Enter your Email Address to subscribe to our newsletters

Kollam, 14 ഫെബ്രുവരി (H.S.)
കൊല്ലം പുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ മുരാരി തന്ത്രി എന്ന രാജന്‍ ബാബുവിനെതിരെ ഗുരുതര ആരോപണവുമായി സോഷ്യല്‍ മീഡിയ താരവും ട്രാൻസ് വുമണുമായ ജാസി.
പ്രതിയുടെ അറസ്റ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ജാസി ആഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
സിനിമയില്‍ മികച്ച വേഷം നല്‍കാമെന്ന് മോഹിപ്പിച്ചാണ് രാജൻ ബാബു തന്നെയും ലക്ഷ്യമിട്ടതെന്ന് ജാസി പറയുന്നു. താൻ ഒരു സിനിമ നിർമ്മിക്കാൻ പോകുകയാണെന്നും അതില്‍ ട്രാൻസ്ജെൻഡറായ ഡാൻസറുടെ പ്രധാന വേഷം നല്‍കാമെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇതിന്റെ ചർച്ചകള്‍ക്കായി കൊല്ലം പുത്തൂരിലെ വീട്ടിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. മറ്റാരെയും കൂട്ടാതെ ഒറ്റയ്ക്ക് വരാനായിരുന്നു ഇയാളുടെ പ്രത്യേക നിർദ്ദേശം, ജാസി വെളിപ്പെടുത്തി.
രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
പുത്തൂരിലെ വീട്ടിലെത്തിയ ജാസിക്ക് ഇയാള്‍ കുടിക്കാൻ ജ്യൂസ് നല്‍കി. എന്നാല്‍ ഉള്ളില്‍ തോന്നിയ അകാരണമായ ഭയം കാരണം താൻ അത് കുടിച്ചില്ലെന്ന് ജാസി പറയുന്നു. ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായ വാർത്തകള്‍ കേള്‍ക്കുമ്ബോള്‍ അന്ന് ഞാൻ ആ ജ്യൂസ് കുടിക്കാഞ്ഞത് എത്ര നന്നായി എന്ന് തിരിച്ചറിയുന്നു. എന്നെ മയക്കി മറ്റെന്തോ ലക്ഷ്യം നേടാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് ഇപ്പോള്‍ ഞാൻ സംശയിക്കുന്നു, ജാസി കൂട്ടിച്ചേർത്തു.
ദുബായ് കണക്ഷനും പരിചയപ്പെടുത്തലും
ദുബായില്‍ വെച്ചാണ് താൻ ആദ്യമായി ഈ ജ്യോത്സ്യനെ കാണുന്നതെന്ന് ജാസി പറയുന്നു. നന്ദിനി റെഡ്ഡി എന്ന സുഹൃത്താണ് ഇയാളെ പരിചയപ്പെടുത്തിയത്. സിനിമയെടുക്കാൻ പോകുകയാണെന്നും ജാസിയുടെ നമ്ബർ വേണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നന്ദിനി വഴി ഇയാള്‍ ബന്ധപ്പെടുന്നത്. നന്ദിനി റെഡ്ഡി വഴി ഒരുക്കിയ ഈ കെണിയില്‍ നിന്നും ഭാഗ്യം കൊണ്ടാണ് താൻ രക്ഷപെട്ടതെന്ന് ജാസി വിശ്വസിക്കുന്നു.
മന്ത്രവാദത്തിന്റെയും ജ്യോതിഷത്തിന്റെയും മറവില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പുത്തൂർ പോലീസ് രാജൻ ബാബുവിനെ അറസ്റ്റ് ചെയ്തത്.ഇത്തരത്തിൽ കേരളത്തിൽ ഒരുപാട് കേസുകൾ മുമ്പും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ വെച്ച് തന്നെയാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതോടെ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുമെന്നാണ് പോലീസ് കരുതുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR