പൂഞ്ഞാറിൽ വീണ്ടും ജനവിധി തേടാൻ പി.സി. ജോർജ്; ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, പാലായിൽ ഷോൺ ജോർജും എത്തിയേക്കും
Kottayam, 23 ഫെബ്രുവരി (H.S.) കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പി.സി. ജോർജ് മത്സരിക്കും. താൻ വീണ്ടും ജനവിധി തേടാൻ തയ്യാറാണെന്ന് അദ്ദേഹം ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ ഔദ്യോഗികമായ
പൂഞ്ഞാറിൽ വീണ്ടും ജനവിധി തേടാൻ പി.സി. ജോർജ്; ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, പാലായിൽ ഷോൺ ജോർജും എത്തിയേക്കും


Kottayam, 23 ഫെബ്രുവരി (H.S.)

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പി.സി. ജോർജ് മത്സരിക്കും. താൻ വീണ്ടും ജനവിധി തേടാൻ തയ്യാറാണെന്ന് അദ്ദേഹം ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബിജെപിയുടെ ദേശീയ നേതൃത്വം പി.സി. ജോർജുമായി ചർച്ചകൾ നടത്തിവരികയായിരുന്നു. പൂഞ്ഞാറിൽ ജോർജ് തന്നെ മത്സരിക്കണമെന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ താൽപ്പര്യം. ഇതിന് പിന്നാലെയാണ് അനുകൂലമായ നിലപാട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചത്. ബിജെപി പുറത്തിറക്കുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ പി.സി. ജോർജിന്റെ പേര് ഉൾപ്പെടുമെന്നാണ് സൂചന.

പാലായിൽ ഷോൺ ജോർജ്

പൂഞ്ഞാറിന് തൊട്ടടുത്ത മണ്ഡലമായ പാലായിൽ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. ഷോൺ ജോർജ് കൂടി പാലായിൽ സ്ഥാനാർത്ഥിയായി എത്തുന്നതോടെ കോട്ടയം ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളിലും പോരാട്ടം കടുക്കും. പൂഞ്ഞാറിലും പാലായിലും എൻഡിഎ മുന്നണി വലിയ മുന്നേറ്റം ലക്ഷ്യമിടുന്നുണ്ട്.

ത്രികോണ മത്സരം ഉറപ്പ്

പൂഞ്ഞാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എന്നും സജീവ സാന്നിധ്യമാണ് പി.സി. ജോർജ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത്. അന്ന് ജോർജിന് ഏകദേശം 29 ശതമാനം വോട്ടുകൾ നേടാൻ സാധിച്ചിരുന്നു. അന്ന് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഒരു കാഴ്ചയും മണ്ഡലത്തിൽ കണ്ടു. ഇത്തവണ ബിജെപി ചിഹ്നത്തിൽ ജോർജ് മത്സരിക്കുമ്പോൾ മണ്ഡലത്തിലെ വോട്ട് വിഹിതം വർദ്ധിപ്പിക്കാമെന്നും വിജയം ഉറപ്പിക്കാമെന്നുമാണ് എൻഡിഎ കണക്കുകൂട്ടുന്നത്.

ജനപക്ഷത്തിന്റെ ലയനത്തിന് ശേഷം ബിജെപിയുടെ ഭാഗമായി മാറിയ പി.സി. ജോർജിന് മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും പാർട്ടിയുടെ വോട്ടുകളും ചേരുന്നതോടെ വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകളും ഹിന്ദു വോട്ടുകളും ഒരുപോലെ സമാഹരിക്കാൻ ജോർജിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് ബിജെപി വിശ്വസിക്കുന്നു.

അതേസമയം, എൽഡിഎഫും യുഡിഎഫും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ പൂഞ്ഞാറിലെ ചിത്രം കൂടുതൽ വ്യക്തമാകും. കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്ത എൽഡിഎഫിന് ഇത്തവണ ജോർജിന്റെ കടന്നുവരവ് വലിയ വെല്ലുവിളിയാകും. ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ ചില എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ പൂഞ്ഞാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോർജിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതോടെ വരുംദിവസങ്ങളിൽ പൂഞ്ഞാറിൽ രാഷ്ട്രീയ പ്രചാരണം ചൂടുപിടിക്കും. പാലായിലെ ഷോണിന്റെ സാന്നിധ്യവും പൂഞ്ഞാറിലെ ജോർജിന്റെ മത്സരവും കോട്ടയം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

---------------

Hindusthan Samachar / Roshith K


Latest News