Enter your Email Address to subscribe to our newsletters

Kochi, 19 ഫെബ്രുവരി (H.S.)
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബു. വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നും ഇക്കാര്യം പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സജീവ പാർലമെന്ററി രാഷ്ട്രീയത്തിന് ഇതോടെ വിരാമമാവുകയാണ്.
തൃപ്പൂണിത്തുറയുടെ പ്രിയപ്പെട്ട 'ബാബുേട്ടൻ'
1991 മുതൽ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ മുഖമായിരുന്ന കെ. ബാബു, രാഷ്ട്രീയ കേരളത്തിലെ കരുത്തനായ നേതാക്കളിൽ ഒരാളാണ്. തുടർച്ചയായി ഏഴ് തവണയാണ് അദ്ദേഹം ഈ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയത്. ഇതിൽ ആറ് തവണയും വിജയിച്ച് മണ്ഡലത്തെ യുഡിഎഫിന്റെ ഉറച്ച കോട്ടയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. ഒന്നുമല്ലാതിരുന്ന എന്നെ എല്ലാമാക്കിയത് കോൺഗ്രസ് പാർട്ടിയും തൃപ്പൂണിത്തുറയിലെ ജനങ്ങളുമാണ്, എന്ന് വികാരാധീനനായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിപദവും വെല്ലുവിളികളും
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്ന കാലത്താണ് കെ. ബാബു ഏറ്റവും കൂടുതൽ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടത്. ബാർ കോഴ വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ നിഴൽ വീഴ്ത്തിയിരുന്നു. വിവാദങ്ങളെത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തി. 2016-ൽ സി.പി.ഐ.എമ്മിലെ എം. സ്വരാജിനോട് പരാജയപ്പെട്ടത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയായെങ്കിലും, 2021-ലെ തിരഞ്ഞെടുപ്പിൽ 1200-ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്വരാജിനെ മലർത്തിയടിച്ച് അദ്ദേഹം തന്റെ ജനസ്വാധീനം വീണ്ടും തെളിയിച്ചു.
പിൻഗാമിയെ പാർട്ടി തീരുമാനിക്കട്ടെ
തന്റെ പിൻഗാമിയായി ഒരാളെയും താൻ നിർദ്ദേശിക്കുന്നില്ലെന്നും, തൃപ്പൂണിത്തുറയിൽ വിജയിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ പാർട്ടി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സംസ്ഥാനത്ത് ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മൂന്നാമതൊരു എൽ.ഡി.എഫ് സർക്കാർ എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും യുഡിഎഫിന്റെ വിജയത്തിനായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. ബാബുവിന്റെ പിന്മാറ്റം തൃപ്പൂണിത്തുറ മണ്ഡലത്തിൽ പുതിയൊരു രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. പകരം ആര് വരുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഒരു നീണ്ട കാലഘട്ടത്തെ അടയാളപ്പെടുത്തിയ ജനപ്രതിനിധി എന്ന നിലയിൽ ബാബുവിന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ഉത്തരവാദിത്തമാണ് മുന്നിൽ വെക്കുന്നത്. മണ്ഡലം നിലനിർത്താൻ ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തിരക്കിലാണ് ഇപ്പോൾ യുഡിഎഫ് ക്യാമ്പ്.
---------------
Hindusthan Samachar / Roshith K