ഇറാൻ-ഇസ്രായേല് സംഘര്ഷം; ഗള്ഫ് സഹോദരങ്ങളുടം സുരക്ഷ ഉറപ്പാക്കണം,പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Thiruvananthapuram, 01 മാര്ച്ച് (H.S.) ഇറാൻ-ഇസ്രായേല് സംഘർഷങ്ങള്ക്കിടെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് അവരെ സുരക്ഷിതമായി നാട്
Pinarayi Vijayan


Thiruvananthapuram, 01 മാര്ച്ച് (H.S.)

ഇറാൻ-ഇസ്രായേല് സംഘർഷങ്ങള്ക്കിടെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള അടിയന്തര മുന്നൊരുക്കങ്ങള് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില് കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നല്കാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗള്ഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയില് വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തില് പ്രവാസി മലയാളികള്ക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗള്ഫ് രാജ്യങ്ങളില് ജോലി ചെയ്യുന്നവരില് വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്, അതില് ഭൂരിപക്ഷവും നമ്മുടെ കേരളത്തില് നിന്നുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി ഘട്ടത്തില് അവരുടെയും നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും ആശങ്കകളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള അടിയന്തര മുന്നൊരുക്കങ്ങള് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില് കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നല്കാൻ സംസ്ഥാന സർക്കാർ സജ്ജമാണ്. പ്രവാസികളുടെ ബന്ധുക്കള്ക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനായി ഹെല്പ്പ് ലൈനുകള് ഉള്പ്പെടെയുള്ള സംവിധാനങ്ങള് ഒരുക്കാൻ കേരളം തയ്യാറാണെന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രവാസി സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് സാധ്യമായ എല്ലാ ഇടപെടലുകളും കേരള സർക്കാർ നടത്തും' ,മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്ക്കുമായി സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്ത്തിക്കുന്ന പ്രത്യേക നോർക്ക ഹെല്പ്ഡെസ്ക് നമ്പറുകളില് മാർച്ച് 01 ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ ആകെ 541 കോളുകളാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളില് നിന്നും 353 പേരും ഹെല്പ്ഡെസ്കില് ബന്ധപ്പെട്ടു.

ഇന്ത്യ - 353

യുഎഇ - 78

ഖത്തർ - 49

ബഹ്റൈൻ - 39

കുവൈത്ത് - 12

ഒമാൻ - 5

സൗദി അറേബ്യ - 3

യുകെ - 2

ആകെ - 541

സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോര്ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില് തൈക്കാട് നോര്ക്ക സെന്ററില് ചേര്ന്ന അവലോകനയോഗം വിലയിരുത്തി.

അസർബൈജാൻ തലസ്ഥാനമായ ബാക്കുവില് നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര് അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള് (പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന് (എറണാകുളം, കാലടി സ്വദേശി), മകള് സ്മൃതി മേനോന്(3 വയസ്സ്)) ഉള്പ്പെടെയുളള എട്ട് ഇന്ത്യന് പൗരന്മാര് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില് കുടുങ്ങി. സംഘര്ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാര് കുവൈറ്റില് നിന്നുളള ലോകകേരള സഭാംഗം വഴി നോര്ക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില് കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള് ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നു.

അടിയന്തിരമായി മരുന്നുള്പ്പെടെ ആവശ്യപ്പെട്ട് ബഹ്റൈനില് നിന്നും പ്രവാസികള് നോര്ക്ക റൂട്ട്സില് ബന്ധപ്പെട്ടിരുന്നു. ഇവര്ക്ക് ലോക കേരള സഭാംഗങ്ങളുടെ പിന്തുണയില് വേണ്ട സഹായം ലഭ്യമാക്കി. പാസ്പോർട്ട് ഉള്പ്പെടെയുള്ള രേഖകള് പോയവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായിട്ടുളള സഹായങ്ങളും നല്കി. ബഹ്റൈനില് ഗവണ്മെൻറ് ഷെല്ട്ടറുകള് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങള് പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. ബഹ്റൈനില് നോർക്കാ പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും ഉള്പ്പെടുന്ന പ്രത്യേക ഹെല്പ്പ് ഗ്രൂപ്പ് (ഡെസ്ക്) രൂപീകരിച്ചും പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പറ്റാതെ യു.എ.ഇ യില് കുടുങ്ങി പോയ പ്രവാസികള്ക്ക് അടിയന്തരമായ സഹായങ്ങളും മലയാളി സംഘടനകള്, ലോക കേരള സഭംഗങ്ങള് എന്നിവര് മുഖേന ലഭ്യമാക്കി.

കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന് മിഷനുകള്, ലോക കേരള സഭാംഗങ്ങള്, പ്രവാസി സംഘടനകള് എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള് ഔദ്യോഗിക സ്രോതസുകളില് നിന്നുള്ള വിവരങ്ങള് പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെല്പ്ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്), 18004253939 (ടോള് ഫ്രീ നമ്പർ, ഇന്ത്യയില് നിന്നും) എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.

ഡല്ഹി കേരള ഹൗസില് കണ്ട്രോള് റൂം

കേരള ഹൗസില് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. 011-23747079, 011-23742320, +91-9310443880 എന്നീ ഹെല്പ്പ് ലൈൻ നമ്പറുകളില് ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്. റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണല് റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില് കണ്ട്രോളർ എ.എസ് ഹരികുമാർ, ലെയ്സണ് ഓഫീസർ രാഹുല് കെ. ജെയ്സ്വർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കണ്ട്രോള് റൂം പ്രവർത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News