രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി
kannur , 02 ജനുവരി (H.S.) കണ്ണൂർ: കണ്ണൂർ രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യുവതി. കുട്ടികളെ നഷ്ടമായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കിടയിലും നിന്ന് രൂക്ഷമായ വ
രാമന്തളി കൊലപാതകം, പ്രതികരണവുമായി യുവതി


kannur , 02 ജനുവരി (H.S.)

കണ്ണൂർ: കണ്ണൂർ രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യുവതി. കുട്ടികളെ നഷ്ടമായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കിടയിലും നിന്ന് രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് 27കാരി മനസ് തുറന്നത്. കുട്ടികളെ 27കാരിയായ അമ്മയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കിയത്. ഇതിന് പിന്നാലെ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളുടെ പേരിൽ നടന്ന ദാരുണ സംഭവമെന്നതടക്കമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിനിടയിലാണ് നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളേക്കുറിച്ചും തനിക്ക് നേരിട്ട നീതി നിഷേധത്തേക്കുറിച്ചും കാലങ്ങളായി നടന്നിരുന്ന ഗാർഹിക പീഡനങ്ങളേക്കുറിച്ചും കണ്ണൂർ സ്വദേശിനി തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

2018ൽ 20ാം വയസിലാണ് യുവതിയുടെ വിവാഹം കലാധരനുമായി നടക്കുന്നത്. ദമ്പതികൾക്കിടയിൽ പത്ത് വയസിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം യുവതിക്ക് നേരിടേണ്ടി വന്നിരുന്നു. പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു ഭർതൃവീട്ടുകാർ നിരന്തരം യുവതിയേക്കുറിച്ച് പറഞ്ഞുപരത്തിയിരുന്നത്. ഭർത്താവ് അടക്കം വീട്ടിലെ സകല ആളുകളും വടി അടക്കം ഉപയോഗിച്ച് മർദ്ദിക്കുവായിരുന്നുവെന്നും യുവതി വിശദമാക്കുന്നത്. ഗർഭിണിയായിരുന്ന സമയത്തും മർദ്ദനവും പട്ടിണിയ്ക്കിടലും പതിവായിരുന്നു.

ഏപ്രിൽ മാസത്തിൽ യുവതിയുടെ മകൾ ആശുപത്രിയിലായപ്പോഴാണ് യുവതിയെ സ്വന്തം വീട്ടുകാർ വീണ്ടും കാണുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ ചില പാടുകൾ എങ്ങനെ വന്നുവെന്ന് യുവതി ചോദ്യം ചെയ്തപ്പോഴേയ്ക്കും മരുമകൾക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന വിവരം ഭർതൃവീട്ടുകാർ അയൽവാസികളേയും ബന്ധുക്കളേയും ധരിപ്പിച്ചിരുന്നു.

മാർച്ച് മാസത്തിൽ മകളെ കുളിപ്പിക്കുമ്പോഴാണ് സ്വകാര്യ ഭാഗത്തെ നീറ്റലിനേക്കുറിച്ച് കുഞ്ഞ് പരാതിപ്പെട്ടത്. സംഭവം തുടർന്നതോടെ യുവതി മകളുമായി വിശദമായി സംസാരിച്ചു. അപ്പോഴാണ് രാത്രി മുത്തച്ഛനിൽ നിന്ന് മകൾക്ക് മോശം അനുഭവം നേരിട്ടതിനേക്കുറിച്ച് യുവതി തിരിച്ചറിയുന്നത്. ബന്ധുക്കളോട് അടുപ്പമില്ലാത്തതിനാൽ വിവരങ്ങൾ ആരെ അറിയിക്കുമെന്ന് യുവതിക്ക് ധാരണയുണ്ടായിരുന്നില്ല. എന്നാൽ ചെറുമകൾ അമ്മയോട് ദുരനുഭവം വ്യക്തമാക്കിയെന്ന് മനസിലായതോടെ കലാധരന്റെ പിതാവ് മരുമകൾ ഇല്ലാക്കഥകൾ പറയുന്നതായി ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നു.

മാർച്ച് അവസാനത്തോടെ മകൾക്ക് തുടർച്ചയായി വയറുവേദനയും ഛർദ്ദിയും വന്നു. ഇതോടെ മക്കളുമായി ഭർതൃവീട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന് യുവതി തീർച്ചയാക്കിയത്. ഏപ്രിൽ 2ന് ഭർത്താവിന്റെ വീട്ടിൽ നിന്ന് മക്കളെയും കൂട്ടി യുവതി നടന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തി. ഇവിടെ നിന്ന് ഇവരെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിൽ വച്ച് മകൾ പറഞ്ഞ കാര്യങ്ങൾ അനുസരിച്ച് ഡോക്ടർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതി വ്യക്തമാക്കുന്നു.

അതേസമയം യുവതിക്ക് എതിരായ പ്രചാരണത്തിലെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പോക്സോ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബു വിശദമാക്കിയിട്ടുണ്ട്.കലാധരനോട് വൈകാരികമായി ഏറെ അടിമപ്പെട്ട സ്വഭാവമായതിനാൽ വർഷങ്ങളോളം യുവതി ഇത്തരം സംഭവങ്ങൾ സഹിച്ചുവെന്നാണ് മാനസികാരോഗ്യ വിദഗ്ധയും സാമൂഹ്യ പ്രവർത്തകയുമായി താനിയ കെ ലീല വിശദമാക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News