ഗള്ഫ് മേഖല അശാന്തം;ആശങ്കയില് പ്രവാസി ലോകം;കുവൈറ്റ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയില് ഉണ്ടാകുന്ന ഏറ്റവും വലിയ സംഘര്ഷം
Hyderabad, 28 ഫെബ്രുവരി (H.S.) ചരിത്രത്തിലൊന്നും കാണാത്ത തരത്തിലുള്ള സംഘര്ഷ സാഹചര്യത്തിലൂടെയാണ് പശ്ചിമേഷ്യന് രാജ്യങ്ങള് കടന്നു പോകുന്നത്. സംഘര്ഷ നിഴലിലായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഒരു ആക്രമണവും പ്രത്യാക്രമണവും ഇരു പക്ഷവും പ്രതീക്ഷിച്ചിരുന്നില്
MIDDLE EAST TENSION


Hyderabad, 28 ഫെബ്രുവരി (H.S.)

ചരിത്രത്തിലൊന്നും കാണാത്ത തരത്തിലുള്ള സംഘര്ഷ സാഹചര്യത്തിലൂടെയാണ് പശ്ചിമേഷ്യന് രാജ്യങ്ങള് കടന്നു പോകുന്നത്. സംഘര്ഷ നിഴലിലായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഒരു ആക്രമണവും പ്രത്യാക്രമണവും ഇരു പക്ഷവും പ്രതീക്ഷിച്ചിരുന്നില്ല.ഇറാന് റെവല്യൂഷണറി ഗാര്ഡ്സിനേയും അവരുടെ ആണവ പോര്മുനകളേയും ഉന്നം വെച്ചുകൊണ്ടുള്ള നീക്കമായിരുന്നു ഇസ്രായേലും അമേരിക്കയും സംയുക്തമായി നടപ്പാക്കിയത്.

ഇറാനില് നിന്നയച്ച ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങള് തങ്ങളുടെ രാജ്യത്തിനകത്ത് പതിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല് ഇറാനെതിരായ ആക്രമണത്തിന് പശ്ചാത്തലമൊരുക്കിയത്. എന്നാല് ഇത്തരമൊരു ആക്രമണ സാധ്യത ഉണ്ടായിരുന്നെങ്കിലും ഇറാന് ജനങ്ങള്ക്ക് മുന്നറിയിപ്പൊന്നും നല്കിയിരുന്നില്ല.

രാവിലെ 8 10 ഓടെയാണ് ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രയേല് അമേരിക്ക സംയുക്ത വ്യോമാക്രമണം ആരംഭിക്കുന്നത്. തെക്കന് ലെബനോണില് ഹിസ്ബൊള്ളാ സംഘം തങ്ങള്ക്കെതിരായ ലോഞ്ചിങ്ങിന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇസ്രയേല് വ്യക്തമാക്കി മണിക്കൂറുകള്ക്കകമാണ് ഇറാനിയന് തലസ്ഥാനമായ ടെഹ്റാനു നേരെയും ആക്രമണം തുടങ്ങിയത്. ഇറാന്റെ മിസൈല് സംഭരണ കേന്ദ്രങ്ങളേയും ആയുധ ശാലകളേയും നിര്മ്മാണ കേന്ദ്രങ്ങളേയുമായിരുന്നു ഇസ്രയേലി മിസൈലുകള് ലക്ഷ്യം വച്ചത്. അതേ സമയം തന്നെ പശ്ചിമേഷ്യയിലെ അമേരിക്കന് വ്യോമ താവളങ്ങളില് നിന്ന് ഇറാനെ ലക്ഷ്യമിട്ട് മിസൈലുകള് പറന്നു. ഇറാനിയന് നേതാവ് അയത്തൊള്ള അലി ഖമനേയിയേയും ഇറാനിയന് റെവല്യൂഷണറി ഗാര്ഡ്സിന്റെ ഇന്നതരേയും ഭരണകൂടത്തിലെ പ്രമുഖരേയും ലക്ഷ്യമിട്ടായിരുന്നു അമേരിക്കന് ആക്രമണം.

ഇറാനിലെ 30 കേന്ദ്രങ്ങളില് ഒരേ സമയം ആക്രമണം നടന്നെങ്കിലും പ്രസിഡണ്ട് മസൂദ് പെസഷ്കിയന്, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി എന്നിവര് സുരക്ഷിതരാണ്. അതേസമയം ഖമനേയിയുടെ കൊട്ടാരം തകര്ത്തതായി റിപ്പോര്ട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാന്റെ വടക്കു കിഴക്കു പ്രവിശ്യകളിലാണ് ആക്രമണം കൂടുതലും നടന്നത്. ഇന്റലിജന്സ് ആസ്ഥാനം, പ്രതിരോധ മന്ത്രാലയം, ആണവോര്ജ ഏജന്സി താവളങ്ങള് എന്നിവയും ആക്രമനിക്കപ്പെട്ടു. ടെഹ്റാന് അടക്കം നിരവധി നഗരങ്ങളില് ആക്രമണം നടന്നു. ടബ്രിസ് നഗരത്തിന് നേരേയും മിസൈല് ആക്രമണമുണ്ടായതായി ടെഹ്റാന് ടൈംസ് റിപ്പോര്ട്ട് ചെയ്തു. ക്വോം, ഖോരോമാബാദ്, എസ്ഫഹാന് നഗരങ്ങളിലും വ്യോമാക്രമണം ഉണ്ടായി. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളവും ആക്രമിക്കപ്പെട്ടു.

ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലും അമേരിക്കന് വലിയ മുന്നൊരുക്കങ്ങള് നടത്തിയിരുന്നു. ഗള്ഫ് മേഖലയിലെ അമേരിക്കന് സൈനിക താവളങ്ങള് പ്രവൃത്തിക്കുന്ന കേന്ദ്രങ്ങളില് അമേരിക്ക മുന്കരുതലെടുത്തപ്പോള് ഇസ്രായേല് അപായ മുന്നറിയിപ്പ് നല്കി ജനങ്ങളോട് ബങ്കറുകളില് കഴിയാന് നിര്ദേശം നല്കി. അക്രമണത്തെത്തുടര്ന്ന് ഇറാന്റെ ഭാഗത്തു നിന്ന് ഇസ്രായേലും അമേരിക്കയും പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നു.

ആക്രമണം കഴിഞ്ഞ് നാലു മണിക്കൂറിനു ശേഷമാണ് ഇറാന് പ്രത്യാക്രമണം തുടങ്ങിയത്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി വിന്യസിച്ചിരിക്കുന്ന അമേരിക്കന് സൈന്യത്തിനും സന്നാഹങ്ങള്ക്കും നേരെയായിരുന്നു പ്രധാനമായും ആക്രമണം. ഇസ്രായേല് തലസ്ഥാനത്തിനു നേരേയും ആക്രമണമുണ്ടായി.

അമേരിക്കന് നാവിക സേനയുടെ വിഖ്യാതമായ അഞ്ചാം കപ്പല്പ്പട നങ്കൂരമിട്ടിരിക്കുന്ന ബഹ്റൈനില് തന്ത്ര പ്രധാന കേന്ദ്രം തന്നെ ഇറാന് ആക്രമിച്ചു. ഖത്തറിലെ ദോഹയ്ക്കടുത്ത് അമേരിക്കന് സൈനിക താവളമായ അല് ഉദൈദും ഇറാന് ലക്ഷ്യമിട്ടു.ഉര്മിയ മേഖലയിലെ സൈനികത്താവളങ്ങള് ലക്ഷ്യമിട്ടും ഇറാന്റെ ആക്രമണമുണ്ടായി. മനാമയിലെ യുഎസ് വ്യോമത്താവളങ്ങള്ക്ക് നേരെയും ദോഹയിലെ സൈനികത്താവളങ്ങള് ലക്ഷ്യമിട്ടും ആക്രമണം നടന്നു.

കുവൈറ്റിലെ അലി അല് സലേം എയര് ബേസ്, അരിഫ്ജാന് ക്യാമ്പ് സൗദിയിലെയും യുഎഇയിലേയും അമേരിക്കന് സെനിക കേന്ദ്രങ്ങള് എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. ഇതോടെ പശ്ചിമേഷ്യന് മേഖലയിലൂടെയുള്ളവ്യോമ ഗതാഗതം പൂര്ണ്ണമായും നിലച്ചു.ദുബായ്, ഖത്തര് തുടങ്ങിയ രാജ്യങ്ങളില് തുടര്ച്ചയായി സ്ഫോടന ശബ്ദങ്ങള് കേള്ക്കുന്നതായി പ്രവാസികള് പറയുന്നു. കുവൈത്തിലും അപായ സൈറണുകള് തുടര്ച്ചയായി മുഴങ്ങുന്നു. റിയാദിലെ സൈനിക ആസ്ഥാനത്തിന് സമീപവും സ്ഫോടന ശബ്ദങ്ങള് മുഴങ്ങുന്നു.

ഇറാന് നേരെ ട്രംപിന്റെ നേതൃത്വത്തില് അമേരിക്ക നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഇത്തരം ഒരു ആക്രമണത്തിലേക്ക് പോകുന്നത് അമേരിക്കക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധര് മുന്നറിയിപ്പ് നല്കിയിരുന്നതുമാണ്. അമേരിക്കന് എംബസ്സികള്ക്കും സൈനിക താവളങ്ങള്ക്കും നേരെ ഇറാന് നടത്തിയ ആക്രമണത്തോടെ അവരുടെ പ്രഹരശേഷി ലോകത്തിന് വെളിവായിരിക്കുകയാണ്.

ഹിസ്ബൊള്ള, ഹൗതി, ഹമാസ് വിമതര്ക്ക് ഇറാന് നല്കുന്ന സഹായം നിര്ത്തുക, ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം കുറയ്ക്കുക, സമ്പുഷ്ട യുറേനിയം സംഭരിക്കുന്നത് നിര്ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക ഇറാന് മുന്നില് വെക്കുന്നത്. ഒമാന് വിദേശ കാര്യ മന്ത്രി ബദര് അല്ബ സെയ്ദി നടത്തുന്ന അനുരഞ്ജന നീക്കങ്ങളില് മാത്രമാണ് ഇനി ലോകത്തിന് പ്രതീക്ഷ.

അമേരിക്കന് സൈനികത്താവളങ്ങള് ലക്ഷ്യമിട്ട് ഇറാന് നടത്തുന്ന വ്യോമാക്രമണങ്ങളില് അറബ് രാഷ്ട്രങ്ങളാകെ ഞെട്ടലിലാണ്. പശ്ചിമേഷ്യയില് അമേരിക്കയുടെ സൈനിക വിന്യാസങ്ങളെ പ്രത്യാക്രമണത്തില് ഇറാന് ലക്ഷ്യമിട്ടതോടെ അറബ് രാജ്യങ്ങളിലാകെ അശാന്തിയുടെ നിമിഷങ്ങളായി. നിരവധി മിസൈലുകള് അബുദാബിയെ ലക്ഷ്യമിട്ട് ഇറാന് അയക്കുന്നുവെന്നാണ് റിപ്പോര്ട്ട്. അബുദാബിയില് ഒരാള് കൊല്ലപ്പെട്ടതായി അല്ജസീറ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. അബുദാബിയില് ഇന്ത്യാക്കാര് യാത്രകള് ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിര്ദ്ദേശിച്ചിട്ടുണ്ട്. ബഹ്റൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പല്പ്പടയെ ലക്ഷ്യമിട്ട് ഇറാന് ആക്രമണം കടുപ്പിക്കുകയാണ്. ഇറാന് നേരെ ഇസ്രയേല് തിരിച്ചടിക്കുന്നുണ്ട്. ടെഹ്റാനിലുള്ളവര് ഒഴിഞ്ഞ് പോകണമെന്ന് ഇറാന് സുരക്ഷാ സേന മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു.

പശ്ചിമേഷ്യന് സംഘര്ഷത്തിന്റെ ആദ്യ പ്രതിഫലനമെന്നത് വ്യോമപാത അടച്ചു എന്നതാണ്. ഇത് ലക്ഷക്കണക്കിന് പേരുടെ യാത്രയെ ആണ് ബാധിച്ചിരിക്കുന്നത്. ജോലി തേടി ആദ്യം പോകുന്നവരും അവധിക്ക് വന്ന് മടങ്ങുന്നവരെയും ഇത് വലിയ തോതില് ബാധിച്ചിട്ടുണ്ട്. ഇന്ത്യയില് നിന്നുള്ള ഗള്ഫ് സര്വീസുകളെല്ലാം തന്നെ റദ്ദാക്കി. എയര് ഇന്ത്യയും ഇന്ഡിഗോയും സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്.

ഇത്തരത്തില് പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഒരേ സമയം തന്നെ ആക്രമിക്കുന്ന ഒരുസ്ഥിതി മുമ്പുണ്ടായിട്ടില്ലെന്ന് വിവിധ രാജ്യങ്ങളില് ഇന്ത്യയുടെ അബാസഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള നയതന്ത്ര വിദഗ്ധന് ടി പി ശ്രീനിവാസന് പറയുന്നു. അതേസമയം ഇത്തരമൊരു സാഹചര്യം നമ്മള് മുന്കൂട്ടി കാണേണ്ടതുണ്ടായിരുന്നു. ഇറാന് അമേരിക്കയെ നേരിട്ട് ആക്രമിക്കാന് കഴിയില്ല. അത് കൊണ്ട് തന്നെ അവര്ക്ക് ഏറ്റവും അടുത്തുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള് തന്നെയാകും അവര് ലക്ഷ്യമിടുക എന്ന കാര്യം നാം നേരത്തെ കണ്ടറിഞ്ഞ് പ്രവര്ത്തിക്കണമായിരുന്നു.

നാല്പ്പത് ലക്ഷം പ്രവാസികള് വിവിധ ഗള്ഫ് രാജ്യങ്ങളിലുണ്ട്. വ്യോമാക്രമണം നടത്തുന്നതിനാല് തന്നെ ഇവരെ വ്യോമ മാര്ഗം ഒഴിപ്പിക്കുക എന്നത് തികച്ചും അസാധ്യമാണ്. വിയന്നയില് യോഗം നടക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ സംഘര്ഷത്തിന് ശമനം ഉണ്ടായില്ലെങ്കില് ഇത് നീണ്ടുപോയേക്കാം. ഐക്യരാഷ്ട്ര സഭ എന്നത് വെറും നോക്കുകുത്തിയാണ്. അത് കൊണ്ട് തന്നെ പ്രശ്നം അവസാനിപ്പിക്കുന്നതിന് ഇടപെടുന്നതിന് ശക്തമായ രാജ്യാന്തര സംവിധാനങ്ങളേതുമില്ല. ടി പി ശ്രീനിവാസന് ചൂണ്ടിക്കാട്ടുന്നു. ഇത് എത്രത്തോളം നീണ്ടുപോകുമെന്നോ എന്ന് അവസാനിക്കുമെന്നോ ഇപ്പോള് പറയാനാകില്ല. ഏതായാലും ലോകം കടുത്ത പ്രതിസന്ധിയിലേക്ക് തന്നെയാണ് നീങ്ങുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക മേഖലയിലടക്കം വലിയ പ്രത്യാഘാതങ്ങളാകും ഇത് സൃഷ്ടിക്കുക എന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയൊന്നാകെ മുള്മുനയിലാകുന്ന ഇത്തരമൊരു സ്ഥിതി വിശേഷം തന്റെ ഓര്മ്മയില് ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യവിദഗ്ദ്ധനായ പി എസ് ശ്രീകുമാര് ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളിലെല്ലാം തന്നെ ഇന്ത്യാക്കാര് പ്രത്യേകിച്ച് മലയാളികള് തിങ്ങിപ്പാര്ക്കുന്നുണ്ട് എന്നത് നമ്മുടെ നെഞ്ചിടിപ്പേറ്റുന്ന വസ്തുതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏറെ നാളായി പ്രദേശത്ത് നിലനിന്നിരുന്ന യുദ്ധസമാനമായ സാഹചര്യം ഇപ്പോള് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നു.

ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന് അമേരിക്കയ്ക്ക് സാധിക്കുമെങ്കിലും അടിയും തിരിച്ചടിയും ആത്യന്തികമായി ആള്നാശത്തിലേക്ക് തന്നെയാകും നയിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ സ്വര്ണ വിപണിയിലുണ്ടാകുന്ന കുതിച്ച് കയറ്റം ഈയൊരു സംഘര്ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അവശ്യ സാധനങ്ങള്ക്കടക്കം വില കുതിച്ച് കയറും. എണ്ണ വില പിടിച്ച് നിര്ത്താനാകില്ല. വരാനിരിക്കുന്നതൊന്നും നല്ല വാര്ത്തകളാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഇറാന്, ഇസ്രായേല് പശ്ചിമേഷ്യന് രാജ്യങ്ങള് എന്നീ മേഖലകളില് സംഘര്ഷസാധ്യത നിലനില്ക്കുന്ന പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്ദ്ദേശപ്രകാരം കേരളീയര്ക്കായി നോര്ക്ക റൂട്ട്സ് ഹെല്പ്പ്ഡെസ്ക് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുളള കേരളീയര്ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില് നിന്നും) എന്നിവയില് ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്യാവുന്നതാണ്. ഇന്ത്യന് പൗരന്മാര് അതാത് രാജ്യങ്ങളിലെ ഇന്ത്യന് എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്ദ്ദേശങ്ങള് പാലിക്കേണ്ടതുമാണ്. നോര്ക്ക മലയാളികള്ക്ക് സഹായമെത്തിക്കാനായി രംഗത്ത് എത്തിക്കഴിഞ്ഞു. ഇറാന്, ഇസ്രയേല്, ഗള്ഫ് രാജ്യങ്ങള്ക്കായാണ് ഹെല്പ്പ് ഡെസ്ക് തുടങ്ങിയിട്ടുള്ളത്. അവിടുത്തെ മലയാളി അസോസിയേഷനുനുമായി നോര്ക്ക ബന്ധപ്പെട്ട് വരികയാണ്. ലോകകേരള സഭയിലെ ഗള്ഫ് മേഖലയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടും വിവരങ്ങള് തേടുന്നുണ്ട്. അബുദാബിയില് ബന്ധപ്പെടാന് ടോള് ഫ്രീ നമ്പര്- 800 46342

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News