ഫർമാനുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ തള്ളി മൊണാലിസ ഭോസ്ലെ രംഗത്ത്.
Thiruvananthapuram , 12 മാര്ച്ച് (H.S.) ഫർമാനുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ തള്ളി മൊണാലിസ ഭോസ്ലെ രംഗത്ത്. ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും നിരത്തിയാണ് മൊണാലിസ തന്റെ പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയത്. വെള്ള
KUMBH VIRAL GIRL MONALISA


Thiruvananthapuram , 12 മാര്ച്ച് (H.S.)

ഫർമാനുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ തള്ളി മൊണാലിസ ഭോസ്ലെ രംഗത്ത്. ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും നിരത്തിയാണ് മൊണാലിസ തന്റെ പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന മൊണാലിസയുടെയും ഫർമാന്റെയും വിവാഹത്തിന് പിന്നാലെ മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൊണാലിസ ഭർത്താവ് ഫർമാനും സുഹൃത്ത് അസമിനുമൊപ്പം വ്യാഴാഴ്ച തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയത്.

മൊണാലിസയുടെ ജനനതീയതി 2008 ജനുവരി ഒന്നാണെന്ന് ഫർമാൻ പറഞ്ഞു. തങ്ങൾ ഒളിച്ചോടിയതാണെന്ന പ്രചാരണം ശരിയല്ല. 10 ദിവസം മുൻപ് ഷൂട്ടിങ്ങിനായി പിതാവിനൊപ്പമാണ് മൊണാലിസ കേരളത്തിലെത്തിയത്. തങ്ങളുടെ വിവാഹം ലൗ ജിഹാദാണെന്ന് പല ഉത്തരേന്ത്യൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. ഞങ്ങൾ രണ്ടുപേരും മതം മാറിയിട്ടില്ല. ഇപ്പോഴും ഞാൻ മുസ്ലിമും മൊണാലിസ ഹിന്ദുവുമാണ്. എല്ലാ വിശ്വാസങ്ങളും ഒന്നാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഫർമാൻ പറഞ്ഞു.

പേരിനെക്കുറിച്ചുള്ള വിവാദങ്ങൾക്കും മൊണാലിസ മറുപടി നൽകി. തന്റെ പേര് മോനാ ബോസ്ലെ എന്നല്ല. ആധാർ കാർഡിൽ മൊണാലിസ എന്നും മറ്റ് രേഖകളിൽ മൊണാലിസ ഭോസ്ലെ എന്നുമാണ്. വിവാഹം കഴിക്കാൻ താനാണ് ഫർമാനെ നിർബന്ധിച്ചത്. സഹോദരനെപ്പോലെ കരുതുന്ന ബന്ധുവായ വ്യക്തിയെ വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടു. ആ വിവാഹത്തിന് എനിക്ക് താത്പര്യമില്ലായിരുന്നെന്നും മൊണാലിസ പറഞ്ഞു.

കേരള സർക്കാരിന്റെ കെ-സ്മാർട്ട് (K-SMART) ആപ്പ് വഴിയാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നും പൂവാർ പഞ്ചായത്തിൽ നിന്നും ക്ഷേത്രത്തിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു. മൊണാലിസയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

എല്ലാ മതങ്ങളെയും ഒരേപോലെ ബഹുമാനിക്കുന്നുവെന്ന് ഫർമാൻ പറഞ്ഞു. പി. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന 'നാഗമ്മ' എന്ന മലയാള സിനിമയുടെ പൂജയ്ക്കിടെ ആറുമാസം മുൻപാണ് ഉത്തർപ്രദേശ് സ്വദേശിയായ ഫർമാനും മധ്യപ്രദേശ് ഖാർഗോൺ സ്വദേശിനിയായ മൊണാലിസയും പരിചയപ്പെടുന്നത്. ചിത്രത്തിൽ ഫർമാൻ വില്ലനായും മൊണാലിസ നായികയായുമാണ് അഭിനയിക്കുന്നത്. കേരളത്തിലെ ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയിൽ വലിയ സന്തോഷമുണ്ടെന്നും മൊണാലിസയ്ക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫർമാൻ കൂട്ടിച്ചേർത്തു.

കേരളം തങ്ങൾക്ക് പ്രിയപ്പെട്ട സ്ഥലമാണെന്ന് ഇരുവരും പറഞ്ഞു. ഇവിടുള്ളവർ മനുഷ്യനെ മനുഷ്യനായാണ് കാണുന്നത്. ജാതി-മത വേർതിരിവുകളൊന്നും ഇവിടെയില്ല. തങ്ങളുടെ വിവാഹം ഇത്ര വലുതായി നടക്കുമെന്ന് കരുതിയില്ല. വിവാഹത്തിനെത്തിയ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എം.പി., ക്ഷേത്രം ഭാരവാഹികൾ, ജനങ്ങൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ടെന്നും ഫർമാൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News