ബസിലെ അതിക്രമം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവാവിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി യുവതി
Kerala, 18 ജനുവരി (H.S.) കോഴിക്കോട്: ബസ് യാത്രയ്ക്കിടെ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പരാതിക്കാരിയായ യുവതി രംഗത്തെത്തി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ആണ് കഴിഞ്
ബസിലെ അതിക്രമം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവാവിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി യുവതി


Kerala, 18 ജനുവരി (H.S.)

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പരാതിക്കാരിയായ യുവതി രംഗത്തെത്തി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിലൂടെ യുവതി പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇതിനുപിന്നാലെ യുവാവ് വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമമാണ് മരണകാരണമെന്നാണ് സൂചന.

യുവതിയുടെ പ്രതികരണം

യുവാവിന്റെ മരണവിവരം അറിഞ്ഞതിൽ തനിക്ക് അതിയായ സങ്കടമുണ്ടെന്ന് യുവതി വ്യക്തമാക്കി. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വിശദീകരിച്ചുകൊണ്ടാണ് യുവതി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂർ ബസ് സ്റ്റാൻഡിലേക്കുള്ള ബസിലായിരുന്നു ഞാൻ. എന്റെ തൊട്ടുമുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്. അയാളുടെ മുന്നിൽ നിൽക്കുന്ന മറ്റൊരു പെൺകുട്ടിയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അവർ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എനിക്ക് മനസ്സിലായി. ആദ്യം ഞാൻ അവരോട് ഒന്നും ചോദിച്ചില്ല, എങ്കിലും കരുതലായി ഫോൺ ക്യാമറ ഓണാക്കി പിടിച്ചു. എന്നാൽ അപ്പോൾ റെക്കോർഡ് ചെയ്തിരുന്നില്ല. പിന്നീട് തിരക്കൊഴിഞ്ഞപ്പോഴും അയാൾ അനാവശ്യമായി ആ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാനും തൊട്ടുരുമ്മി നിൽക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഇത് കണ്ടപ്പോഴാണ് ഞാൻ വീഡിയോ ഓൺ ചെയ്തത്, യുവതി പറഞ്ഞു.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്:

ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന സമയത്ത് ദീപക്കിന്റെ പിന്നിലായിരുന്നു യുവതി ഉണ്ടായിരുന്നത്. ആ സമയത്ത് തന്റെ ശരീരത്തിലേക്ക് അയാൾ കൈകൾ കൊണ്ട് സ്പർശിക്കാൻ ശ്രമിച്ചുവെന്നും ഇത് വീഡിയോയിൽ വ്യക്തമായി കാണാമെന്നും യുവതി അവകാശപ്പെടുന്നു. എന്താ ചേട്ടാ ഈ കാണിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മറുപടിയൊന്നും പറയാതെ അയാൾ വേഗത്തിൽ നടന്നുപോയി. പിന്നീട് വടകര സ്റ്റേഷനിലെ പരിചയമുള്ള ഒരു പോലീസുകാരനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. അയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

പരാതിപ്പെടാൻ 100 ശതമാനം ന്യായമുണ്ടെന്ന് വിശ്വസിച്ചാണ് വീഡിയോ പങ്കുവെച്ചതെന്നും എന്നാൽ യുവാവ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനമെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആത്മഹത്യയിലേക്ക് നയിച്ചത് സൈബർ ആക്രമണമെന്ന് ആരോപണം

ദീപക്കിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലെ വിചാരണകളെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. വീഡിയോ വൈറലായതോടെ ദീപക്കിനെതിരെ വ്യാപകമായ ആക്ഷേപങ്ങളും കമന്റുകളും ഉയർന്നിരുന്നു. ഇത് കുടുംബത്തെയും യുവാവിനെയും വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇന്നുരാവിലെയാണ് മുറിക്കുള്ളിൽ ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു വശത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുറന്നുപറയാനുള്ള ധൈര്യത്തെ പ്രശംസിക്കുമ്പോഴും, പോലീസിനെ സമീപിക്കുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്യമായ വിചാരണകൾ ഒരു വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്നതിലെ അപകടത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വൻ സംവാദങ്ങൾ നടക്കുകയാണ്. മുമ്പ് ഹാൻഡിക്രാഫ്റ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് മരിച്ച ദീപക്.

---------------

Hindusthan Samachar / Roshith K


Latest News