Enter your Email Address to subscribe to our newsletters

Capecanaveral, 15 ജനുവരി (H.S.)
ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ11 പേടകം ഭൂമിയിലെത്തി. നാല് സഞ്ചാരികളുമായാണ് ബഹിരാകാശനിലയത്തിൽ നിന്ന് പേടകം തിരികെയെത്തിയത്. ഇന്ന് (ജനുവരി 15) ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.11ഓടെയാണ് പേടകം കാലിഫോർണിയ തീരത്തിനടുത്ത് സാൻ ഡീഗോയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ പതിച്ചത്.
ക്രൂ11 പേടകം 2026 ഫെബ്രുവരിയോടെ ഭൂമിയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ എന്നാൽ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് ആരോഗ്യപ്രശ്‌നം നേരിട്ടതോടെ ദൗത്യം വെട്ടിച്ചുരുക്കി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സെന കാഡർഡ്‌മാനും മൈക്ക് ഫിൻകെയും, ജാക്‌സയുടെ കിമിയ യുയിയും, റോസ്‌കോസ്‌മോസിന്‍റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്ന 4 പേരാണ് ക്രൂ 11 സംഘത്തിലുള്ളത്. ഇതിൽ ആർക്കാണ് അസുഖമെന്നോ, എന്താണ് ആരോഗ്യപ്രശ്‌നമെന്നോ നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ദൗത്യസംഘം മടങ്ങുന്നത് അഞ്ച് മാസത്തിന് ശേഷം
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ദൗത്യത്തിന്‍റെ മടങ്ങിവരവ് വേഗത്തിലാക്കിയത്. 2025 ഓഗസ്റ്റ് 1ന് ആണ് നാല് പേരുമായി ക്രൂ 11 ദൗത്യം ലോഞ്ച് ചെയ്യുന്നത്. ജനുവരി 7നാണ് സംഘത്തിലെ ഒരു യാത്രികന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഇതിനെ തുടർന്ന് കാർഡ്‌മാനു ഫിങ്കെയും അടുത്ത ദിവസത്തേക്ക് പദ്ധതിയിട്ടിരുന്ന ബഹിരാകാശനടത്തം നാസ റദ്ദാക്കി. എന്നാൽ അടിയന്തര സാഹചര്യമല്ലെന്ന് നാസ അറിയിച്ചിരുന്നു.
മടക്കയാത്ര വേഗത്തിലാക്കിയതിന് പിന്നിൽആരോഗ്യ പ്രശ്‌നമുള്ള ബഹിരാകാശ സഞ്ചാരിയുടെ രോഗ നിർണയവും, പരിശോധനയും, പരിചരണവും കണക്കിലെടുത്താണ് എത്രയും വോഗം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനമെടുത്തത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശയാത്രികരുമായി പേടകം വേർപ്പെട്ടതിന് ശേഷം 11 മണിക്കൂറിനുള്ളിൽ സ്‌പ്ലാഷ്‌ഡൗൺ വിജയകരമായി പൂർത്തിയാക്കി.
രോഗനിർണയവും അപകടസാധ്യതയും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് നാസയുടെ ചീഫ് മെഡിക്കൽ ഓഫിസർ ജെയിംസ് പോൾക്ക് പറഞ്ഞു. എന്നാൽ ഈ ആരോഗ്യപ്രശ്‌നം ബഹിരാകശ നടത്തവുമായോ, ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനവുമായോ ബന്ധപ്പെട്ടതല്ലെന്നും, അടിയന്തര സാഹചര്യമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആരോഗ്യ പ്രശ്‌നങ്ങളുള്ള ബഹിരാകാശയാത്രികൻ സുരക്ഷിതനും ആരോഗ്യവാനുമാണെന്നും നാസ നേരത്തെ തന്നെ സ്ഥിരീകരിച്ചു. അതേസമയം മെഡിക്കൽ രഹസ്യാത്മകത കാരണം, ഏത് ബഹിരാകാശയാത്രികനാണ് ആരോഗ്യ പ്രശ്‌നമെന്നും കൃത്യമായ പ്രശ്‌നം എന്താണെന്നും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR