Enter your Email Address to subscribe to our newsletters

Trivandrum, 16 ജനുവരി (H.S.)
തിരുവനന്തപുരം: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വസ്തുക്കൾ തന്ത്രിക്ക് നൽകാനുള്ള ഉത്തരവിറക്കിയ സമയത്ത് ഭരണസമിതി യു.ഡി.എഫിന്റേതായിരുന്നു എന്നത് ശരിയാണ്. എന്നാൽ, വാജിവാഹനം തന്ത്രിക്ക് കൈമാറിയ സമയത്ത് ഭരണസമിതിയിൽ ഇടത് പ്രതിനിധിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് എന്താണ് സംഭവിച്ചതെന്ന് ആ അംഗം മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
സർക്കാരിനെതിരെ രൂക്ഷവിമർശനം തന്ത്രിയെ പ്രതിക്കൂട്ടിലാക്കി ദേവസ്വം മന്ത്രിയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുരളീധരൻ ആരോപിച്ചു. മന്ത്രിയെ ഒളിപ്പിക്കാൻ ഇത്തരം ചെപ്പടിവിദ്യകൾ കാണിച്ചാലും യു.ഡി.എഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകും. സ്വർണ്ണക്കൊള്ളക്കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പഴയ കാര്യങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത്, അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് മടക്കം കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കി. മുന്നണി മാറ്റം എന്ന പുസ്തകം താൻ അടച്ചുവെന്ന് ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുള്ളതാണ്. ആ പുസ്തകം തുറക്കാതെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതാണ്. അതുകൊണ്ട് ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അവർ മാത്രം പുസ്തകം തുറന്നാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഏത് കാലത്താണെങ്കിലും നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ രാഷ്ട്രീയ ഭേദമില്ല. യു.ഡി.എഫ് കാലത്ത് ഇത്തരമൊരു മോഷണം നടന്നിട്ടില്ല. വാജിവാഹനം കൈമാറിയത് പരസ്യമായ തീരുമാനമായിരുന്നു, അതൊരു രഹസ്യ മോഷണമല്ല.
യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാനാണ് യു.ഡി.എഫിനെ പഴിചാരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. സ്വർണ്ണം എവിടെയാണെന്ന ചോദ്യത്തിന് മറുപടി നൽകാതെ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അജയ് തറയിലും എൻ. രാഘവനും ഈ വിഷയത്തിൽ മറുപടി പറയട്ടെ. അന്വേഷണത്തിന് കോൺഗ്രസ് ഒരു തടസ്സവും നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വത്തുക്കൾ തന്ത്രിയുടേതല്ല, ദേവസ്വം ബോർഡിന്റേതാണെന്ന ബി.ജെ.പി നേതാവ് കെ.എസ് രാധാകൃഷ്ണന്റെ പ്രസ്താവനയും ഇതിനിടെ ചർച്ചയായിട്ടുണ്ട്. വാജിവാഹന വിവാദത്തിൽ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ സർക്കാർ നീക്കം നടത്തുമ്പോൾ, ഭരണസമിതിയിലെ ഇടത് അംഗത്തിന്റെ പങ്കു കൂടി ഉയർത്തിക്കാട്ടി തിരിച്ചടിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K