Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഫെബ്രുവരി (H.S.)
സംസ്ഥാനത്തിൻ്റെ പേര് ' കേരളം ' എന്ന് പുനർനാമകരണം ചെയ്തതിൽ പ്രതികരിച്ച് നേതാക്കൾ. ഔദ്യോഗിക രേഖകളില് അടക്കം കേരളം എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് വി മുരളീധരൻ, ശശി തരൂർ തുടങ്ങിയവർ പ്രതികരണവുമായി എത്തിയത്.
പേര് മാറ്റത്തിൽ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തെ പ്രശംസിച്ച് ബിജെപി നേതാവ് വി.മുരളീധരൻ. മലയാള ഭാഷയുടെ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് (ഫെബ്രുവരി 24) സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് ഔദ്യോഗികമായി മാറ്റിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് ഇംഗ്ലീഷിൽ കേരള എന്നായിരുന്നു എഴുതിയിരുന്നത്.
ചരിത്രപരമായ തീരുമാനത്തിനും കേന്ദ്രത്തിൻ്റെ അംഗീകാരത്തിനും നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം അംഗീകരിച്ചു. അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മുഴുവൻ കേരള സംസ്ഥാനവും ഇന്ത്യൻ സർക്കാരിനോട് നന്ദി പറയുന്നുവെന്ന് വി മുരളീധരൻ വ്യക്തമാക്കി.
വിമർശിച്ച് ശശി തരൂർ
അതേസമയം കേന്ദ്രത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്ഗ്രസ് നേതാവ് ശശി തരൂര്. സംസ്ഥാനത്തിൻ്റെ പേര് മാറ്റിയതിൽ തർക്കമൊന്നുമില്ല. എന്നാൽ ഏറെ കാലമായി ആവശ്യപ്പെടുന്ന എംയിസ് ഉൾപ്പടെയുള്ള പലതും കേന്ദ്രം തന്നിട്ടില്ലെന്നും പിന്നെ എന്തുകൊണ്ടാണ് പേര് മാറ്റത്തിൻ്റെ കാര്യം വരുമ്പോൾ അവരത് അംഗീകരിക്കുന്നതെന്ന് ശശി തരൂർ ചോദിച്ചു. കൂടാതെ കേരളത്തിൻ്റെ ഗ്രാമറുമായി ബന്ധപ്പെട്ട് ഒരു ചോദ്യമുയര്ത്തുകയും ചെയ്തു.
എല്ലാം നല്ലത് തന്നെ, സംശയമില്ല. പക്ഷേ നമ്മളിലെ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കായി ഒരു ചെറിയ ഭാഷാപരമായ ചോദ്യം, പുതിയ 'കേരളം' (Keralam) നിവാസികളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന 'Keralite', 'Keralan' എന്നീ പദങ്ങൾക്ക് ഇനി എന്ത് സംഭവിക്കും? 'Keralamite' എന്ന് കേൾക്കുമ്പോൾ ഒരു സൂക്ഷ്മജീവിയെപ്പോലെയും (Microbe), 'Keralamian' എന്ന് കേൾക്കുമ്പോൾ അപൂർവ്വമായ ഒരു ധാതുവിനെപ്പോലെയുമുണ്ട് (Rare earth mineral)...! ഈ തെരഞ്ഞെടുപ്പ് ആവേശത്തിൽ നിന്നുണ്ടായ മാറ്റം കാരണം പുതിയ പദങ്ങൾ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഓഫിസിന് ഒരു മത്സരം തന്നെ സംഘടിപ്പിക്കാവുന്നതാണ് തരൂര് സോഷ്യല് മീഡിയയില് കുറിച്ചു.
പ്രതികരിച്ച് ബിജെപി അധ്യക്ഷൻ: പേര് മാറ്റത്തില് പ്രതികരണവുമായി സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്. നമ്മുടെ സംസ്ഥാനത്തെ 'കേരളം' എന്ന് വിളിക്കുന്നത് തികച്ചും ഉചിതമായിരിക്കും. കാരണം, നമ്മുടെ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഭാവിയിലേക്ക് നോക്കുന്ന ഒരു സംസ്ഥാന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും പോകുന്ന ഒരു സംസ്ഥാനമായി നാം മാറാൻ പോവുകയാണ്. ഓരോ മലയാളിയും മാറ്റം ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്. കള്ളങ്ങളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും രാഷ്ട്രീയം മാറ്റിവച്ച് വികസനം കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR