Enter your Email Address to subscribe to our newsletters

Kasaragod, 28 ഫെബ്രുവരി (H.S.)
മതമൈത്രിയുടെയും സാഹോദര്യത്തിൻ്റെയും പുത്തൻ അധ്യായം രചിച്ച് കാസർകോട് ജില്ല. 'പള്ളിമുറ്റത്ത് ബാങ്ക് വിളിക്ക് കാതോർത്തു നിൽക്കുന്ന തെയ്യവും ക്ഷേത്ര തിരുമുറ്റത്ത് ഒരുമിച്ചിരുന്നു നോമ്പ് തുറക്കുന്ന വിശ്വാസികളും' - കേരളത്തിൻ്റെ മതസൗഹാർദ പാരമ്പര്യത്തിന് അടിവരയിടുന്നു. ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യർ ഒത്തുചേരുന്ന ഈ കാഴ്ചകൾ 'റിയൽ കേരള സ്റ്റോറി'യാണ്. കാസർകോടിൻ്റെ മണ്ണിൽ നിന്നും മാനവികതയുടെ മനോഹരമായ ഒരു കാഴ്ച.
മതമൈത്രിയുടെ വിരുന്നൂട്ടൽ
അരവത്ത് ഗ്രാമത്തിലെ പൂബാണംകുഴി ക്ഷേത്രത്തിലാണ് ജാതി-മത ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സമൂഹ നോമ്പുതുറ നടന്നത്. ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ പൂബാണം യുഎഇ കമ്മിറ്റിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
മൗവ്വൽ, പരവങ്ങാനം തുടങ്ങിയ സമീപ പ്രദേശങ്ങളിലെ മുസ്ലിം വിശ്വാസികൾ ക്ഷേത്രത്തിലെത്തി നോമ്പ് തുറന്നു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് അതിഥികളെ ഹൃദ്യമായി സ്വീകരിച്ചു.
ആദ്യമായാണ് ഇത്തരത്തിലൊരു നോമ്പുതുറ ക്ഷേത്രമുറ്റത്ത് സംഘടിപ്പിക്കണതെന്ന് ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയർമാൻ കെ ശിവരാമൻ മേസ്ത്രി പറഞ്ഞു. ഇവിടെ നടക്കുന്ന എല്ലാ ആഘോഷങ്ങളിലും മതഭേദമില്ലാതെ എല്ലാവരും ഒരേ മനസ്സോടെയാണ് പങ്കെടുക്കുന്നത്. പള്ളിയെന്നോ അമ്പലമെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷത്തില് പങ്കുചേരും. പള്ളിയിലെ ചടങ്ങുകള്ക്ക് അമ്പല്തതിനും ക്ഷണം ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ കമ്മിറ്റി പ്രസിഡൻ്റ് കെ അശോകൻ പതിക്കാൽ, അരുൺകുമാർ അരവത്ത്, ശ്യാംകുമാർ തച്ചങ്ങാട്, ശശിധരൻ തോക്കാനം, കെ രതീഷ്, വി കൃശാന്ത്, ശ്രീകാന്ത് തച്ചങ്ങാട്, ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയർമാൻ കെ ശിവരാമൻ മേസ്ത്രി തുടങ്ങിയവർ അതിഥികളെ സ്വീകരിച്ചു. ഹക്കിം കുന്നിൽ, സാജിത് മൗവ്വൽ,
ഷുക്കൂർ കോളിക്കര, പാലക്കുന്ന് ഭരണസമിതി പ്രസിഡൻ്റ് അഡ്വ. കെ ബാലകൃഷ്ണൻ, സെക്രട്ടറി ജയാനന്ദൻ, ബാര മഹാവിഷ്ണുക്ഷേത്ര പ്രസിഡൻ്റ് ബാലകൃഷ്ണൻ നായർ, ചന്ദ്രൻ തച്ചങ്ങാട്, എം സമാജ് ബാബു, രാഘവൻ തച്ചങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.
ബാങ്ക് വിളി കേൾക്കാൻ കാതോർത്ത് വിഷ്ണു മൂർത്തി തെയ്യം
പെരുമ്പട്ട ഗ്രാമത്തിൽ കണ്ട കാഴ്ചയും ഇതിനോടകം ജനമനസ്സുകളിൽ ഇടം പിടിച്ചു കഴിഞ്ഞു. പള്ളിയിൽ നിന്നും അസർ ബാങ്ക് മുഴങ്ങുമ്പോൾ ആ വിശുദ്ധ നാദം കാതോർത്ത് കണ്ണടച്ച് പള്ളിമുറ്റത്ത് നിൽക്കുന്ന വിഷ്ണുമൂർത്തി തെയ്യം കേരളത്തിൻ്റെ സാഹോദര്യത്തിൻ്റെ നേർസാക്ഷ്യമായി. മഖാം വണങ്ങി, മൂവാണ്ട് കഴിഞ്ഞ് വീണ്ടും കാണാമെന്ന് അരുൾ ചെയ്ത് അനുഗ്രഹം ചൊരിഞ്ഞ് തെയ്യം മടങ്ങുമ്പോൾ പള്ളിയും പള്ളിയറയും തമ്മിൽ വേർതിരിവുകളില്ലെന്ന സന്ദേശമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് കാസർകോട്ടെ പെരുമ്പട്ട ഗ്രാമത്തിൽ ഈ മതസൗഹാർദ കാഴ്ച നടന്നത്. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന നാട്ടിലെ കളിയാട്ടത്തിന് തെയ്യം തൊട്ടടുത്തുള്ള ജുമാമസ്ജിദിലെത്തുന്നത് പ്രധാന ചടങ്ങുകളിലൊന്നാണ്. നാടിൻ്റെ സാഹോദര്യവും സ്നേഹവും ഊട്ടിയുറപ്പിക്കാനായി ക്ഷേത്രവും ജുമാ മസ്ജിദും ഇവിടെ ഒരുപോലെ തലയുയർത്തി നിൽക്കുന്നു. വിദ്വേഷത്തിൻ്റെ വാർത്തകൾക്കിടയിൽ സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും വലിയ മാതൃകകളാണ് കാസർകോട് ജില്ല ലോകത്തിന് മുന്നിൽ വെക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR