Enter your Email Address to subscribe to our newsletters

Thrissur, 10 മാര്ച്ച് (H.S.)
സിപിഐ വിട്ട എംഎൽഎ സിസി മുകുന്ദൻ്റെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ എതിർപ്പുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വം. താന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ, കെപിസിസി വിചാർ വിഭാഗ് നാട്ടിക നിയോജക മണ്ഡലം ചെയർമാൻ ഷൈൻ നാട്ടിക എന്നിവരാണ് എതിർപ്പുമായി രംഗത്തെത്തിയത്.
ഇന്നലെയാണ് (മാർച്ച് 09)സിസി മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചത്. കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിയാക്കാനുള്ള നീക്കം നടന്നത്. തുടർന്ന് കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രദേശിക നേതാക്കൾ എത്തി. നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം രാജിവച്ചത്.
മറ്റു പാർട്ടികളിൽ നിന്ന് പുറന്തള്ളുന്ന പാഴ്വസ്തുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ല. യുവാക്കൾക്ക് മത്സരിക്കാനുള്ള വേദിയാണ് ഇല്ലായ്മ ചെയ്യുന്നത്. പാർട്ടി നേതാക്കളെ നിലപാട് അറിയിക്കും. ഇന്നലെ താന്ന്യം മണ്ഡലത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങളെല്ലാം അറിഞ്ഞത്. മുകുന്ദനും ഗീതാഗോപിക്കും എതിരെ സമരം നടത്തിയത് വെറുതെയല്ല. ഇന്നലെ സമരം നടത്തിയ ആളുകൾക്ക് വേണ്ടി വോട്ടു പിടിക്കുക എന്നത് സാധിക്കില്ല, തിരുത്താൻ നേതൃത്വം തയ്യാറാവണം എന്നും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ പറഞ്ഞു'.
പാർട്ടിയെ ധിക്കരിച്ച് മുമ്പോട്ട് പോകില്ല. പക്ഷേ പറയാനുള്ള കാര്യങ്ങൾ പറയും. ഇതുമായി ബന്ധപ്പെട്ട് വർക്ക് ചെയ്യുന്ന ഒരുപാട് യുവാക്കളുണ്ട്. തിരുത്താൻ തയ്യാറാവണം. ഇതൊരു പ്രതിഷേധമല്ല. മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുകുന്ദൻ ഇല്ലെങ്കിലും കോൺഗ്രസിന് ഇവിടെ ജയിക്കാൻ കഴിയുമെന്ന് ഷൈൻ നാട്ടിക വ്യക്തമാക്കി. അതേസമയം ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇത്തവണ സിസി മുകുന്ദൻ്റെ സ്ഥാനാർഥിത്വം നഷ്ടമായത്. സാമ്പത്തികമുള്ളവരെ തെരഞ്ഞുപിടിച്ചാണ് പാർട്ടി മത്സരിപ്പിക്കുന്നതെന്ന് മുകന്ദൻ ആരോപിച്ചിരുന്നു.
രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി
അതേസമയം സിസി മുകുന്ദൻ്റെ സ്ഥാനാർഥിത്വം യുഡിഎഫ് നേതൃത്വം പോലും പറഞ്ഞിട്ടില്ലെന്നും മുകുന്ദൻ പാർട്ടി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും പ്രതികരിച്ച് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദൻ രംഗത്തെത്തി. മുകുന്ദൻ്റെ രാജിക്കത്ത് കിട്ടിയിട്ടില്ല. ഗീത ഗോപിക്ക് മത്സരിക്കാൻ അയോഗ്യതയില്ല. അവരുടെ പ്രവർത്തനം പൊതുമണ്ഡലത്തിൽ ഉള്ള എല്ലാവർക്കും അറിയാമെന്നും കെജി ശിവാനന്ദൻ പറഞ്ഞു. മുകുന്ദനെതിരെ കഴിഞ്ഞ ആഴ്ച പോലും യുഡിഎഫ് പ്രകടനം നടത്തിയിരുന്നു. പിന്നെ എങ്ങനെയാണ് അവർ മുകുന്ദനെ സ്ഥാനാർഥി ആക്കുന്നത്. സംസ്ഥാന നേതൃത്വം മികച്ച രീതിയിലാണ് സ്ഥാനാർഥികളെ കണ്ടെത്തിയതെന്നും കെജി ശിവാനന്ദൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR