Enter your Email Address to subscribe to our newsletters

Thrissur, 22 ഫെബ്രുവരി (H.S.)
കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് വിവാദത്തിലായ തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് തെരഞ്ഞെടുപ്പ്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലായിരുന്ന ബാങ്കിൽ 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13 അംഗ ഭരണസമിതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. രാവിലെ 9 മണി മുതൽ അംഗങ്ങളുടെ വോട്ടിങ് ആരംഭിച്ചു.
കോൺഗ്രസ് നേരത്തെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഎമ്മും ബിജെപിയും തമ്മിൽ നേരിട്ടാണ് മത്സരമെന്ന് നേരത്തെ വ്യക്തമായിരുന്നു. 13000 വോട്ടർമാരുള്ള ബാങ്കിൽ 11 സീറ്റുകളിലേക്കാണ് മത്സരം. നേരത്തെ രണ്ട് സീറ്റുകളിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കരുവന്നൂർ ഡി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകിട്ടോടെ അറിയാനാകും.
കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കിൽ സഹകരണവകുപ്പ്, ക്രൈംബ്രാഞ്ച് - സിബിഐ അന്വേഷണങ്ങളിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
മൊത്തമുള്ള 15,000 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്തത്. ഇത്തവണ പ്രതിഷേധം കാരണം 2,000 പേർ മാത്രമേ വോട്ടു ചെയ്യൂവെന്നും അതു തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ.
എന്നാൽ, ബാങ്കിൻ്റെ ഭരണം നിലനിർത്തേണ്ടത് അഭിമാനപ്രശ്നമായിക്കണ്ട സിപിഎം കടുത്ത പ്രചാരണത്തിലായിരുന്നു. പ്രതിസന്ധിയിൽനിന്ന് ബാങ്ക് ഇനിയും കരകയറിയിട്ടില്ലാത്തതിനാൽ വോട്ടുകൾ മറുപക്ഷത്തേക്കു പോകുമോയെന്ന ആശങ്കയുമുണ്ട്.
ഉറച്ച പാർട്ടിപ്രവർത്തകർ വോട്ടുചെയ്യാനെത്തുമെന്നും അത് തങ്ങൾക്കനുകൂലമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സി.പി.എമ്മുള്ളത്. അതേസമയം ബിജെപിയും ആത്മവിശ്വാസത്തിലാണ്. വോട്ടുചെയ്യാനെത്തുന്നവർ ബാങ്ക് തകർത്തവരോട് പകരം ചോദിക്കാനെത്തുന്നവരാണെന്നും അതിനാൽ വോട്ടുകളെല്ലാം തങ്ങൾക്കനുകൂലമാകുമെന്നുമാണ് ബിജെപി കരുതുന്നത്.
കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസ്
കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസില് കഴിഞ്ഞ ആഴ്ചയാണ് രണ്ട് പ്രതികള്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും ഭാര്യമാരായ ജിത ഭാസ്കര്, ശ്രീലച എന്നിവര്ക്കാണ് ജാമ്യം അനുവദിച്ചത്. സംസസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂരില് നടന്നത്.
പരാതിയെ തുടര്ന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വന് തട്ടിപ്പിൻ്റെ ചുരുളഴിഞ്ഞത്. സിപിഎം സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കിയാണ് ഇഡി കേസെടുത്തത്. തുടക്കത്തില് 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില് 31 പ്രതികളാണുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR