പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ പങ്കെടുക്കും; കോണ്‍ഗ്രസില്‍ ചേരില്ല; നിലപാട് വ്യക്തമാക്കി സുരേഷ്
Palakkad, 17 ഫെബ്രുവരി (H.S.) വി.എസ്.അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് യുഡിഎഫുമായി സഹകരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യാത്രയില്‍ പങ്കുചേരുമെന്ന് സുരേഷ് പ്രഖ്യാപിച്ചു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരില്ലെ
Suresh


Palakkad, 17 ഫെബ്രുവരി (H.S.)

വി.എസ്.അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് യുഡിഎഫുമായി സഹകരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യാത്രയില്‍ പങ്കുചേരുമെന്ന് സുരേഷ് പ്രഖ്യാപിച്ചു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എപ്പോഴും സ്വതന്ത്ര നിലപാട് കാത്തുസൂക്ഷിക്കുന്ന ആളാണെന്നും കേരളത്തില്‍ ഇടതുപക്ഷ മനസ്സ് ശോഷിച്ചുപോകാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണെന്നും സുരേഷ് പറഞ്ഞു.

സിപിഎമ്മിന് മൂല്യശോഷണം സംഭവിച്ചിട്ടുണ്ടെന്നും സഖാക്കള്‍ക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി രേഖകളില്‍ തന്നെ പറയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുത്തല്‍ പ്രക്രിയ നടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ലെന്നും സുരേഷ് പറഞ്ഞു.

കഴിഞ്ഞ 13 വര്‍ഷമായി താന്‍ പലതവണ അപമാനിക്കപ്പെട്ടതായും നിരവധി കത്തുകള്‍ നല്‍കിയിട്ടും പാര്‍ട്ടി നേതൃത്വം മറുപടി പോലും നല്‍കിയില്ലെന്നും സുരേഷ് പറഞ്ഞു. തന്നെ പാര്‍ട്ടി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനുള്ള പ്രാദേശിക ഘടകത്തിന്റെ തീരുമാനം മേല്‍ക്കമ്മിറ്റി ഇടപെട്ട് തടഞ്ഞു.മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി നില്‍ക്കാന്‍ പ്രയാസമില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് തവണയല്ല 100 തവണ അപ്പീല്‍ നല്‍കിയാലും ചെവിക്കൊള്ളുന്ന പ്രശ്‌നമില്ലെന്നും പുറത്താക്കിയാല്‍ പുറത്താക്കിയതു തന്നെയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഡിഎപ് സഹകരണം എന്ന ് സുരേഷ് പ്രഖ്യാപിച്ചത്.

2013 മേയ് 12, 13 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി കമ്മിറ്റിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, വിഎസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു എന്നൊക്കെയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍.

വൈക്കം വിശ്വന്‍, എ വിജയരാഘവന്‍ എന്നിവരടങ്ങുന്ന കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നുപേരെയും പുറത്താക്കാന്‍ തീരുമാനമെടുത്തത്. ഇതിനിടെ ഈ ശുപാര്‍ശ വി.എസ് തള്ളി. പക്ഷെ നടപടിയില്‍ നിന്നും അവരെ രക്ഷിച്ചെടുക്കാന്‍ വി.എസിനായില്ല. എ.സുരേഷിനൊപ്പം പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍ എന്നിവരായിരുന്നു പുറത്താക്കപ്പെട്ട മറ്റ് മൂന്നുപേര്‍.

---------------

Hindusthan Samachar / Sreejith S


Latest News