Enter your Email Address to subscribe to our newsletters

Newdelhi, 17 ജനുവരി (H.S.)
77ആം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യത്ത് അതീവ ജാഗ്രതാനിർദ്ദേശം. ഡല്‍ഹി ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഇന്റലിജൻസ് ഏജൻസികള്‍ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.
ഖലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളുടെയും ആക്രമമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.
രഹസ്യവിവരത്തെത്തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഹരിയാന, ഡല്‍ഹി-എൻസിആർ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുള്ളത്. ആഘോഷവേളകളില്‍ ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനാണ് പദ്ധതി. ആഘോഷം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഭീകര ഗ്രൂപ്പുകള്‍ ശക്തമാണെന്നാണ് ഏജൻസിയുടെ കണ്ടെത്തല്‍. ഇതിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുന്നത്. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി, ഡല്‍ഹിയിലെ ചെങ്കോട്ട, ഐഎസ്ബിടി കശ്മീരി ഗേറ്റ്, ചാന്ദ്‌നി ചൗക്ക്, ഖാരി ബാവോലി, സദർ ബസാർ, മെട്രോ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് വിപുലമായ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിൻ്റെ ടാബ്ലോയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും അടിസ്ഥാനമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോയാണ് ഇത്തവണ കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്.
17 സംസ്ഥാനങ്ങളാണ് ഈ വർഷം കർത്തവ്യപഥില്‍ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു - കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകളുമായി കർത്തവ്യപഥില്‍ അണിനിരക്കുന്നത്. യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ഇത്തവണ അതിഥികള്‍.
'സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം', 'സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്ന തീമിൽ സംസ്ഥാനം, 'വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്'എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR