Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ജനുവരി (H.S.)
മൂന്ന് പതിറ്റാണ്ട് നീണ്ട സി പി എം ബന്ധം അവസാനിപ്പിച്ച് മുൻ കൊട്ടാക്കര എം എല്‍ എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു.
തിരുവനന്തപുരത്തെ രാപകല്‍ സമരവേദിയി എത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരച്ചത്. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി.
അഞ്ചുവര്‍ഷത്തോളമായി സി പി എമ്മുമായി അകല്‍ച്ചയിലായിരുന്നു ഇവർ.കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണത്തില്‍ ഐഷ പോറ്റി പങ്കെടുത്തിരുന്നു.
അന്ന് വലിയ സ്വീകരണമാണ് ഇവർക്ക് കോണ്‍ഗ്രസ് പാർട്ടി നല്‍കിയത്. തുടർന്ന് ഇവർ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ താൻ കോണ്‍ഗ്രസില്‍ ചേരാനല്ല ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനാണ് ആ പരിപാടിയില്‍ പങ്കെടുത്തത് എന്നായിരുന്നു അവർ നല്‍കിയ വിശദീകരണം.
അതേസമയം വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അവർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. 2006ലാണ് ഐഷ പോറ്റി ആദ്യമായി കൊട്ടാരക്കരയില്‍ വിജയിച്ച് കയറിയത്.
അന്നത്തെ മുതിർന്ന നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ തോല്‍പ്പിച്ച് കൊണ്ടായരുന്നു സി പി എമ്മിന് വേണ്ടി അവർ മണ്ഡലം പിടിച്ചത്. പിന്നീട് ഇതുവരേയും സി പി എമ്മിന് ഇവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഐഷയെ മാറ്റി കെ എൻ ബാലഗോപാലിനെ സി പി എം മത്സരിപ്പിച്ചത്. 10,814 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിച്ച് കയറി.എം എല്‍ എ കാലാവധി കഴിഞ്ഞ ശേഷം പാർട്ടി കമ്മിറ്റികളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഐഷ പോറ്റി.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കമ്മിറ്റികളില്‍ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അവർ നേതൃത്വത്തിന് കത്ത് നല്‍കി. തുടർന്ന് അവരെ നേതൃത്വം കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് പാർട്ടി പരിപാടികളിലൊന്നും അവർ പങ്കെടുത്തിരുന്നില്ല.
അതേസമയം ഐഷ മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ കൊട്ടാരക്കര പിടിക്കാമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം ഇക്കുറിയും സി പി എം കെഎൻ ബാലഗോപാലിനെ തന്നെയാകും മത്സരിപ്പിച്ചേക്കുക. ഐഷ കൂടി മത്സര രംഗത്തിറങ്ങിയാല്‍ വലിയ പോരാട്ടത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR