Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഫെബ്രുവരി (H.S.)
ഭരണഘടനയില് സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റാനുള്ള(Kerala to Keralam) നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യല് മീഡിയയില് നടക്കുന്നത്.
ഈ വിഷയത്തില് പതിവ് ശൈലിയില് രസകരവും എന്നാല് ചിന്തിപ്പിക്കുന്നതുമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. പേര് മാറ്റം കേള്ക്കാൻ നല്ലതാണെങ്കിലും ഇംഗ്ലീഷ് ഭാഷയില് ഇത് വരുത്താൻ പോകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് തരൂർ തന്റെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ചത്.
എന്താണ് ശശി തരൂരിന്റെ വാദം?
മലയാളത്തില് കേരളം എന്ന് വിളിക്കുന്നത് സ്വാഭാവികമാണെങ്കിലും ഇംഗ്ലീഷില് ഇത് മാറ്റം വരുത്തുമ്പോള് മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകള്ക്ക് എന്ത് സംഭവിക്കും എന്നതാണ് തരൂർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. നിലവില് 'Keralite' എന്ന് ഉപയോഗിക്കുന്നത് മാറ്റി 'Keralamite' എന്ന് വിളിക്കേണ്ടി വരുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇത് കേള്ക്കുമ്പോള് എന്തോ ഒരു അണുജീവിയുടെയോ പരാദത്തിന്റെയോ പേര് പോലെ തോന്നിക്കുന്നു എന്നാണ് തരൂരിന്റെ പരിഹാസം.
അതുപോലെ 'കേരളമീയൻ' എന്ന് ഉപയോഗിച്ചാല് അതൊരു അപൂർവ്വ ധാതുവിന്റെ പേരുപോലെ തോന്നും. ഒരു നാടിന്റെ പേര് മാറ്റുമ്പോള് അത് അന്താരാഷ്ട്ര തലത്തില് എങ്ങനെ ഉച്ചരിക്കപ്പെടുമെന്നും എഴുതപ്പെടുമെന്നും ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. പല വിദേശികളും ഉത്തരേന്ത്യക്കാരും കേരളത്തെ 'Karela' (കയ്പയ്ക്ക) എന്ന് തെറ്റായി ഉച്ചരിക്കാറുണ്ട്. സ്പെല്ലിംഗ് മാറ്റുന്നതിലൂടെ ഇത്തരം തെറ്റായ ഉച്ചാരണങ്ങള് കൂടാനേ സാധ്യതയുള്ളൂ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
വികസന പദ്ധതികളിലെ അവഗണന
കേരളം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് കേന്ദ്രം മുഖംതിരിക്കുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. നമുക്ക് ഒരു എയിംസ് (AIIMS) അനുവദിക്കാനോ പുതിയ പദ്ധതികള് നല്കാനോ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര ബജറ്റില് കേരളത്തിനായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല് ഒരു പേര് മാറ്റത്തിന്റെ കാര്യം വരുമ്പോള് അവർ അത് അംഗീകരിക്കാൻ വലിയ താല്പര്യം കാണിക്കുന്നു, തരൂർ പറഞ്ഞു. പേര് മാറ്റം കൊണ്ട് മാത്രം സംസ്ഥാനത്തിന് ഗുണമൊന്നുമില്ലെന്നും ക്രിയാത്മകമായ പദ്ധതികളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയവും പരിഹാസവും
സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ഈ തീരുമാനം കേവലം തിരഞ്ഞെടുപ്പ് മുന്നില് കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കം മാത്രമാണെന്നാണ് തരൂരിന്റെ പക്ഷം. സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളില് നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങള് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ പേര് കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിക്ക് വേണമെങ്കില് ഒരു മത്സരം തന്നെ നടത്താമെന്നും അദ്ദേഹം തന്റെ കുറിപ്പില് പരിഹസിക്കുന്നുണ്ട്. ആദ്യം സ്പെല്ലിംഗും ഉച്ചാരണവുമാണ് ശരിയാക്കേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്തു.
കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലം
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീർത്ഥില്' ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില് ഭേദഗതി വരുത്തിയാണ് ഈ മാറ്റം നടപ്പിലാക്കുക. ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കുകയും തുടർന്ന് പാർലമെന്റില് അവതരിപ്പിച്ച് നിയമമാക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം വലിയ രീതിയില് ശ്രദ്ധിക്കപ്പെടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR