'വരാനിരിക്കുന്ന കാലത്ത് എഐ നിര്‍മ്മാണത്തില്‍ ഇന്ത്യ മുഖ്യ സ്ഥാനം തന്നെ വഹിക്കും'; സാം ആള്‍ട്ട്മാൻ
Newdelhi, 15 ഫെബ്രുവരി (H.S.) ഇന്ത്യ എഐ ഇമ്പാക്റ്റ് ഉച്ചകോടിക്ക് ഡല്‍ഹി ഒരുങ്ങവെ, ആഗോള ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്ത് ഇന്ത്യയുടെ ഭാവി സാധ്യതകളെക്കുറിച്ച്‌ ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാൻ തുറന്ന് സംസാരിച്ചിരിക്കുകയാണ്. അടുത്ത തലമുറ എഐ നിർമ്മാണ
Artificial intelligence


Newdelhi, 15 ഫെബ്രുവരി (H.S.)

ഇന്ത്യ എഐ ഇമ്പാക്റ്റ് ഉച്ചകോടിക്ക് ഡല്‍ഹി ഒരുങ്ങവെ, ആഗോള ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്ത് ഇന്ത്യയുടെ ഭാവി സാധ്യതകളെക്കുറിച്ച്‌ ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാൻ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

അടുത്ത തലമുറ എഐ നിർമ്മാണത്തില്‍ ഇന്ത്യക്ക് മുഖ്യ സ്ഥാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം വരുന്നത്.

എന്നാല്‍ ഏതാനും വർഷങ്ങള്‍ക്ക് മുൻപ്, സാം ആള്‍ട്ട്മാൻ ഇന്ത്യയുടെ എഐ നിർമ്മാണ ശേഷിയെക്കുറിച്ച്‌ വിപരീതാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ചെറിയ, സ്വതന്ത്ര ടീമുകള്‍ക്ക് വലിയ, മത്സരാധിഷ്ഠിതമായ എഐ മോഡലുകള്‍ നിർമ്മിക്കാൻ കഴിയുമോ എന്ന ചോദ്യത്തോട് 2023ല്‍ അദ്ദേഹം പ്രതികരിച്ചത് അത് തികച്ചും നിരാശപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നായിരുന്നു. അത് അന്ന് വലിയ വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇന്ത്യയുടെ വൻ വിപണി, കഴിവുള്ള മനുഷ്യശേഷി, കുറഞ്ഞ ഉല്‍പ്പാദനച്ചെലവ് എന്നിവയൊന്നും പരിഗണിക്കാതെയാണ് ഈ അഭിപ്രായമെന്ന് സ്‌റ്റാർട്ടപ്പ് സ്ഥാപകരും ഉപയോക്താക്കളും അന്ന് വിമർശിച്ചിരുന്നു. എന്നാല്‍ നിലവിലെ പ്രസ്‌താവനയില്‍, ആഗോള എഐ ടൂളുകളുടെ ഉപയോക്താവ് മാത്രമല്ല, പ്രധാന മോഡലുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങളെ ആള്‍ട്ട്മാൻ അംഗീകരിക്കുകയാണ്.

ഇന്ത്യ ഇക്കാര്യത്തില്‍ കടുത്ത ആത്മവിശ്വാസത്തില്‍ മുന്നേറുന്ന വേളയിലാണ് ആള്‍ട്ട്മാന്റെ ഈ പ്രസ്‌താവന. രാജ്യത്തെ ക്ലാസ് മുറികള്‍, സ്‌റ്റർട്ടപ്പുകള്‍, എൻജിഒകള്‍, ചെറുകിട ബിസിനസ്സുകളിലും വരെ എഐ ടൂളുകള്‍ അതിവേഗം വ്യാപിക്കുന്നു. ഓപ്പണ്‍എഐയെ സംബന്ധിച്ചിടത്തോളം, ഇന്ത്യ ഇപ്പോള്‍ ഒരു പരീക്ഷണ വിപണിയില്‍ നിന്ന് പ്രധാന ഉപയോക്തൃ അടിത്തറകളിലൊന്നായി മാറിയിട്ടുണ്ടെന്നതാണ് വാസ്‌തവം..

ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ ഓപ്പണ്‍എഐയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യയെന്ന് സാം ആള്‍ട്ട്മാൻ വ്യക്തമാക്കി. രാജ്യത്തെ 10 കോടിയോളം ആളുകളാണ് ഓരോ ആഴ്‌ചയും ഓപ്പണ്‍എഐയുടെ ടൂളുകള്‍ ഉപയോഗിക്കുന്നത്. ചാറ്റ്ജിപിടിയുടെ ആഗോള ഉപയോക്താക്കളില്‍ വലിയ വിഭാഗം വിദ്യാർത്ഥികളാണ്. കമ്പനിയുടെ സൗജന്യ ഗവേഷണ, സഹകരണ ടൂളായ 'പ്രിസം' ഉപയോഗിക്കുന്ന മുൻനിര രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.

'ഇന്ത്യയില്‍, ഇന്ത്യയോടൊപ്പം, ഇന്ത്യക്കുവേണ്ടി എഐ കെട്ടിപ്പടുക്കാൻ ഓപ്പണ്‍എഐ പ്രതിജ്ഞാബദ്ധമാണ്' എന്ന് ആള്‍ട്ട്മാൻ കുറിച്ചു. വരുമാനം, വിദ്യാഭ്യാസം, സാങ്കേതിക പശ്ചാത്തലം എന്നിവയെ ആശ്രയിച്ച്‌ എഐ ടൂളുകളിലേക്കുള്ള പ്രവേശനം തടസപ്പെടാതിരിക്കാൻ കമ്പനി പല ടൂളുകളും സൗജന്യമായി നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പണ്‍എഐയുടെ ഈ നീക്കങ്ങള്‍ ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ നാല് ഇന്ത്യൻ നഗരങ്ങളിലായി 200-ലധികം എൻജിഒ സ്ഥാപനങ്ങളിലെ പ്രമുഖർക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച്‌ അവരുടെ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഓപ്പണ്‍എഐ പരിശീലനം നല്‍കി. ഇത് രാജ്യത്ത് ആഴത്തിലുള്ള സഹകരണത്തിന് സഹായകമായെന്നും ആള്‍ട്ട്മാൻ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News