Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 ഫെബ്രുവരി (H.S.)
23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 288 റൺസെന്ന നിലയിലാണ് സന്ദർശകർ. ഝാർഖണ്ഡിന് ഇപ്പോൾ 279 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഝാർഖണ്ഡ് ഒൻപത് റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു.
സ്കോർ - ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സ് 274, രണ്ടാം ഇന്നിങ്സ് 288/5, കേരളം ഒന്നാം ഇന്നിങ്സ് - 283
വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഝാർഖണ്ഡിന് ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ചേർന്ന് 152 റൺസാണ് കൂട്ടിച്ചേർത്തത്. 88 റൺസെടുത്ത ശിഖർ മോഹനെ ഷോൺ റോജർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ഝാർഖണ്ഡിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. 69 റൺസെടുത്ത ശരൺദീപിനെ ജെ.എസ്. അനുരാജ് പുറത്താക്കിയപ്പോൾ, ബിശേഷ് ദത്തയെയും(4) റോബിൻ മിൻസിനെയും(2) ഷോൺ റോജർ മടക്കി.
അഞ്ചാം വിക്കറ്റിൽ നകുൽ യാദവും ആര്യൻ ഹൂഡയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 13 റൺസെടുത്ത നകുലിനെ കൈലാസ് ബി. നായർ പുറത്താക്കി. തുടർന്നെത്തിയ കുനൈൻ ഖുറേഷിയും ആര്യൻ ഹൂഡയും ചേർന്ന് പുറത്താകാതെ ഇതിനകം74 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ ആര്യൻ ഹൂഡ 60 റൺസുമായും കുനൈൻ ഖുറേഷി 40 റൺസുമായും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ഷോൺ റോജർ മൂന്ന് വിക്കറ്റും ജെ.എസ്. അനുരാജ്, കൈലാസ് ബി. നായർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡുമായി വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി കേരളം. മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 445 പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന്റെ ആദ്യ ഇന്നിങ്സ് 236ന് അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ചെയ്ത ഹൈദരാബാദ് രണ്ട് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു.
സ്കോർ - കേരളം ആദ്യ ഇന്നിങ്സ് - 445/6 ഡിക്ലയേഡ്, ഹൈദരാബാദ് - ആദ്യ ഇന്നിങ്സ് -236, രണ്ടാം ഇന്നിങ്സ് - 129/2 (ഫോളോ ഓൺ)
രണ്ട് വിക്കറ്റിന് 27 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ ഹൈദരാബാദ്, കേരളത്തിന്റെ ബൗളിങ് കരുത്തിന് മുന്നിൽ തകരുകയായിരുന്നു. ക്യാപ്റ്റൻ രാകേഷ് എസ്.ജിയും മീട്ടു ദക്ഷദീപും മാത്രമാണ് ഹൈദരാബാദ് ബാറ്റിങ് നിരയിൽ മികച്ചു നിന്നത്. രാകേഷ് 116 റൺസും മീട്ടു ദക്ഷദീപ് 50 റൺസും നേടി. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ വസിഷ്ഠ് അരുൺ ബൗളിങ്ങിലും തിളങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. എഡ്വിൻ എൽദോസും നൈർമ്മൽ രാഹുലും രണ്ട് വിക്കറ്റ് വീതവും നേടി.
രണ്ടാം ഇന്നിങ്സിൽ ഹൈദരാബാദിന് വേണ്ടി ചേതൻ ആദിത്യ 50 റൺസെടുത്തപ്പോൾ, റിതേഷ് റെഡ്ഡി 53 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ വസിഷ്ഠ് അരുണിന്റെയും (124) ആരോൺ അലക്സിന്റെയും സെഞ്ച്വറി മികവിലായിരുന്നു കേരളം 445 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR