Enter your Email Address to subscribe to our newsletters

Kerala, 17 ജനുവരി (H.S.)
മൂന്നാം ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുക. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി.
വിദേശത്തുള്ള 31 കാരിയാണ് 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തു എന്നും പരാതി നല്‍കിയത്.എഐജി ജി പൂങ്കുഴലിക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യുവതി മൊഴി നല്‍കിയത്.ബലാത്സംഗം, ഗര്‍ഭഛിദ്രം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാലക്കാട്ടെ ഹോട്ടലില്‍ വെച്ച് പുലര്‍ച്ചെയാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ പിടികൂടിയത്. റിമാന്‍ഡിലായ രാഹുലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
രുവല്ലയിലെ ക്ലബ്ബ് 7 ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഈ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ലൈംഗിക പീഡനം നടന്നത് എന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. ഹോട്ടലിലെ റജിസ്റ്ററില്‍ പരാതിയില്‍ പറഞ്ഞ തീയതിയില്‍ 408-ാം നമ്പര്‍ മുറി യുവതിയുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുല്‍ ബി.ആര്‍ എന്നാണ്. ഇതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ പേര്. ഇതോടെ മുറിയില്‍ എത്തിച്ച രാഹുലിനോട് പീഡനത്തിന്റെ കാര്യം ചോദിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും ഒരു മണിക്കൂറോളം യുവതിയുമായി ചെലവഴിച്ചതായും സമ്മതിക്കുകയും ചെയ്തു. 15 മിനിറ്റോളമാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ 21 മാസം പിന്നിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
---------------
Hindusthan Samachar / Sreejith S