Enter your Email Address to subscribe to our newsletters

chennai , 01 മാര്ച്ച് (H.S.)
ചെന്നൈ: ഐപിഎൽ 2026 സീസണിന് ആവേശം പകർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (CSK) പുറത്തിറക്കിയ പുതിയ ജഴ്സി ടീസർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടീമിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുതീർത്തത്. എന്നാൽ ടീസറിൽ പുതിയ ജഴ്സിയേക്കാൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് മലയാളി താരം സഞ്ജു സാംസണെക്കുറിച്ചുള്ള സൂചനകളാണ്.
ടീസറിലെ സഞ്ജു റെഫറൻസ്
ചെന്നൈ ടീമിന്റെ ഹോട്ടലിൽ നിന്ന് ജഴ്സി മോഷണം പോകുന്നതും അത് എം.എസ്. ധോണി സാഹസികമായി വീണ്ടെടുക്കുന്നതുമാണ് ടീസറിന്റെ ഇതിവൃത്തം. വീഡിയോയുടെ ഒരു ഭാഗത്ത് ടീം നായകൻ ഋതുരാജ് ഗെയ്ക്വാദ് യുവതാരങ്ങളുമായി സംസാരിക്കവെ ഒരു പ്രത്യേക മുറിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ശബ്ദമുണ്ടാക്കരുത്, ഉള്ളിൽ എന്റെ സുഹൃത്തുക്കളാണ് എന്ന് ഗെയ്ക്വാദ് പറയുമ്പോൾ കാണിക്കുന്നത് കേരളത്തിന്റെ പ്രതീകമായ നെറ്റിപ്പട്ടവും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ഒരു വാതിലാണ്. ഇത് സഞ്ജു സാംസണെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സഞ്ജുവിനോടുള്ള ചെന്നൈ ടീമിന്റെ ആദരവായാണ് ഈ രംഗത്തെ മലയാളി ക്രിക്കറ്റ് പ്രേമികൾ കാണുന്നത്.
കൈമാറ്റം നടന്നത് 18 കോടിക്ക്
രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായ നായകനായിരുന്ന സഞ്ജുവിനെ വൻ തുകയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. സൂപ്പർ താരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകിയാണ് 18 കോടി രൂപയ്ക്ക് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ട്രേഡിംഗുകളിൽ ഒന്നായിരുന്നു ഇത്. സഞ്ജുവിനെ ധോണിയുടെ പിൻഗാമിയായിട്ടാണ് ചെന്നൈ ടീം മാനേജ്മെന്റ് കാണുന്നത്.
ആരാധകരുടെ കാത്തിരിപ്പ്
നിലവിൽ ട്വന്റി-20 ലോകകപ്പിന്റെ തിരക്കിലായതിനാൽ സഞ്ജു ഇതുവരെ ചെന്നൈയുടെ പരിശീലന ക്യാമ്പിൽ ചേർന്നിട്ടില്ല. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം താരം നേരിട്ട് ടീമിനൊപ്പം ചേരുമെന്നാണ് വിവരം. സഞ്ജു സാംസണും എം.എസ്. ധോണിയും ഒരേ ടീമിൽ കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. സഞ്ജുവിന്റെ വരവോടെ ചെന്നൈ ടീമിന്റെ ആരാധക പിന്തുണ കേരളത്തിൽ ഇരട്ടിയാകുമെന്നുറപ്പാണ്.
ടീസർ പുറത്തുവന്നതോടെ സഞ്ജു ചെന്നൈയിലേക്ക് എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. രാജസ്ഥാന്റെ നീലക്കുപ്പായത്തിൽ നിന്ന് ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലേക്കുള്ള സഞ്ജുവിന്റെ മാറ്റം വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഏറ്റവും വലിയ പ്രത്യേകതയാകും.
-------------
Hindusthan Samachar / Roshith K