Enter your Email Address to subscribe to our newsletters

Chandigarh, 18 ഫെബ്രുവരി (H.S.)
ജമ്മുകശ്‌മീരിലെ ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പാകിസ്ഥാൻ പൗരന്മാരെ ഹരിയാനയില്‍ വച്ച് കണ്ടെത്തി അംബാല സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്(എസ്‌ടിഎഫ്). മുഹമ്മദ് സനാവുള്ള (20), എഹ്‌സാൻ അൻവർ (21) എന്നിവരെയാണ് കണ്ടെത്തിയത്. അംബാല കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്‌ച ജമ്മു കശ്‌മീരിലെ രൺബീർ സിങ് പുര ജുവനൈൽ ഹോമിൽ നിന്നാണ് പാകിസ്ഥാൻ പൗരന്മാർ രക്ഷപ്പെട്ടത്. ജുവനൈൽ ഹോമിൽ നിന്ന് ഒളിച്ചോടിയ രണ്ട് പാകിസ്ഥാൻ പൗരന്മാരെ അംബാല എസ്‌ടിഎഫ് അറസ്റ്റ് ചെയ്‌ത് ജമ്മു കശ്‌മീർ പൊലീസിന് കൈമാറി. അനധികൃതമായി അതിർത്തി കടന്നതിന് മുഹമ്മദ് സനാവുള്ള 2021 മുതൽ ജയിലിലായിരുന്നു, അതേസമയം അനധികൃത നുഴഞ്ഞുകയറ്റത്തിന് എഹ്സാൻ അൻവർ 2019 മുതൽ കസ്റ്റഡിയിലായിരുന്നു, ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരുടെ മൂന്നാമത്തെ കൂട്ടാളിയായ ഇന്ത്യൻ പൗരൻ കരംജിത് എന്ന ഗുഗ ഇപ്പോഴും ഒളിവിലാണെന്നും എസ്‌ടിഎഫ് എസ്‌പി വിക്രാന്ത് ഭൂഷൺ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, കരംജിതാണ് രക്ഷപ്പെടാൻ ആസൂത്രണം ചെയ്‌തതെന്നും ഇവരെ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി. ഉത്തർപ്രദേശ് അതിർത്തി വഴി ഇവരെ നേപ്പാളിലേക്ക് അയയ്ക്കാനായിരുന്നു പദ്ധതി അദ്ദേഹം പറഞ്ഞു.
സംഭവമിങ്ങനെ...
പൊലീസുകാരെ ആക്രമിച്ച ശേഷം പാക് പൗരന്മാർ ഉൾപ്പെടെയുള്ള മൂന്ന് തടവുകാർ ജുവനൈൽ ഹോമിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ജമ്മുവിലെ ആർഎസ് പുരയിലുള്ള ജുവനൈൽ ഹോമിൽ തിങ്കളാഴ്‌ച വൈകുന്നേരം 5.15 ഓടെയാണ് സംഭവം. ആർഎസ് പുരയിലെ ദബ്ലെഹാർ സ്വദേശിയും ഗുണ്ടാ സംഘാംഗവുമായ കരജീത് സിങ് അലിയാസ് ഗുഗ്ഗ, പാക് പൗരന്മാരായ മുഹമ്മദ് സനാവുള്ള, അഹ്സാൻ അൻവർ എന്നിവരാണ് രക്ഷപ്പെട്ടത്.
ഖൗഫ് സംഘവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഗുണ്ടാസംഘം ജുവനൈൽ ഹോമിനുള്ളിൽ വെടിയുതിർക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. പൊതുജനങ്ങളിൽ ഇത് ആശങ്കയുണ്ടാക്കി. ജമ്മു കശ്‌മീർ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് നളിൻ പ്രഭാത്, ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് ഭീം സെൻ ടുട്ടി എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം സംഭവ സ്ഥലം സന്ദർശിച്ചു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പാക് പൗരന്മാരെ അംബാല സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR