Enter your Email Address to subscribe to our newsletters

Banglore, 18 ജനുവരി (H.S.)
സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) ജീവനക്കാര്‍. 'ബെംഗളൂരു ചലോ' എന്ന പേരില്‍ നാല് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ ജനുവരി 29 ന് പ്രതിഷേധിക്കും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കുടിശ്ശിക തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ സമരം. 2024 ജനുവരി മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള വർദ്ധനവ് വൈകുന്നതിലാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്.
സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്നാണ് കെഎസ്‌ആർടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി (ജെഎസി) ഈ തീരുമാനമെടുത്തത്. ജനുവരി 29 ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധം സമാധാനപരമാകുമെന്ന് യൂണിയനുകൾ അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ എച്ച് വി അനന്തസുബ്ബ റാവു, ബി ജയദേവ അരസു, എച്ച് ഡി രേവപ്പ, വി സോമണ്ണ, ജഗദീഷ് എച്ച് ആർ, രാജേന്ദ്ര ഗൗഡ ജി കെ എന്നിവർ ഗതാഗത തൊഴിലാളികളോട് സംയുക്തമായി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്‌തു.
വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളിലേക്ക് സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് 'ബെംഗളൂരു ചലോ' പ്രതിഷേധം എന്ന് ജീവനക്കാര്‍ പറയുന്നു. യൂണിയനുകൾ ഔദ്യോഗികമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നത് തുടര്‍ന്നാല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഗതാഗത വകുപ്പും സർക്കാരും ഞങ്ങളുടെ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം, ഒരു യൂണിയൻ പ്രതിനിധി പറഞ്ഞു. മുൻകാല പ്രതിഷേധങ്ങൾക്ക് പലപ്പോഴും മുന്നറിയിപ്പുകളും നിയമപരമായ നോട്ടീസുകളും ലഭിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ കുടിശിക വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
തീർപ്പുകൽപ്പിക്കാത്ത ആവശ്യങ്ങൾ
കഴിഞ്ഞ 38 മാസമായി ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് ശമ്പളക്കുടിശിക ലഭിച്ചിട്ടില്ല എന്ന് യൂണിയനുകൾ പ്രതികരിച്ചു. കൂടാതെ 2024 ജനുവരി 1 ന് നൽകേണ്ടിയിരുന്ന വേതന പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തുടനീളമുള്ള ദൈനംദിന പൊതുഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്ന ജീവനക്കാർക്കിടയിൽ ഈ കാലതാമസം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചെന്നും യൂണിയൻ നേതാക്കൾ പറയുന്നു.
“വേതന പരിഷ്‌കരണം 2024 ജനുവരി മുതൽ നടപ്പിലാക്കേണ്ടതായിരുന്നു. പക്ഷേ നിരവധി തവണ ചർച്ചകൾക്ക് ശേഷവും വ്യക്തമായ തീരുമാനമൊന്നും ഉണ്ടായിട്ടില്ല,” എന്ന് ജെഎസി അംഗം ജയദേവരാജ് ഉർസ് ഇടിവി ഭാരതിനോട് പറഞ്ഞു. സർക്കാരുമായുള്ള സാധ്യമായ എല്ലാ ചർച്ചകളും അവസാനിപ്പിച്ച ശേഷമാണ് പ്രതിഷേധത്തിന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR