പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി;ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി
Thiruvananthapuram, 24 ഫെബ്രുവരി (H.S.) പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും ത
Public Service Commission


Thiruvananthapuram, 24 ഫെബ്രുവരി (H.S.)

പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.

*വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി*

പ്രകൃതിദുരന്തങ്ങൾകാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില് നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില് അംഗീകാരം നല്കി.

ആവര്ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്നിര്മ്മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില് സംസഥാനത്തിന് അനുയോജ്യമായൊരു ഒരു റിസ്ക് ട്രാന്സ്ഫര് മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന് ആസൂത്രണ ബോര്ഡ് അംഗമായ രവി രാമന്റെ നേതൃത്വത്തില് ഒരു കമ്മിറ്റിയെ സര്ക്കാര് ചുമതലപ്പെടുത്തിയിരുന്നു.

ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള് ഏറ്റെടുക്കുന്നതിനായി “Climate Risk Insurance” മാതൃകയില് ഒരു നൂതന Risk Transfer Mechanism നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്ശ ചെയ്തു. അതോടൊപ്പം നാഗാലാന്റ് മാതൃകയില് ഒരു “Parametric Insurance” സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്ശ ചെയ്തു. ഇതുസബന്ധിച്ച് റീബില്ഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില് തുടര്പഠനം നടത്തി.

ഇവയില് നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്ദ്ദേശങ്ങൾക്കാണ് സര്ക്കാര് ഇപ്പോൾ തത്വത്തില് അംഗീകാരം നല്കിയിട്ടുള്ളത്.

പരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്നിറ്റി ഇൻഷുറൻസ് (BPL വിഭാഗത്തില്പ്പെട്ട കുടൂംബങ്ങള്ക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകള് ഉള്പ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് തത്വത്തില് അംഗീകാരം നല്കിയിട്ടുള്ളത്.

പദ്ധതിയുടെ രൂപരേഖ താഴെപ്പറയും വിധമാണ്.

“1) പാരാമെടിക് ഇൻഷുറൻസ് (Parametric Insurance)

● നിശ്ചിത പ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദുരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കും.

● ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.

● പണം ആദ്യം സർക്കാരിന് ലഭിക്കും. അത് നിർണ്ണയിക്കപ്പെട്ട SOP പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കും.

● കവറേജ് : സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി

● ഇൻഷുറൻസ് കാലാവധി : 5 വർഷത്തേക്ക്

● പ്രീമിയം: മൊത്തം കവറേജിന്റെ 3% - 8% (ഉദാ: ₹500 കോടി കവറേജിന് ₹15-40 കോടി പ്രതിവർഷം),

2) ഇൻഡെംനിറ്റി ഇൻഷുറൻസ് (Indemnity Insurance)

● നിശ്ചിതപ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദൂരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ ആ പ്രദേശത്തെ ബിപിഎൽ കുടുംബങ്ങളുടെ വീട് ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.

● വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീർണ്ണം, നിർമ്മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങൾ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കിൽ റാൻഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.

● വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾ, ഗൃഹോപകരണങ്ങൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ, അറ്റകുറ്റ പണി പൂർത്തിയാകും വരെ വാടക സഹായം എന്നിവ ഉൾപ്പെടെ യഥാർത്ഥ നഷ്ടം പരിഹരിക്കും.

● ഒരു വീടിന് ഇൻഷുറൻസ് പരിരക്ഷ - 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തിൽ നിന്നും വർധിപ്പിക്കുമ്പോൾ ആനുപാതികമായ വർദ്ധനവ് പ്രീമിയം തുകയിൽ ഉണ്ടാകും)

● ദുരന്ത ഇൻഷുറൻസ് കമ്പനി സർവേയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിംഗ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും.

● പ്രീമിയം: 250/വീട് - 32.3 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് മൊത്തം ₹80.75 കോടി.

● ഗുണഭോക്താക്കൾ: ബിപിഎൽ കുടുംബങ്ങൾ, (മറ്റ് ദുർബല വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ് ).

● ഒരു വിടിന്റെ ഇൻഷുറൻസ് പരിരക്ഷ - ₹10 ലക്ഷം വരെ.

● ഭാവിയിൽ: ബിപിഎൽ അല്ലാത്ത കടുംബങ്ങൾക്കും നിർബന്ധിത ഇൻഷുറൻസ് (പ്രോപ്പർട്ടി രജിസ്ട്രേഷൻ/ബിൽഡിംഗ് പെർമിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .

സാമ്പത്തിക ബാധ്യത

● പാരാമെട്രിക് മോഡൽ: 15- 40 കോടി രൂപ(വാർഷികം).

● ഇൻഡെംനിറ്റി മോഡൽ: 80.75 കോടി രൂപ(വാർഷികം).

● ആകെ വാർഷിക ചെലവ്: ഏകദേശം 120.75 കോടി രൂപ

ഇതിന് ആവശ്യമായി വരുന്ന തുക 1: 1 എന്ന അനുപാതത്തില് സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടില് നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും കണ്ടെത്തുന്നതിനാണ് അനുമതി നല്കിയിട്ടുള്ളത്.

ധനകാര്യ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, റവന്യു വകുപ്പ് ആർ.കെ.ഐ. മുതലായ ബന്ധപ്പെട്ട വകുപ്പുകൾ/ഏജൻസികൾ എന്നിവയുമായി കൂടിയാലോചിച്ച് വിശദ രൂപരേഖ തയ്യാറാക്കുന്നനതിനും തീരുമാനിച്ചു.

*ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു*

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

1947-നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക

അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

*പ്രധാന തീരുമാനങ്ങൾ:*

ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2000 രൂപ ആക്കി വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഗവൺമെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകി വന്ന തുക ആനുപാതികമായി വർദ്ധിപ്പിച്ച് 1100 രൂപയിൽ നിന്ന് 1375 രൂപയിലേക്ക് ഉയർത്തി.

ഒ.ഇ.സി. ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ല എന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും.

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ല. കേരള പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിങ് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകൾ മുതലായവയ്ക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിങ് സെന്ററുകളുണ്ട്. ധാരാളം കുടിയേറ്റ കർഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിങ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും.

പരിവർത്തിത ക്രൈസ്തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും.

*കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ 29 ഹെഡ് നേഴ്സ് തസ്തികകൾ*

കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ 29 ഹെഡ് നേഴ്സ് സൂപ്പർ ന്യുമററി തസ്തികകൾ വാനിഷിംഗ് ക്യാറ്റഗറിയായി അവരുടെ വിരമിക്കൽ തിയതി വരെ സൃഷ്ടിക്കും. സയൻസ്, നോൺ സയൻസ് വിഭാഗത്തിലുള്ള സ്റ്റാൻഡ് എലോൺ നഴ്സുമാരുടെ പ്രൊമോഷൻ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് ഇത്.

*തസ്തിക*

കണ്ണൂർ കാരക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് & ഹിയറിംഗ് ഹയർ സെക്കന്ററി സ്കൂളിൽ 2014-15 വർഷം അനുവദിച്ച കോമേഴ്സ് ഹയർ സെക്കന്ററി ബാച്ചിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ സൃഷ്ടിച്ച മൂന്ന് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും മൂന്ന് എച്ച്.എസ്. എസ്.റ്റി തസ്തികകളും 2026-27 അധ്യയന വർഷം മുതൽ റെഗുലർ തസ്തികകളാക്കി മാറ്റും. ഇതിൽ സ്ഥിര നിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി.

കേരളം സംസ്ഥാന ഓഡിറ്റ് വകുപ്പിൽ പുതിയ 12 കൺകറൻറ് ഓഡിറ്റ് കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾക്കാവിശ്യമായ ജോയിന്റ് ഡയറക്ടർ, സീനിയർ ഡെപ്യുട്ടി ഡയറക്ടർ, ഓഡിറ്റ് ഓഫീസർ, ഓഡിറ്റർ എന്നീ വിഭാഗങ്ങളായി ആകെ 68 തസ്തികകൾ പുതിയതായി സൃഷ്ടിക്കും.

*നീലേശ്വരം മൃഗസംരക്ഷണ പരിശീലന കേന്ദ്രം*

നീലേശ്വരം മൃഗാശുപത്രി വളപ്പിൽ പുതിയ മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതിനും സ്ഥാപനത്തിലേക്ക് കാസർഗോഡ് ആർ.എ.എച്ച.സിയിൽ നിന്ന് ജീവനക്കാരെ നീലേശ്വരം LMTC യിലേക്ക് പുനർവിന്യസിക്കുന്നതിനും അനുമതി നൽകി.

*ശമ്പള പരിഷകരണം*

ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കും.

*മാനേജിംഗ് ഡയറക്ടർമാർ*

കൃഷി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി രഞ്ജിത് രാജ. ആർ - നെയും, കേരള സംസ്ഥാന നാളീകേര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സുനിൽ ദേവസ്സിയെയും, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി സെലക്ട് നൗഷാദ് പി. എം. നെയും നിയമിച്ചു.

കേരള ലാൻഡ് ഡെവലപ്പ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായി ബീന ലളിതയെ നിയമിക്കും

*കൃഷിനാശത്തിന് 5 കോടി രൂപ*

ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി 5 കോടി രൂപ ഇടുക്കി പാക്കേജിൻ്റെ മാർഗ്ഗരേഖയിൽ ഇളവ് നൽകിക്കൊണ്ട് അനുവദിച്ചു. ഫണ്ട് അടിയന്തരമായി കൃഷി വകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.

*എയ്ഡഡ് പദവി*

ചെർക്കള മാർത്തോമ്മാ ബധിര വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വിഭാഗത്തിന് 2026-27 അധ്യയന വർഷം മുതൽ എയ്ഡഡ് പദവി നൽകി. കാസർഗോഡ് ജില്ലയിലെ ഏക ബധിര ഹയർ സെക്കൻഡറി വിദ്യാലയം എന്ന നിലയിലും വിദ്യാർത്ഥികളുടെ ക്ഷേമം മുൻനിർത്തിയുമാണിത്.

മൂന്ന് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി.

*ടെണ്ടർ*

ASE Protection wall towards south of Jussa road - ASE Urgent construction of Protection between Jussa road to Lana road in Shanghumukham in Thiruvananthapuram Corporation എന്ന പ്രവൃത്തിക്കായി 2,46,75,091/- രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

*പി.എസ്.സി അംഗം*

പുതിയ പി.എസ്.സി അംഗമായി ഐ.ഷിഹാബ്ദിനെ നിയമനിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കായംകുളം കോട്ടുകുളങ്ങര സ്വദേശിയാണ് ഇദ്ദേഹം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News