ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല
Thiruvanathapuram, 07 ജനുവരി (H.S.) യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ളാമിയുടെ കയ്യിലായിരിക്കും എന്ന എകെ ബാലന്റെ പരാമര്‍ശം വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് രമേശ് ചെന്നിത്തല. ബിജെപിയുടെ സ്വരവു
Ramesh Chennithala.


Thiruvanathapuram, 07 ജനുവരി (H.S.)

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ളാമിയുടെ കയ്യിലായിരിക്കും എന്ന എകെ ബാലന്റെ പരാമര്‍ശം വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് രമേശ് ചെന്നിത്തല. ബിജെപിയുടെ സ്വരവും ഭാഷയുമാണ് ബാലന്. കേരളത്തില്‍ ഇതിനുമുമ്പും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടുണ്ട്.അപ്പോള്‍ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ഇപ്പോള്‍ ഈ പ്രചാരണം നടത്തുന്നത് ബിജെപിക്ക് വേണ്ടിയാണ്. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണം.

ബിജെപി പറയേണ്ട കാര്യങ്ങള്‍ സിപിഎം പറയുന്നു. സിപിഎം പറയേണ്ട കാര്യങ്ങള്‍ ബിജെപി പറയുന്നു. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സിപിഎമ്മിന്റെ മൂന്നു പ്രധാനപ്പെട്ട നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. അതില്‍ തന്നെ പത്മകുമാറിനെതിരെ എസ്.ഐ.ടി നല്‍കിയ റിപ്പോര്‍ട്ട് വളരെ ഗൗരവതരമാണ്. ഈ സ്വര്‍ണം മുഴുവന്‍ അടിച്ചുകൊണ്ടുപോകാന്‍ വേണ്ടി എല്ലാ ഒത്താശയും ചെയ്തത് പത്മകുമാര്‍ ആണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്

സ്വര്‍ണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര ബന്ധങ്ങളും അന്തര്‍സംസ്ഥാന ബന്ധങ്ങളും ശരിയായി പുറത്തുവരണമെങ്കില്‍ ഒരു സിബിഐ അന്വേഷണം ആവശ്യമാണ്. ആ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടവും അനിവാര്യമാണ് . സുപ്രീം കോടതി തന്നെ ചോദിച്ചു ദൈവത്തെപ്പോലും വെറുതെ വിടില്ലേ എന്ന്. അത്ര ഗൗരവതരമായ പരാമര്‍ശമാണത്. ഹൈക്കോടതി ഇടപെല്‍ ഉണ്ടായിരുന്നില്ലങ്കില്‍ അയ്യപ്പന്റെ വിഗ്രഹം പോലും ഇവര്‍ അടിച്ചുകൊണ്ടുപോയേനെ.

വയനാട്ടില്‍ നടന്ന 'ലക്ഷ്യ' കോണ്‍ഗ്രസ് ക്യാമ്പ് പാര്‍ട്ടിയില്‍ വലിയ ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്. 2026-ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ സംശയമില്ല. അതിനുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളാണ് ക്യാമ്പില്‍ ചര്‍ച്ച ചെയ്തത്.ി എല്ലാവരും പൂര്‍ണ്ണ യോജിപ്പോടുകൂടി പ്രവര്‍ത്തകരെ മുഴുവന്‍ സജ്ജരാക്കി കൊണ്ട് ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ വേണ്ടിയിട്ടുള്ള പദ്ധതികള്‍ക്കാണ് ക്യാമ്പ് നേതൃത്വം കൊടുത്തത്. വളരെ പ്രതീക്ഷാനിര്‍ഭരമായ ഒരു അവസ്ഥാവിശേഷമാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഉള്ളത്. ഈ പത്തു വര്‍ഷത്തെ ഭരണം മാറണം എന്ന് കേരള ജനത ആഗ്രഹിക്കുന്നു.അതാണ് കഴിഞ്ഞ എല്ലാ ഉപതെരഞ്ഞെടുപ്പിലും , പാര്‍ലമെന്റ് , തദ്ദേശ തെരെഞ്ഞെടുപ്പുകളിലും യുഡിഎഫ് ജയിച്ചത്. ഇനി വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കും 13, 14 തീയതികളില്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി കേരളത്തില്‍ വരും. വൈകാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. വിജയസാധ്യതയാണ് പ്രധാനഘടകമെങ്കിലും യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കുമെല്ലാം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പരിഗണനയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News