ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനങ്ങളോട് ആര്‍ത്തി; പണി തുടങ്ങി സിപിഎം
kollam, 13 ജനുവരി (H.S.) സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റിക്കെതിരെ സിപിഎം നേതാക്കളും സൈബര്‍ സംഘങ്ങളും ആക്രമണം തുടങ്ങി. കൊല്ലത്ത് നിന്നുളള മുതിര്‍ന്ന നേതാവ് മേഴ്‌സികുട്ടിയമ്മ ആണ് ആദ്യം വിമര്‍ശനവുമായി രംഗത്ത്
ayisha potty


kollam, 13 ജനുവരി (H.S.)

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റിക്കെതിരെ സിപിഎം നേതാക്കളും സൈബര്‍ സംഘങ്ങളും ആക്രമണം തുടങ്ങി. കൊല്ലത്ത് നിന്നുളള മുതിര്‍ന്ന നേതാവ് മേഴ്‌സികുട്ടിയമ്മ ആണ് ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത്. വര്‍ഗവഞ്ചക എന്ന വിശേഷണമാണ് ഐഷ പോറ്റിക്ക് നല്‍കിയത്.

സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് ഐയിഷാ പോറ്റി. ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് കരുതുന്നുമില്ല. ദീര്‍ഘകാലമായി പാര്‍ട്ടി എല്ലാവിധ അംഗീകാരങ്ങളും നല്‍കി ചേര്‍ത്തുപിടിച്ച്, വളര്‍ത്തിയ ആളാണ് ഐഷാ പോറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ടേം എംഎല്‍എ, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്റെ എക്സിക്യുട്ടീവ് തുടങ്ങി ബഹുജനസംഘടനാ തലത്തിലും പാര്‍ട്ടി തലത്തിലും ജനാധിപത്യ വേദികളിലും അര്‍ഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങളും പാര്‍ട്ടി നല്‍കിയതാണെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

'ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെ ഒരു തീരുമാനം എടുത്ത് പാര്‍ട്ടി മാറിയതിന് ഒരു ന്യായവും ഇല്ല. എന്റെ മാറ്റത്തിനെ സഖാക്കള്‍ 'വര്‍ഗ വഞ്ചന' എന്ന് പറയുമായിരിക്കും എന്ന് അയിഷാ പോറ്റി പറയുന്നതായി ഞാന്‍ കേട്ടു. അപ്പോള്‍ വര്‍ഗ വഞ്ചനയാണ് കാട്ടിയത് എന്ന് അയിഷാ പോറ്റിക്ക് അറിയാം. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു, അങ്ങനെ എല്ലാ മനുഷ്യന്മാര്‍ക്കും വേണ്ടിയാണ് നില്‍ക്കുന്നതെങ്കില്‍ എങ്ങനെയാണ് കോണ്‍ഗ്രസില്‍ പോകാന്‍ പറ്റുക.' മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

'ഏതു പ്രശ്നത്തിനാണ് കോണ്‍ഗ്രസ് ഇതുവരെയും സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം നിന്നിട്ടുള്ളത്. എനിക്ക് ഒരു സ്ഥാനമാനവും വേണ്ട എന്നും അയിഷാ പോറ്റി പറയുന്നതായി കേട്ടു, അതിനോടൊപ്പം തന്നെ കൊട്ടാരക്കാരയില്‍ മത്സരിക്കുമെന്നും പറയുന്നു. അപ്പോള്‍ അത് സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി തന്നെയല്ലേ. സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് അയിഷാ പോറ്റി. അതിനപ്പുറം ഞാന്‍ ഒന്നും പറയുന്നില്ല.' മുന്‍ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'അയിഷാ പോറ്റിയെ പറ്റി ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. വളരെ നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു ഞങ്ങളെല്ലാവരും. അയിഷാ പോറ്റിയുടെ ഭാഷയില്‍തന്നെ പറഞ്ഞാല്‍, വര്‍ഗ വഞ്ചന തന്നെയാണ് അവര്‍ കാട്ടിയിരിക്കുന്നത്. രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍, ആ ബദലിന് എതിരെ നില്‍ക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കൃഷിക്കാരോടും നാടിനോടുമുള്ള വഞ്ചനയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.' അവര്‍ പറഞ്ഞു.

ഐഷ പോറ്റി വഹിച്ച 15 വര്‍ഷത്തെ എംഎല്‍എ പദവിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ചൂണ്ടി കാട്ടിയാണ് സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങള്‍. ഒപ്പം ഒരു സ്ഥാനവും ലഭിക്കാത്ത ആയിരക്കണക്കിന് അണികളുടെ കാര്യവും പലരും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ ഇതുവരേയും ഈ വഇഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

രാവിലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തന്നെ തന്നെ വര്‍ഗ വഞ്ചാന അടക്കമുള്ള വിളികള്‍ സിപിഎമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഐഷ പോറ്റി പറഞ്ഞിരുന്നു. തന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനമാണ് ഇത്രത്തോളം ആക്കിയത്. അധികാരമോഹിയല്ല. മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കുമൊപ്പം ഇനിയും കാണും. സിപിഎം അണികളോട് ഒരു പ്രശ്നവുമില്ലെന്നും ഐഷ പോറ്റി പ്രതികരിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News