ആന്ധ്രാപ്രദേശിലെ സൂര്യശ്രീ പടക്കശാലയിൽ വൻ തീപിടിത്തം. സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു.
Amaravathi, 01 മാര്ച്ച് (H.S.) ആന്ധ്രാപ്രദേശിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യശ്രീ പടക്കശാലയിൽ വൻ തീപിടിത്തം. സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 8 പേരെ സമീപത്തെ ആശുപത്രികളി
Fire accident


Amaravathi, 01 മാര്ച്ച് (H.S.)

ആന്ധ്രാപ്രദേശിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യശ്രീ പടക്കശാലയിൽ വൻ തീപിടിത്തം. സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 8 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ (ഫെബ്രുവരി 28) വൈകുന്നേരമായിരുന്നു സംഭവം.

സ്ഫോടനം നടക്കുമ്പോൾ 34 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ അയൽ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിൻ്റെ മേൽക്കൂരയിൽ വിള്ളലുകൾ ഉണ്ടായതായും സ്ഫോടന ശബ്ദം സംഭവസ്ഥലത്ത് നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ വരെ കേട്ടതായും നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങൾക്ക് നടുവിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നതെന്നും അടിയന്തര വാഹനങ്ങൾക്ക് സ്ഥലത്തെത്താൻ റോഡില്ലെന്നും നാട്ടുകാർ പറഞ്ഞു.

തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ഗ്രാമത്തിലെ ഒരു വയലിൽ ആറ് ഷെഡുകളിലായി സ്ഥാപിച്ച ഈ ഫാക്ടറി അഡപ്പ നാനി എന്ന വ്യക്തിയുടേതാണ്. എന്നാൽ സംഭവത്തിന് ശേഷം ഉടമ ഒളിവിൽ പോയെന്നാണ് വിവരം.

ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പോസ്റ്റ് പങ്കുവച്ചു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

അനുശോചിച്ച് നേതാക്കൾ

സംഭവത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വിജയ നഗരത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു.

സംഭവത്തിൽ അനുശോചനം അറിയിക്കുകയും അടിയന്തര ദുരിതാശ്വാസ നടപടികൾക്ക് ഉത്തരവുകൾ പുറപ്പെടുവിച്ച് കൊണ്ട് ഒരു എക്സ് പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. 'ഈ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് ഹൃദയഭേദകമാണ്. സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ഞാൻ സംസാരിച്ചു. ദുരിത ബാധിതർക്ക് ആവശ്യമായ സഹായം ഉടൻ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. മരിച്ചവർക്ക് 20 ലക്ഷം രൂപ ധനസഹായം നൽകും' അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും, ശരിയായ അനുമതിയില്ലാതെ പടക്കങ്ങൾ നിർമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ കലക്ടർ ഷൺമോഹനും പൊലീസ് സൂപ്രണ്ട് ബിന്ദു മാധവും സ്ഫോടനം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ദുരിത ബാധിതർക്ക് അടിയന്തര സഹായം നൽകാൻ ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി അനിത വങ്കലപുടി എക്സിലൂടെ അറിയിച്ചു. 'എസ്ഡിആർഎഫ് സംഘങ്ങളും ഫോറൻസിക് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ സർക്കാർ സ്വന്തം നിലയിൽ ദുരിതബാധിതരെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കും' ആഭ്യന്തര മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഐടി മന്ത്രി നര ലോകേഷ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പരിക്കേറ്റവർക്ക് ശരിയായ വൈദ്യചികിത്സയും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചറിഞ്ഞത് 11 പേരുടെ മൃതദേഹങ്ങൾ

മരിച്ചവരിൽ 11 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും എന്ന് നാട്ടുകാർ പറഞ്ഞു. അടബാല ശ്രീനു, കടിമ്പള്ളി കൃപമ്മ, കടിമ്പള്ളി ധനരാജു, സാധനല സത്യവേണി, വട്ട്ലൂരി രവി, മന്ദപ്പള്ളി ചിന്നി, നിമ്മദ കരുണ, ഗമ്പള മാങ്ങ, ഗോദ മഹേഷ്, ഗോദത്ത രാമു, ഗോദത്ത നാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News