Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 ജനുവരി (H.S.)
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാജ്യത്തിന് അഭിമാനമായ രണ്ട് പെൺ താരങ്ങൾ.ഇന്ത്യൻ നാവികസേനയിൽ ലെഫ്. കമാൻഡർമാരായ രൂപ എയും ദിൽന കെയുമാണ് നിയമസഭ അന്താരാഷ്ട്ര പുസ്തക വേദിയിലെ പ്രത്യേക ചർച്ചയിൽ പങ്കെടുത്തത്.
ഓരോ പ്രതിസന്ധികളും ഓരോ പാഠങ്ങൾ പഠിക്കാനുള്ള അവസരങ്ങളാണെന്നും അവയാണ് ഒരാളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതെന്നും ഇന്ത്യൻ നാവികസേനയിൽ ലെഫ്. കമാൻഡർമാരായ രൂപ എയും ദിൽന കെയും പറഞ്ഞു.
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് കോർണറിൽ നടന്ന 'സമുദ്രങ്ങൾ താണ്ടിയ പെൺ താരകങ്ങൾ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത് 'നാവിക സാഗർ പരിക്രമ' ദൗത്യത്തിന്റെ ഭാഗമായി 'ഐഎൻഎസ് വി- തരിണി'യിൽ ഇരുവരും ചേർന്ന് നടത്തിയ യാത്ര ലോക ശ്രദ്ധ നേടിയിരുന്നു. 2024 ഒക്ടോബർ 2 ന് ആരംഭിച്ച അതിസാഹസിക യാത്ര 2025 മെയ് 29 നാണ് അവസാനിച്ചത്. 8 മാസക്കാലയളവിൽ ഇവർ നാല് ഭൂഖണ്ഡങ്ങളും മൂന്ന് സമുദ്രങ്ങളും മൂന്ന് വലിയ മുനമ്പുകളും താണ്ടി 40,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
യാത്രയിൽ അനേകം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. സഞ്ചരിച്ച ബോട്ടിന് പലതരത്തിലുള്ള തകരാറുകൾ സംഭവിച്ചു. യാത്രയ്ക്കിടെ 50 നോട്ട് വേഗതയിൽ വീശുന്ന കാറ്റും കൊടുങ്കാറ്റുള്ള കാലാവസ്ഥയും നേരിടേണ്ടി വന്നു. മൂന്ന് ചുഴലിക്കാറ്റുകളെ നേരിട്ടുവെങ്കിലും അപകടകരമായ ഡ്രേക്ക് പാസേജിലൂടെ സഞ്ചരിച്ച് കേപ് ഹോൺ വിജയകരമായി ചുറ്റി. ആത്മവിശ്വാസവും ഉൾകരുത്തും കൊണ്ടാണ് ആ
തടസങ്ങളെയെല്ലാം മറികടക്കാൻ സാധിച്ചത് എന്ന് ലെഫ്. കമാൻഡർ ദിൽന പറഞ്ഞു.
ഞങ്ങൾ ഇരുവരുടെയും ജൈത്രയാത്രയിൽ കുടുംബത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് അവർ ഞങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും ദിൽന കൂട്ടിച്ചേർത്തു.
ജീവതത്തിൽ മുന്നിൽ വരുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ സ്വന്തം കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കണം
എന്നും ലെഫ്. കമാൻഡർ രൂപ പറഞ്ഞു.
യാത്രയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്നങ്ങൾ, ഓരോ ദിവസവും ചെയ്ത ജോലികൾ, നാവിക സേന നൽകിയ പരിശീലനങ്ങൾ എന്നിവയെ കുറിച്ചും ഇരുവരും ചർച്ചയിൽ പങ്ക് വെച്ചു. യാത്രയിലെ അനുഭവങ്ങൾ കൂട്ടിച്ചേർത്തുള്ള വീഡിയോകളും ചർച്ചയുടെ ഭാഗമായി പ്രദർശിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR