Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജനുവരി (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ സമയത്തും പോലീസുമായി തര്‍ക്കിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. അറസ്റ്റ് മെമ്മോയിലും ഇന്‍സ്‌പെക്ഷന്‍ മെമ്മോയിലും ഒപ്പിടാന്‍ രാഹുല്‍ തയാറായില്ല. കൂടാതെ താന്‍ തിരിച്ചു വരുമെന്നും സ്വതന്ത്രനായി മത്സരിച്ചാലും പാലക്കാട് വിജയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അറസ്റ്റ് മെമ്മോയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ എത്തിച്ച് സാക്ഷ്യപ്പെടുത്തുകയാണ് അന്വേഷണസംഘം ചെയ്തത്. കൂടാതെ അറസ്റ്റ് വിവരം അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവില്‍നിന്ന് എഴുതിവാങ്ങുകയും ചെയ്തു.
റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി ആവശ്യപ്പെട്ട് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി പാലക്കാട്ടു നിന്നാണ് രാഹുലിനെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കി റിമാന്‍ഡു ചെയ്യുക ആയിരുന്നു.
ഇന്നലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. കസ്റ്റഡി അപേക്ഷ അനുവദിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റും. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. അതിക്രൂരമായ രീതിയില്‍ രാഹുല്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനത്തിനു പിന്നാലെ ഗര്‍ഭിണിയായെന്ന് അറിയിച്ചപ്പോള്‍ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുല്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും യുവതി ഇ-മെയില്‍ മുഖേന നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കാനഡയില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശിയായ 31-കാരിയാണ് പരാതിക്കാരി. 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
---------------
Hindusthan Samachar / Sreejith S