Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഫെബ്രുവരി (H.S.)
ഏതാനും ദിവസങ്ങളായുണ്ടായ ഏറ്റക്കുറച്ചിലുകള്ക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 400 രൂപയാണ് പവന് കൂടിയത്. ഗ്രാമിനാകട്ടെ 50 രൂപയും. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,810 രൂപയും ഒരു പവന് 1,18,480 രൂപയുമായി. യുഎസ്-ഇറാന് ചര്ച്ചകള് ഒരു കരാറുമില്ലാതെ അവസാനിച്ചതാണ് വില തിരികെ കയറാന് കാരണമായതെന്നാണ് വിലയിരുത്തലുകൾ.
18 കാരറ്റ് സ്വർണം ഗ്രാമിന് 12,118 രൂപയായി ഉയർന്നു. ഒരു പവനാകട്ടെ 328 രൂപ വർധിച്ച് 96,944 രൂപയുമായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,475 രൂപയും പവന് 75,800 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെള്ളി വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 280 രൂപയും 10 ഗ്രാമിന് 2,800 രൂപയായി കുറഞ്ഞു. വരും ദിവസങ്ങളിൽ ഇനിയും സ്വർണ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ആഗോള തലത്തിലാകട്ടെ യുഎസ് പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്, രാജ്യങ്ങള് തമ്മിലുള്ള സംഘര്ഷാവസ്ഥ, വന്കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്, രാജ്യാന്തര നയങ്ങള്, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്, ക്രൂഡ് ഓയില് വിലയിലുണ്ടാകുന്ന മാറ്റങ്ങള് തുടങ്ങിയ കാര്യങ്ങളെല്ലാം സ്വര്ണ വില കൂടാൻ കാരണമാകുന്നു. പ്രധാനമായി ഇറാൻ യുഎസ് മൂന്നാം ഘട്ട ചർച്ച പരാജയപ്പെട്ടതാണ് ആഗോള വിപണിയെ ബാധിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയില് സ്വര്ണത്തിന് വില ഉയരുമ്പോള് ഇന്ത്യയില് വില കുറയണമെന്നില്ല. അതേസമയം പണിക്കൂലി, ജി എസ് ടി, ഹാള്മാര്ക്കിങ് നിരക്ക് എന്നിവ കൂടി കണക്കിലെടുക്കുമ്പോള് ആഭരണത്തിന് ഇന്നത്തെ വില പ്രകാരം 1,45,000 രൂപയെങ്കിലും കൊടുക്കേണ്ടി വരും. കേരളത്തില് വിവാഹ സീസണ് ആരംഭിക്കാനിരിക്കുന്നതിനാല് സ്വര്ണത്തിന് ഡിമാന്ഡ് ഏറുന്ന സമയമാണ്. അതേസമയം വില കൂടുന്നത് കൊണ്ട് സ്വർണം വാങ്ങുന്നവർ ആഭരണങ്ങൾക്ക് പകരമായി കോയിനും മറ്റുമാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇത് വ്യപാരികളെ സംബന്ധിച്ച് നഷ്ടമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR