Enter your Email Address to subscribe to our newsletters

Kozhikode, 10 മാര്ച്ച് (H.S.)
യുഎൻഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിനു മുമ്പിൽ നടത്തിവരുന്ന സമരം വീണ്ടും ശക്തം. ആയിരത്തോളം നഴ്സുമാർ ഉള്പ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്. ഇന്ന് അതിരാവിലെ മുതൽ കോഴിക്കോട് കലക്ടറേറ്റ് കവാടത്തിനു മുമ്പിലാണ് ഇവര് കുത്തിയിരിപ്പ് സമരം നടത്തുന്നത്.
ഇന്നലെ വൈകുന്നേരം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുമ്പിലും ഇവര് സമരം നടത്തിയിരുന്നു. സമരത്തില് ഉള്പ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കുമെന്ന് എൻഎയുമായ നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് മാനേജ്മെൻ്റ് പ്രതിനിധികൾ പൂര്ണമായും നിഷേധിച്ചു. ഇതോടെയാണ് നേഴ്സുമാർ ഇന്നും അതിരാവിലെ മുതൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
അതേസമയം നഴ്സുമാർ സമരത്തിന് ഇറങ്ങിയ കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. ഇവിടെയെത്തുന്ന രോഗികൾ ഏറെ പ്രയാസം നേരിടുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ ഇതുവരെ കാര്യക്ഷമമായ യാതൊരു ചർച്ചകളും സർക്കാറിൻ്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇന്ന് സമരം നടക്കുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്തേക്ക് നിരവധി സംഘടനകളാണ് പിന്തുണയർപ്പിച്ച് മുദ്രാവാക്യം മുഴക്കി എത്തിയത്. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള യുഎൻഎ ഉയർത്തിയ പ്രധാന ആവശ്യങ്ങൾ പരിഹരിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാൻ ആണ് യുഎൻഎ തീരുമാനിച്ചത്. കൂടാതെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഹോസ്റ്റലിൽ നിന്നും പുറത്താക്കിയവരെ ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്നും യുഎൻഎ ആവശ്യം ഉയർത്തി.
നഴ്സുമാരെ പിരിച്ചുവിട്ടതില് പ്രതിഷേധം തുടരും
അനാവശ്യമായി നഴ്സുമാരെ പിരിച്ചുവിട്ടതില് പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്ന് സിസ്റ്റര് ലിസി പറഞ്ഞു. ഇത് നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമാണെന്നും അവര് വ്യക്തമാക്കി. മാനേജ്മെൻ്റുകള് സമരം പിന്വലിക്കാന് ആഗ്രഹിക്കുന്നില്ല. മാനേജ്മെൻ്റുകളുടെ മനസില് എന്താണെന്ന് അറിയാന് കഴിയുന്നില്ല. നഴ്സുമാര് ഇല്ലാതെ ആശുപത്രി അടച്ച് പൂട്ടാനാണോ അവരുടെ തീരുമാനം ലിസി ചോദ്യമുയര്ത്തി.
സമരത്തിന് പിന്തുണ അര്പ്പിച്ച് നിരവധി പാര്ട്ടികള് രംഗത്തെത്തിയിട്ടുണ്ട്. വേതനം കൂട്ടി നല്കുക എന്നത് ന്യായമായ കാര്യമാണ്. ഈ സമരത്തിന് പിന്തുണയുമായി ലോകത്തിലെ നാനാഭാഗങ്ങളില് ജോലി ചെയ്യുന്ന നഴ്സുമാരും പിന്തുണ നല്കുന്നുണ്ട്. ഇത് നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമാണ്. ജോലിയില് ഉണ്ടായിരുന്ന എന്നെ അവർ കാരണങ്ങളില്ലാതെ പിരിച്ച് വിട്ടുവെന്നും അവര് കൂട്ടിച്ചേര്ത്തു.
അയല് സംസ്ഥാനങ്ങളില് നിന്ന് ജീവനക്കാരെ നിയമിക്കാന് നീക്കം
അതേസമയം ദിവസ വേതന അടിസ്ഥാനത്തിൽ നഴ്സുമാരെ ഉൾപ്പെടെയുള്ളവരെ എത്തിച്ച് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് മാനേജ്മെൻ്റുകളുടെ തീരുമാനം. കോഴിക്കോട്ടെ പ്രധാന ആശുപത്രികളിൽ ചിലതെല്ലാം ഇത്തരത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും നേഴ്സുമാരെ എത്തിച്ച് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഈ ശ്രമവും യുഎൻഎയുടെ നേതൃത്വത്തിൽ ചെറുത്തു തോൽപ്പിക്കും എന്നാണ് യുഎൻഎ ഭാരവാഹികൾ പറയുന്നത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇതുവരെ കാണാത്ത രീതിയിലുള്ള സമര മുറകളുമായി യുഎൻഎ മുന്നോട്ടുപോകുമെന്നാണ് വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR