Enter your Email Address to subscribe to our newsletters

Malappuram, 17 ജനുവരി (H.S.)
വഴിക്കടവിൽ ഒൻപതു വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ. വഴിക്കടവ് മണിമൂളി നടംപടി വീട്ടിൽ ബാബുവിൻ്റെ മകൻ സുരേഷ് ബാബു എൻപി എന്ന ഉണ്ണിക്കുട്ടനെ (27) ആണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെപി ജോയ് ശിക്ഷിച്ചത്.
2023 ഡിസംബറിലും 2024 ഫെബ്രുവരി ഒന്നിന് രാത്രി പത്തു മണിയോടെയും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. അതിക്രൂരമായ ലൈംഗികാതിക്രമത്തിന് കുട്ടി ഇരയായതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.
പ്രതി സുരേഷ് ബാബു നേരത്തെയും സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2017ൽ വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് പ്രതിയുടെ പ്രായം പരിഗണിച്ച് പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് പ്രകാരം കോടതി വിട്ടയയ്ക്കുകയായിരുന്നു. മുൻ കുറ്റവാളിയായ പ്രതി ജാമ്യത്തിലിറങ്ങിയാൽ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു കൊണ്ടുള്ള വിചാരണയാണ് ഈ കേസിൽ നടത്തിയത്.
ഐപിസി 449 വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷയുണ്ട്. ഈ പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫ് ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിത അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. വിചാരണ വേളയിൽ 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷീബ പിസി പ്രോസിക്യൂഷനെ സഹായിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR