Enter your Email Address to subscribe to our newsletters

Thrissur, 14 ഫെബ്രുവരി (H.S.)
തിരുവമ്പാടി ദേവസത്തിന് ഉത്തരവാദിത്വം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാർ. എന്നാല്‍ അന്നത്തെ ജില്ലാ കളക്ടർക്ക് ഈ സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'തിരുവമ്പാടി ദേവസ്വത്തെ ഇതിനകത്ത് പ്രതിചേർക്കുന്ന രീതിയിലുള്ള നിലപാടിനോട് എനിക്ക് യോജിപ്പില്ല. കാരണം ഒരു ദേവസ്വം പൂരം അലങ്കോലപ്പെടുത്തും എന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ല .പക്ഷേ ആ ദേവസ്വത്തിനകത്തുള്ള ചില വ്യക്തികള്‍, അതില്‍ ആരൊക്കെയാണ് പങ്കാളികള്‍ ആയിട്ടുള്ളത് എന്ന കാര്യം വ്യക്തമായിട്ട് മനസ്സിലാക്കേണ്ടതുണ്ട് .ഇതിന്റെ പിന്നില്‍ ഒരു രാഷ്ട്രീയമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ആ രാഷ്ട്രീയ ഗൂഢാലോചയാണ് പുറത്തുവരേണ്ടത്. ആ രാഷ്ട്രീയ ഗൂഢാലോചന നടത്തിയിട്ടുള്ളത് പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ രാഷ്ട്രീയമായ ലാഭം കൊയ്തിട്ടുള്ള ആ പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകളുമാണ്. അവർക്ക് സഹായകമായ നിലപാടുകള്‍ ഈ ദേവസ്വത്തിലെ ചില ആളുകള്‍ എടുത്തിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്.
എഡിജിപി അവിടെ ഉണ്ടായിട്ടും ഇതിനകത്ത് ഇടപെട്ടില്ല എന്ന് സംബന്ധിച്ച് ഒരു ചർച്ച മുമ്പ് ഉണ്ടായിട്ടുണ്ട് .പക്ഷേ എന്റെ അഭിപ്രായത്തില്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട ഉത്തരവാദി ജില്ലാ കളക്ടറാണ്. അന്ന് കോഡ് ഓഫ് കോണ്ടാക്റ്റ് ഉള്ളതുകൊണ്ട് മന്ത്രിമാർക്കോ അല്ലെങ്കില്‍ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട പൊളിറ്റിക്കല്‍ ലീഡർഷിപ്പിനോ അത്രയും കാലം ഇടപെടാനുള്ള വളരെ വ്യക്തമായ പരിമിതി ഉള്ള സാഹചര്യത്തില്‍ അന്ന് ജില്ലാ ഭരണകൂടത്തിന് നേതൃത്വം കൊടുത്ത ജില്ലാ കളക്ടർ ഈ സംഭവം നടക്കുമ്പോള്‍ അയാളുടെ പൂർണ്ണ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു.
ഉയർന്ന ഉദ്യോഗസ്ഥൻ ഒന്നാമത്തെ പ്രതിയായിട്ട് വരേണ്ട ആളാണെങ്കില്‍ അന്നത്തെ ജില്ലാ കളക്ടർ ആണ് ഒന്നാമത്തെ പ്രതിയാകേണ്ടത്. അന്ന് മന്ത്രി അടക്കമുള്ള ആളുകളെ ആ പൂരം ഇങ്ങനെ അലങ്കോലപ്പെടാനുള്ള സാധ്യതയുണ്ട് എന്നുള്ള കാര്യം മനസ്സിലാക്കി ബന്ധപ്പെടുമ്പോള്‍ നിങ്ങള്‍ അങ്ങോട്ടേക്ക് വരേണ്ടതില്ല എന്ന നിർദ്ദേശമാണ് ജില്ലാ കളക്ടർ നടത്തിയത്. തനിക്ക് നേരിട്ട് നേതൃത്വം കൊടുത്ത അത് പരിഹരിക്കാൻ കഴിയുമെന്ന നിലയിലുള്ള ഒരു വർത്തമാനം അദ്ദേഹം പറഞ്ഞെങ്കിലും സംഭവിച്ചത് നേരെ മറിച്ചാണ്. ഈ പൂരം അലങ്കോലപ്പെടാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായത് കലക്ടറുടെ നിസംഗത മനോഭാവം അല്ലെങ്കില്‍ അത് മനപ്പൂർവം ഉണ്ടാക്കിയിട്ടുള്ള നിസംഗത മൂലമാണ്.
മൂന്നരക്ക് ശേഷം അന്ന് ഞാനും അന്നത്തെ മന്ത്രി രാജനും ഇടപെട്ട് ഈ തിരുവമ്പാടി അടക്കമുള്ള ആളുകള്‍ വന്ന് സഹകരിച്ചുകൊണ്ടാണ് ആ പൂരത്തിന്റെ വെടിക്കെട്ട് അന്ന് പുലർച്ച നടക്കുന്നത്. ആ യോഗത്തില്‍ എന്തുകൊണ്ട് കലക്ടർ പങ്കെടുത്തില്ല. കലക്ടറോട് സംസാരിച്ചിട്ട് പോലും കലക്ടർ ആ യോഗത്തില്‍ പങ്കെടുക്കാൻ തയ്യാറായില്ല. അതിന്റെ അർത്ഥം പൂരം അലങ്കോലപ്പെടണമെങ്കില്‍ അലങ്കോലപ്പെടട്ടെ എന്ന ധാരണ ജില്ലാ കളക്ടർക്ക് ഉണ്ടായിരുന്നോ എന്നുള്ളത് ഞാൻ ബലമായി സംശയിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചക്കകത്ത് അദ്ദേഹം ബിജെപി കൂടി ഭരിക്കുന്ന സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നാടകീയമായി മാറിയപ്പോള്‍ അത് വ്യക്തമാണ് .അതുകൊണ്ട് ഇതില്‍ യഥാർത്ഥ പ്രതികള്‍ ആരാണെന്നുള്ളത് കണ്ടെത്തുക എന്ന് പറയുന്നത് പ്രധാനപ്പെട്ട കാര്യമാണ്',അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR