം ഇടപെടാൻ സാധ്യത ഉള്ള പെണ്‍കുട്ടികളുടെ അമ്മമാരോടാണ് മക്കളെ അടുത്തിരുത്തി ചോദിക്കണം. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അത് അവരുടെ കുറ്റമല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.

കൂടെ നില്‍ക്കും എന്ന് ഉറപ്പ് കൊടുക്കണം. കൂടെ നില്‍ക്കണം. സമാനമല്ലെങ്കിലും കേരളത്തിലെ ഒരു നടിക്ക് ഇത് പോലെ അതിക്രമം നേരിട്ടിട്ട് അവർ തല ഉയർത്തിപിടിച്ച്‌ ജീവിക്കുന്നില്ലേ എന്ന് അവർക്ക് ധൈര്യം കൊടുക്കണം. പേപ്പട്ടി കടിച്ചതിന് കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ. കൂടെ നില്‍ക്കണം,അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരേ, കൂടെ നില്‍ക്കണം.

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്ബത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്ബിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചിരുന്നു.

കസ്റ്റഡിയിലെടുത്ത രാഹുലിനെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്ബിള്‍ പരിശോധിച്ചിരുന്നു. ലൈംഗികശേഷി പരിശോധനയും നടത്തിയിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലെ സെല്‍ നമ്ബർ മൂന്നിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്. സാധാരണയായി വൈദ്യപരിശോധന നടത്തിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുക. എന്നാല്‍ ആശുപത്രിയില്‍ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ കണ്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News