ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് സതീശന്‍; പേടിച്ച് പോയെന്ന് പറഞ്ഞേക്കെന്ന് നികേഷ് കുമാറിന്റെ മറുപടി; വാക്‌പോര് തുടരും
Thiruvanathapuram, 07 ജനുവരി (H.S.) പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎം നവമാധ്യമ സംവിധാനത്തിന്റെ ചുമതല വഹിക്കുന്ന എംവി നികേഷ് കുമാറും തമ്മില്‍ വാക്‌പോര്. പുനര്‍ജനി കേസില് സിബിഐ അന്വേഷണത്തിന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളിലാണ് ഇരുവരും ഏറ
nikesh satheesan


Thiruvanathapuram, 07 ജനുവരി (H.S.)

പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎം നവമാധ്യമ സംവിധാനത്തിന്റെ ചുമതല വഹിക്കുന്ന എംവി നികേഷ് കുമാറും തമ്മില്‍ വാക്‌പോര്. പുനര്‍ജനി കേസില് സിബിഐ അന്വേഷണത്തിന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങളിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. താന്‍ പണം തട്ടിച്ചു എന്ന സിപിഎം സൈബര്‍ ഇടങ്ങളിലെ പ്രചരണമാണ് സതീശനെ ചൊടിപ്പിച്ചത്.

സി.പി.എമ്മിന്റെ ഒരാള്‍ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുന്നുണ്ട്. കെപിസിസിക്ക് സംഭാവനയായി ലഭിച്ച പണം സതീശന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സിപിഎം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ? എ.കെ.ജി സെന്ററില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് എന്നായിരുന്നു സതീശന്റെ പ്രതികരണം. നികേഷ് കുമാറിന്റെ പേര് പറയാതെ ആയിരുന്നു സതീശന്റെ വെല്ലുവിളി.

വയനാട്ടില്‍ പ്രഖ്യാപിച്ച പല കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇടപെട്ട് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറ് വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളുടെ നിര്‍മ്മാണം തുടങ്ങി. അപ്പോള്‍ തന്നെ ആകെയുള്ള നാനൂറ് വീടുകളില്‍ ഇരുനൂറ് വീടുകളായി. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് വേണ്ടി വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ അടുത്ത ആഴ്ച നടക്കും. രജിസ്ട്രേഷന്‍ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മ്മാണം തുടങ്ങും. അതു കൂടി പൂര്‍ത്തിയാകുമ്പോള്‍ വീടുകളുടെ എണ്ണം 300 ആകും. വയനാട്ടില്‍ ആകെ നിര്‍മ്മിക്കുമെന്ന് പറഞ്ഞ നാനൂറ് വീടുകളില്‍ മുന്നൂറും നിര്‍മ്മിക്കുന്നത് കോണ്‍ഗ്രസും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരുമാണ്. സര്‍ക്കാര്‍ ബാങ്കില്‍ 742 കോടി രൂപ ഇട്ടിരിക്കുമ്പോഴും ചികിത്സാ ചെലവും പലര്‍ക്കും വാടകയും നല്‍കുന്നില്ല. പണം ബാങ്കില്‍ ഇട്ടിട്ട് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് ചോദ്യം. ഞങ്ങള്‍ പ്രഖ്യാപിച്ച മൂന്നൂറ് വീടുകളും അവിടെ വരും. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ അടുത്തയാഴ്ച കെ.പി.സി.സിക്ക് കൈമാറും. ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. ഞങ്ങള്‍ പ്രഖ്യാപിച്ച വീടുകള്‍ വയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഞങ്ങള്‍ ആരംഭിച്ചത്. നിയമപരമായ പരിശോധന നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ല. ഭൂമി കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ ഒരു വര്‍ഷം വൈകിയപ്പോള്‍ ഞങ്ങള്‍ മൂന്ന് മാസം താമസിക്കാന്‍ പാടില്ലെന്നാണോ എന്നും സതീശന്‍ ചോദിച്ചു.

സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി നികേഷ് കുമാര്‍ രംഗത്ത് എത്തി. 'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്നാണ് നികേഷിന്റെ മറുപടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി നല്‍കിയിരിക്കുന്നത്. സതീശന്‍ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോയും നികേഷ് പങ്കുവെച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News