പാചകവാതക ക്ഷാമത്തില് നില്ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക്
Alappuzha , 12 മാര്ച്ച് (H.S.) ഇന്ത്യയിലെ പാചക വാതക ക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയമെന്ന് മുന് ധനകാര്യ മന്ത്രി തോമസ് ഐസക്. പാചകവാതക ഉപഭോഗത്തില് ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് എന്നും എ
Thomas Isaac


Alappuzha , 12 മാര്ച്ച് (H.S.)

ഇന്ത്യയിലെ പാചക വാതക ക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയമെന്ന് മുന് ധനകാര്യ മന്ത്രി തോമസ് ഐസക്.

പാചകവാതക ഉപഭോഗത്തില് ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് എന്നും എന്നാല് ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികള് കേന്ദ്ര സര്ക്കാര് സ്വീകരിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാചക വാതകത്തിന് വില കൂടിയത് പോലെ അടുത്ത് പെട്രോള്, ഡീസല് പോലുള്ളവയുടെ വിലയും വര്ധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള് രൂക്ഷമായ വിലക്കയറ്റത്തെയും ഉല്പ്പാദന തകര്ച്ചയെയും ആണ് നേരിടാന് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെയാണ്...

ഇസ്രായേല് സന്ദര്ശിക്കുന്ന ആദ്യത്തെ ഇന്ത്യന് പ്രധാനമന്ത്രിയെന്ന ക്രെഡിറ്റ് തട്ടിയെടുക്കാന് യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുന്പ് ഇസ്രായേല് സന്ദര്ശിച്ചപ്പോള് മോഡി ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ഏറിയാല് 48 മണിക്കൂര് യുദ്ധം എന്നായിരിക്കാം നെതന്യാഹു മോദിയോട് പറഞ്ഞത്. എന്നാല് ഇന്ന് യുദ്ധം രണ്ടാഴ്ച പിന്നിടാന് പോവുകയാണ്. യുദ്ധ കെടുതികള് നമ്മളെയും പിടികൂടിക്കഴിഞ്ഞു.

പാചക വാതകത്തിന് ഉയര്ന്ന വില കൊടുത്താലും കിട്ടില്ലെന്നായി. പാചകവാതക ഉപഭോഗത്തില് ലോകത്തെ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. വിചിത്രമെന്നു പറയട്ടെ ഇന്ത്യയില് ഏറിയാല് 15 ദിവസത്തെ പാചകവാതകം സ്റ്റോക്ക് ചെയ്യാനേ സൗകര്യമുള്ളു. ഭൂഗര്ഭ അറകളുടെ ശേഷിയാവട്ടെ 2 ദിവസത്തെ പാചക വാതക ശേഖരണത്തിന് മാത്രമാണ്.

ഇത്ര നിര്ണ്ണായകമായ ഒരു ഉപഭോഗ വസ്തു ഏതാനും മാസത്തേയ്ക്കുള്ളതെങ്കിലും സ്റ്റോക്ക് ചെയ്യാന് ഉള്ള ഒരു നടപടിയും കേന്ദ്ര സര്ക്കാര് എടുത്തിട്ടില്ല. ഇറക്കുമതി ചെയ്യുന്നത് അന്നന്ന് വിതരണം ചെയ്യുന്ന ഏര്പ്പാടാണ്. പക്ഷെ 56 ഇഞ്ച് ആണല്ലോ? ആ തന്റേടത്തിന് ആണ് യുദ്ധത്തിന് കൈയ്യടിക്കാന് പോയത്. ഇപ്പോള് രാജ്യത്തിനു പണി കിട്ടി. ഇന്ത്യയുടെ 85 ശതമാനം പാചക വാതക ഇറക്കുമതിയും ഹോര്മുസ് കടലിടുക്ക് വഴിയാണ് വരുന്നത്.

കടലിടുക്ക് ആണെങ്കില് ഇറാന് അടച്ചു. ബംഗ്ലാദേശ് പോലുള്ള പാവപ്പെട്ട രാജ്യങ്ങളുടെ കപ്പലുകള് കടന്നു പോകുവാന് അനുവദിക്കുന്നുണ്ട്. അത് കണ്ട് ഇന്ത്യയിലേക്ക് വരാന് ശ്രമിച്ച ചരക്കു കപ്പല് ഇറാന് ആക്രമിക്കുകയും ചെയ്തു. അതിനവരെ കുറ്റം പറയാന് പറ്റുമോ? അവരെ പ്രസിഡന്റിനെ സമാധാന ചര്ച്ചകള്ക്കിടെ ചതിച്ചു കൊലചെയ്തിട്ട് രണ്ടു ദിവസം എടുത്തു ഇന്ത്യ സര്ക്കാരിന് ഒരു അനുശോചന സന്ദേശം പുറപ്പെടുവിക്കാന്.

ഇറാന് നമ്മുക്കിട്ടൊരു പണി തരാന് തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കയില് നിന്ന് പാചകവാതക കപ്പല് വരുന്നുണ്ടത്രേ! പക്ഷെ 45 ദിവസം എടുക്കും ഇവിടെയെത്താന്. അതുകൊണ്ട് അമേരിക്ക റഷ്യയില് നിന്ന് വാങ്ങാന് അനുവാദം തന്നിട്ടുണ്ട്. രണ്ടു റഷ്യന് കപ്പലുകള് വന്നുകൊണ്ടിരിക്കുകയാണ് എന്നാണു പീയുഷ് ഗോയല് പറഞ്ഞത്. ട്രംപിന്റെ ആജ്ഞാനുസരണം റഷ്യയുടെ എണ്ണ വാങ്ങില്ല എന്ന് പ്രഖ്യാപിച്ചിരുന്നല്ലോ ഇന്ത്യ.

അതുകൊണ്ട് റഷ്യക്ക് നമ്മളോട് പഴയ മമത ഇല്ല. പഴയതു പോലെ വിലകുറച്ചു നല്കില്ല എന്നാണു റഷ്യ പറയുന്നത്. കമ്പോള വില നല്കണമെന്ന് അറിയിച്ചിട്ടുണ്ട്. പാചക വാതക വില വര്ദ്ധനവ് ഇനിയും ഉണ്ടാവും ഉറപ്പ്. ആഗോള ക്രൂഡ് ഓയില് വില ബാരലിന് 100 ഡോളര് കടന്നിട്ടുണ്ട്. 2026 ല് ബാരലിന് 58 മുതല് 68 ഡോളറിനിടയില് ആയിരിക്കും ക്രൂഡ് ഓയില് വില എന്നാണു കണക്കാക്കപ്പെട്ടിരുന്നത്.

യുദ്ധം തുടര്ന്നാല് ഇത് 120 മുതല് 150 ഡോളറായി വര്ധിച്ചേക്കാം. ഇവിടെ പെട്രോള് വില 105 രൂപയല്ലേ? ക്രൂഡ് ഓയില് വില 65 ആയപ്പോള് നിശ്ചയിച്ചതാണ്. ക്രൂഡ് ഓയില് വില 150 ആവുമ്പോള് പെട്രോള് വില എത്രയാവും? ലോകത്തെ ഏറ്റവും താഴ്ന്ന വരുമാനക്കാരായ 50 ശതമാനം ജനങ്ങളില് 85 മുതല് 95 ശതമാനവും ഏറ്റവും താഴ്ന്ന വരുമാന രാജ്യങ്ങളിലും (സബ് സഹാറന് ആഫ്രിക്ക തുടങ്ങിയവ) താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങളിലും (ഇന്ത്യ, മറ്റു ദക്ഷിണേഷ്യന് രാജ്യങ്ങള്, ഇന്ഡോനേഷ്യ, തുടങ്ങിയവ) ആണ് ഉള്ളത്.

എണ്ണ വില വര്ദ്ധനവിന്റെ ഭാരം ഇവരുടെ ചുമലിലാണ് വന്നു പതിക്കാന് പോവുന്നത്. ഈ രാജ്യങ്ങള്ക്ക് സ്വന്തമായി എണ്ണയില്ല. അതുകൊണ്ട് രൂക്ഷമായ വിലക്കയറ്റത്തെയും ഉല്പ്പാദന തകര്ച്ചയെയും നേരിടേണ്ടി വരും. എന്ത് ചെയ്യണമെന്ന് തിരിച്ചറിയാത്ത ഒരു നിസ്സഹായാവസ്ഥയിലാണ് മോഡി. മോഡി ശ്രീലങ്കയെ കണ്ടു പഠിക്കണം. ശ്രീലങ്ക ഇന്ത്യയെ അപേക്ഷിച്ചു എത്ര ചെറിയ രാജ്യമാണ്? വെറും 2.2 കോടി ജനങ്ങള്.

അവിടുത്തെ പ്രസിഡണ്ട് ചെയ്തത് എന്തെന്നോ? അമേരിക്ക മുക്കിയ യുദ്ധക്കപ്പലില് നിന്ന് രക്ഷപ്പെടുത്തിയ 34 പേരടക്കം 236 ഇറാനിയന് നാവികര്ക്ക് താല്ക്കാലിക അഭയം നല്കി. എന്നിട്ട് ശ്രീലങ്കന് പ്രസിഡന്റ് വിസനായകെ പറഞ്ഞു ''ഞങ്ങള് നിഷ്പക്ഷരാണ് എന്നാല് മനുഷ്യത്വം ഉണ്ട്. ശ്രീലങ്ക സ്വതന്ത്ര ചേരി ചേരാ രാജ്യമാണ്. ഞങ്ങള് എല്ലാ മനുഷ്യരെയും ഇറാനിയന് ആയാലും അമേരിക്കന് ആയാലും ഇസ്രായേലി ആയാലും തുല്യ മനുഷ്യരായി ആണ് കണക്കാക്കുന്നത്.

ഞങ്ങളുടെ ചേരിചേരാ നയം ഞങ്ങള് ഉയര്ത്തി പിടിക്കുന്നു''. ശ്രീലങ്കയെ പോലെ തലയുയര്ത്തി വര്ത്തമാനം പറയുവാന് മോഡി തയ്യാറുണ്ടോ? ബ്രസീല് അടക്കമുള്ള രാജ്യങ്ങളോടൊപ്പം ചേര്ന്ന് വിലപേശുവാന് തയ്യാറുണ്ടോ?

അമേരിക്കയുടെ മുന്പില് മുട്ടിലിഴയുന്ന മോഡിയുടെ നയം വരുത്തി വെച്ച വിനയാണ് പാചക വാതക ക്ഷാമം. ഇനി ഇത് പെട്രോളിലേക്കും ഡീസലിലേക്കും പരക്കാന് പോവുകയാണ്. മോദിയുടെ വിദേശ നയം തിരുത്തുന്നതിന് ഒറ്റക്കെട്ടായി ജനങ്ങള് തെരുവില് ഇറങ്ങിയേ തീരൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News